Thu. Mar 28th, 2024

ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി അഭിഭാഷക നിഖിത ജേക്കബിനേയും ശാന്തനു മുളുകിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇരുവര്‍ക്കും നേരത്തെതന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ദിഷ രവിയെ ബെംഗളൂരുവിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റുചെയ്യുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ഡത്തക ഗ്രെറ്റ തുംബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് ഡെിറ്റുചെയ്തു, രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടായായിരുന്നു അറസ്റ്റ്. ടൂള്‍കിറ്റ് കേസില്‍ രാജ്യത്ത് ആദ്യം അറസ്റ്റിലായതും ദിഷയാണ്. അറസ്റ്റിലായതിനു ശേഷം പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഡല്‍ഹി പോലീസ്് ഈ ശ്രമങ്ങളെയെല്ലാം തടഞ്ഞു. അറസ്റ്റിലായ പത്താം ദിവസമായ ഇന്ന് ദിഷയുടെ കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

<p>ദിഷക്കെതിരായ പ്രോസിക്യൂഷന്‍ വാദങ്ങള്‍ പലതും അനുമാനങ്ങളായിരുന്നു. കേസില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇതുവരെ പോലീസിനായില്ല. ജാമ്യം നല്‍കരുതെന്ന്ാവര്‍ത്തിച്ച ഡല്‍ഹി പോലീസിനോട് ടൂള്‍കിറ്റും റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളും തമ്മില്‍ എന്നാണ് ബന്ധമെന്ന് ഡല്‍ഹി പട്യാല കോടതി ചോദിച്ചതും ശ്രദ്ധേയമാണ്. ശനിയാഴ്ച ദിഷയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ പോലീസിനായില്ല. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോ? അതോ വെറുതെ അനുമാനിക്കുകയാണോ? അക്രമങ്ങളുമായി ദിഷ രവിക്ക് എന്ത് ബന്ധം? കോടതിയുടെ ഈ ചോദ്യങ്ങള്‍ക്ക് പോലീസ് നല്‍കിയ മറുപടി കേസില്‍ അന്വേഷണം നടക്കുകയാണെന്നാണ്.

ടൂള്‍കിറ്റ് നിര്‍മ്മിച്ചതിനു പിന്നില്‍ ദിഷ അടക്കമുള്ള മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതിലൊന്നും പോലീസിന്റെ പക്കല്‍ കൃത്യമായ തെളിവുകളില്ല. ദിഷ രവി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഗൂഢാലോചനയില്‍ ഭാഗമായിരുന്നെന്നും നിര്‍ണ്ണായക തെളിവുകളായ വാട്ട്സാപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്തെന്നും പോലീസ് വാദിക്കുന്നു. കേസിന് ആധാരമായ പല തെളിവുകളും നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ പോലീസ് വാദങ്ങലെ തള്ളിക്കളഞ്ഞ കോടതി ഇന്ന് ദിഷക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.