കൊട്ടിയത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ റംസി കേസ് അന്വേഷണം നിലച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതും വെറുതെയായി. കഴിഞ്ഞ സെപ്തംബർ മൂന്നിനാണ് വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസിയെ (24) മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പള്ളിമുക്ക് സ്വദേശി ഹാരിസ് മുഹമ്മദ് പിന്മാറിയതിനെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു.
കേസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പിന്നീട് ഹാരിസിനെ അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണം നിലച്ച മട്ടാണ്. ഇതിനിടെ ഹാരിസുമായും ഉമ്മയുമായും റംസി നടത്തിയ അവസാന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഹാരിസിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. റംസിയുടെ ബന്ധുക്കൾ പിന്നീട് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
അന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് എസ്.പി സർവ്വീസിൽ നിന്ന് വിരമിച്ചതോടെ അന്വേഷണവും നിലച്ചു. റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ഹാരിസിന്റെ മാതാവാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രംഗത്തുവന്നിരുന്നു. അന്വേഷണം അട്ടിമറിക്കാൻ ഭരണസ്വാധീനം ഉപയോഗിക്കുന്നുണ്ടെന്നും അന്ന് ആക്ഷൻകൗൺസിൽ ആരോപിച്ചിരുന്നു. എന്നാലിപ്പോൾ ആക്ഷൻ കൗൺസിൽ പ്രവർത്തനവും നിലച്ചമട്ടിലാണ്.
ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദുമായി റംസിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർക്കൊപ്പം ഷൂട്ടിംഗ് സെറ്റുകളിൽ റംസി പോയിരുന്നു. ഹാരിസുമായുള്ള ബന്ധത്തിൽ റംസി ഗർഭിണിയായതിനെ തുടർന്ന് ഗർഭഛിദ്രം നടത്തിയിരുന്നു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് തയ്യാറാക്കി റംസിക്ക് ഗർഭഛിദ്രം നടത്തിയതിന് മുന്നിട്ടിറങ്ങിയത് ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ക്രൈം ബ്രാഞ്ച് ഇവരെയും ചോദ്യം ചെയ്തിരുന്നു. ലക്ഷ്മി പ്രമോദ്, ഭർത്താവ്, ഭർത്തൃമാതാവ് എന്നിവരെയും കേസിൽ പ്രതികളാക്കി. ഇവർക്ക് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ക്രൈംബ്രാഞ്ച് അതിനെതിരെ സമർപ്പിച്ച അപ്പീൽ ഹൈക്കോടതിയിൽ തുടരുകയും ചെയ്യുന്നതാണ് നിലവിലെ സ്ഥിതി. നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റംസിയുടെ കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതാണ് കേസിന്റെ നിലവിലെ സ്ഥിതി.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913