Thu. Apr 18th, 2024

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം മത്സരിക്കുമെന്ന് ഉറപ്പായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന് ഉറപ്പായിരുന്നു. മത്സരിക്കാന്‍ താത്പര്യം അറിയിച്ച കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇപ്പോള്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരിക്കുകയാണ്. ഇതോടെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിനായി കളത്തിലുണ്ടാകും. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലോ, വയനാട്ടിലെ കല്‍പ്പറ്റയിലോ ആകും മുല്ലപ്പള്ളി മത്സരിക്കുക. കൊയിലാണ്ടിയില്‍ കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിഭക്ഷമാണ് മുല്ലപ്പള്ളിയെ ആകര്‍ഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ഒരു കോണ്‍ഗ്രസ് എം എല്‍ എയുണ്ടായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞെന്നതും മുല്ലപ്പള്ളിയെ ഇവിടെ മത്സരിപ്പിക്കാന്‍ നേതൃത്വം നിര്‍ബന്ധിപ്പിച്ചേക്കും.

എന്നാല്‍ കുറച്ച്കൂടി സുരക്ഷിത മണ്ഡലമാണ് കല്‍പ്പറ്റ എന്ന് മുല്ലപ്പള്ളിയുടെ അടുപ്പാക്കാര്‍ ഉപദേശിക്കുന്നുണ്ട്. വയനാട്ടിലെ സി പി എമ്മിന്റെ ജനകീയ മുഖമായ സി കെ ശശീന്ദ്രന്‍ തന്നെ കല്‍പ്പറ്റയില്‍ എതിരിടാനുണ്ടാകുമെന്നതാണ് മുല്ലപ്പള്ളിക്ക് മുമ്പിലുള്ള വെല്ലുവിളി. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളിയെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതിലൂടെ അദ്ദേഹത്തെ താത്കാലികമായി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയുമെന്നും ഇത് ഒരു അച്ചടക്ക നടപടിയായി കണക്കാക്കില്ലെന്നുമാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

മുല്ലപ്പള്ളി മത്സരിക്കുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്റെ താത്കാലിക ചുമതല കണ്ണൂര്‍ എം പിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ സുധാകരനെ ഏല്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ സുധാകരനെ കെ പി സി സി നേതൃത്വം ഏല്‍പ്പിക്കുന്നത് ഗുണമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും ഫണ്ട് കണ്ടെത്തുന്നതിന് മുല്ലപ്പള്ളിയേക്കാള്‍ നല്ലത് സുധാകരനാണെന്നാണ് കോണ്‍ഗ്രസുകാരുടെ പൊതു അഭിപ്രായം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫണ്ടിന്റെ കാര്യത്തില്‍ മുല്ലപ്പള്ളി കൈമലര്‍ത്തുന്ന അവസ്ഥയായിരുന്നെന്നും ജില്ലാ നേതാക്കള്‍ പറയുന്നു.

കെ പി സി സി അധ്യക്ഷനാകാന്‍ താത്പര്യമുണ്ടെന്ന് സുധകാരന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകരില്‍ ചിലര്‍ ഇന്ദിരാ ഭവന് മുമ്പില്‍വരെ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.

എന്നാല്‍ എ ഐ സി സി നേതാവായ കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് സുധാകരന്‍ വരുന്നതിനോട് വിയോജിപ്പുണ്ട്. അദ്ദേഹം ഇക്കാര്യം സോണിയാ ഗാന്ധി അടക്കമുള്ളവരെ അറിയിക്കുകയും ചെയ്തിരുന്നു. ചില നേതാക്കള്‍ കെ മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് സുധാകരനിലേക്ക് തന്നെ കാര്യങ്ങള്‍ എത്തുന്നത് എ കെ ആന്റണിയുടെ ഉറച്ച പിന്തുണയാണെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ നിയമസഭാ തിരഞ്ഞെപ്പില്‍ രമേശ് ചെന്നിത്തലയെ മറികടന്ന് ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് നേതൃത്വം ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത് സര്‍വേ റിപ്പോര്‍ട്ടുകളാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് സര്‍വേകളാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് നടത്തിയത്. ഈ സര്‍വേകളിലെല്ലാം ചെന്നിത്തലയേക്കാള്‍ പാര്‍ട്ടിയെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിയാണ് നല്ലതെന്ന് പരാമര്‍ശിക്കുന്നതായാണ് വിവരം. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് ഇത്തരം ഒരു ആവശ്യം വന്നതായും സര്‍വേ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ നഷ്ടപ്പെട്ട ക്രൈസ്തവ വോട്ടുകല്‍ തിരികെകൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കുന്നതോടെ കഴിയുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

കൂടാതെ പ്രമുഖ ഘടകക്ഷിയായ മുസ്ലിം ലീഗിന്റെ ഉറച്ച പിന്തുണ ഉമ്മന്‍ചാണ്ടിക്കാണെന്നതും ഹൈക്കമാന്‍ഡിനെ ഇത്തരം ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ സംസ്ഥാനത്ത് എത്തിയപ്പോള്‍ ലീഗ് നേതാക്കള്‍ അദ്ദേഹത്തെ കണ്ടിരുന്നു. ഉമ്മന്‍ചാണ്ടി നയിക്കണമെന്ന് ലീഗ് നേതാക്കള്‍ താരിഖ് അന്‍വറിനോട് ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ നയിക്കുമെന്ന പ്രഖ്യാപനം വന്ന ഉടന്‍ ലീഗ് നേതാവ് കെ പി എ മജീദ്  മാധ്യമങ്ങളോട് നടത്തിയ പ്രതികരണവും കൂട്ടിവായിക്കാവുന്നതുമാണ്.