കർഷക സമരം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ നിന്ന് കാർഷിക-സാമ്പത്തിക വിദഗ്ധൻ ഭൂപീന്ദര്‍ സിംഗ് മന്‍ പിന്മാറി. പഞ്ചാബിന്റെയോ കർഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റമെന്നും ഭൂപീന്ദര്‍ സിംഗ് മന്‍ അറിയിച്ചു.
‘സമിതിയിൽ ഉൾപ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നു. പഞ്ചാബിലെ കർഷകരുടെ താൽപര്യങ്ങളെ തനിക്ക് ഉപേക്ഷിക്കാനാവില്ല. കർഷകനെന്ന നിലയിലും കാർഷിക യുണിയൻ നേതാവെന്ന നിലയിലും കർഷകരുടെ വികാരം എനിക്ക് മനസിലാക്കാനാവും. അതിനാൽ ഈ സാഹചര്യത്തിൽ എനിക്ക് ലഭിച്ച പദവി ഉപേക്ഷിക്കുകയാണ്. എല്ലായ്പ്പോഴും ഞാൻ എന്റെ കര്‍ഷകര്‍ക്കൊപ്പവും പഞ്ചാബിനൊപ്പവും നില്‍ക്കുന്നു’
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ കാര്‍ഷികനിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി, കര്‍ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗം കേട്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് നാലംഗംങ്ങളുള്ള സമിതി രൂപികരിച്ചത്. എന്നാൽ, സമിതിയുമായി സഹകരിക്കില്ലെന്ന് സമരംചെയ്യുന്ന കര്‍ഷക സംഘടനകള്‍ രൂപീകരണവേളയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഭൂപീന്ദര്‍ സിങ് മന്‍ സുപ്രീംകോടതി നിയമിച്ച സമതിയിലെ നാലംഗങ്ങളും കേന്ദ്ര നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന ആക്ഷേപം നിലനിൽക്കെയാണ് പിൻമാറ്റം. ഭാരതീയ കിസാന്‍ യൂണിയന്‍, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിങ് മന്‍.
ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാര്‍ഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനില്‍ ഘന്വാത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.