Fri. Mar 29th, 2024

✍️ സ്‌പെഷ്യൽ റിപ്പോർട്ടർ

വാസ്തവത്തിൽ നിയമ വഴികളിലൂടെ തർക്കം പരിഹരിക്കുക എന്നതിലുപരി തർക്കം സ്ഥിരമായി നിലനിർത്തുന്നതിനു് മാത്രമെ ഈ മൂന്നാം കക്ഷിയുടെ വരവിലൂടെ കഴിയൂ എന്നു് പറയാതിരിക്കാൻ കഴിയില്ല. ഇതൊക്കെയാണെങ്കിലും ‘കയ്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ടു് തുപ്പാനും വയ്യ’ എന്ന അവസ്ഥയിലാണു് ഓർത്തഡോക്സു്- യാക്കോബായ കമ്പനികൾ.

ഇതുപോലെ ഉള്ള സ്വത്തു തർക്കങ്ങൾ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മറ്റു് സഭാ നേതൃത്വത്തിലിരിക്കുന്നവർ തമ്മിലും ഉണ്ടു്. തൃശ്ശൂർ അതിരൂപതാ പരിധിക്കുള്ളിലുള്ളതും സി എം ഐ സഭക്കു് കീഴിലുള്ളതുമായ തലോരിലെ തലോർ ആശ്രമ ഇടവകയും ( Infant Jesus Parish Church, Thalore) തൃശ്ശൂർ അതിരൂപതാ നേതൃത്വവും തമ്മിലുള്ളതും സ്വത്തു് തർക്കം തന്നെ.ഇവിടെയെല്ലാം വിശ്വാസി സമൂഹത്തെ മുന്നിൽ നിർത്തി നാടകം കളിക്കുമ്പോൾ സംവിധായാകരായ പുരോഹിത സമൂഹം നേട്ടമുണ്ടാക്കുന്നു.

കുഞ്ഞാടുകൾ എന്ന കുട്ടിക്കുരങ്ങന്മാരെ മുന്നിൽ നിർത്തി ഇടയന്മാർ എന്നു് സ്വയം പറഞ്ഞു് അഴിഞ്ഞാട്ടം നടത്തുന്ന പുരോഹിത സമൂഹം (വളരെ കുറച്ചു മാത്രം അങ്ങിനെ അല്ലാത്തവാരായി ഉണ്ടെന്ന അറിവോടെ തന്നെ പറയുന്നു) ന്യൂനപക്ഷ സമുദായത്തിൻ്റെ (Minority Community) പേരിൽ കാണിച്ചു കൂടൂന്ന സാമ്പത്തിക ക്രമക്കേടുകൾ (Economic offences) സർക്കാരിനും വ്യക്തമായി അറിയാവുന്നതാണു്. എന്നാൽ ഈ വിവരം, കുട്ടിക്കുരങ്ങന്മാരായ ‘പുരോഹിത വിശ്വാസി’ സമൂഹത്തിൽ പത്തു് ശതമാനത്തിനു് പോലും അറിയില്ല എന്നതാണു് വാസ്തവം.
ഇത്തരം പ്രശ്നങ്ങൾക്കു് പരിഹാരം കാണണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഭരണകൂടങ്ങൾ THE KERALA CHRISTIAN CHURCH PROPERTIES AND INSTITUTIONS TRUST BILL-2009-നു് നിയമ പ്രാബല്യം നൽകി നടപ്പിലാക്കുകയാണു് ചെയ്യേണ്ടതു്. അതിനു് തയ്യാറാവാത്ത രാഷ്ട്രീയ നേതൃത്വങ്ങളും, മാറി മാറി വരുന്ന ഭരണകൂടങ്ങളും ക്രൈസ്തവ മത വിശ്വാസി സമൂഹത്തോട് നീതി പുലർത്തുന്നില്ല എന്ന് പറയേണ്ടി വരും.

ഇപ്പോഴത്തെ സഭാ ഭരണത്തിലെ ഗുണഭോക്താക്കളായ പുരോഹിത നേതൃത്വം ഈ നിയമം നടപ്പിലാക്കാതിരിക്കാനായി പല്ലും നഖവും ഉപയോഗിച്ചു് ഇതിനെ എതിർക്കുന്ന കാഴ്ച്ചയാണു് കാണുന്നതു്. ആരാധനാലയങ്ങൾ നിർമ്മിക്കാൻ വിശ്വാസിയുടെ പണം വേണമെങ്കിലും അതിൻ്റെ ….’ഭരണം ഞങ്ങൾ, ഞങ്ങൾക്കിഷ്ടപ്പെട്ടതു പോലെ നടത്തും’ …. എന്നു് നിശബ്ദമായി വെല്ലുവിളിക്കുന്നതായാണു് ഇന്നിവിടെ കാണുന്നതു്.

ഈയ്യിടെ ഓർത്തഡോക്സു്- യാക്കോബായ സഭാ നേതാക്കളെന്നു് പറയുന്ന പുരോഹിതരെ തർക്കപരിഹാര ചർച്ചയ്ക്കായി ക്ഷണിച്ചതായി അറിയാൻ / കാണാൻ കഴിഞ്ഞു. ഇവരുടെ പ്രശ്നം സ്വത്തിന്മേലുളള്ള അവകാശ തർക്കമാണു്. ദൈവീക-ആത്മീയ കാര്യങ്ങളിലുള്ള തർക്കമല്ല.

ദൈവീക-ആത്മീയ കാര്യങ്ങളിൽ വ്യാപൃതരാകേണ്ട പുരോഹിതരാണോ സ്വത്തിന്മേലുളള്ള അവകാശ തർക്കം തീർക്കാൻ പോകേണ്ടതു്. ഇന്നത്തെ അവസ്ഥയിൽ ‘അല്ല’ എന്നു് പറയാൻ കഴിയില്ല. കാരണം, ക്രൈസ്തവ മത വിശ്വാസി സമൂഹത്തിനു്, മറ്റു് (ഹിന്ദു, സിഖു്, മുസ്ലിം…..) മത വിശ്വാസി സമൂഹങ്ങൾക്കുള്ളതു് പോലെ ഒരു നിയമമോ, സംഘടനാ ശേഷിയോ നിലവിലില്ല എന്നതാണു് സത്യം. അതിനാൽ പുരോഹിത സമൂഹത്തിൽ നിന്നും ഉള്ളവരെയാണു്. സർക്കാർ-സർക്കാരീതര ചർച്ചകൾക്കു് ക്ഷണിക്കുന്നതു്.

അതിനാൽ തന്നെ, കൂടുതൽ പുരോഹിതരുടെയും ചിന്തയും പ്രവർത്തിയും ക്രൈസ്തവ സഭാ സമൂഹങ്ങളുടെ ഭൂസ്വത്തിലും മറ്റു സാമ്പത്തിക വരുമാനങ്ങളിലും അവയുടെ ക്രയവിക്രയങ്ങളിലും പടർന്നു കയറിയപ്പോൾ, ദൈവീക-ആത്മീയ കാര്യങ്ങളിൽ നിന്നും അവർ അവരറിയാതെ അകന്നു് പോയി. സാമ്പത്തിക ആവശ്യങ്ങൾക്കു മാത്രം വിശ്വാസികളെ സമീപിക്കുകയും വിശ്വാസികളുടെ ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കു് പുരോഹിത സമൂഹം അധ:പതിച്ചു പോയി.

ചുരുക്കിപ്പറഞ്ഞാൽ, ദൈവീക-ആത്മീയ കാര്യങ്ങളിൽ നിന്നും വ്യതിചലിച്ചു് സാമ്പത്തിക ക്രയവിക്രയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചലുത്താൻ തുടങ്ങിയതോടെ പുരോഹിത സമൂഹം കുട്ടി രാജാവു്, നാട്ടു രാജാവു്, രാജാവു്, ചക്രവർത്തി എന്നീ തലങ്ങളിലേക്കു് ഉയർന്നു് പോയി. വിശ്വാസി സമൂഹത്തെ, രാജാവിൻ്റെ പ്രജകളെക്കാൾ തരം താണ രീതിയിൽ കാണുകയും, അതിനേക്കാൾ മോശമായ രീതിയിൽ അവരോടു് പെരുമാറുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ ഉള്ളതു്.

മാത്രമല്ല, സമ്പത്തിൻ്റെ അതിപ്രസരം മൂലം പുരോഹിത സമൂഹത്തിനുള്ളൽ ക്രിമിനലുകളൂടെ എണ്ണം ദിവസം പ്രതി കൂടിക്കൊണ്ടിരിക്കുന്നു.പള്ളി ധന മോഷണം, സാമ്പത്തിക തട്ടിപ്പു്, ഭൂമി കുംഭകോണം, മറ്റു തരത്തിലുള്ള തട്ടിപ്പു്-വെട്ടിപ്പു്, സ്ത്രീ-ബാല പീഠനം, ബലാത്സംഗം, കൊലപാതകം….തുടങ്ങിയ ഭീകര കുറ്റങ്ങളിൽ ഉൾപ്പെടുന്ന പുരോഹിതരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്തു കുറ്റകൃത്യങ്ങൾ ചെയ്താലും പണമുപയോഗിച്ചു് ശിക്ഷകളിൽ നിന്നും രക്ഷപ്പെടാം എന്ന ചിന്ത, ഒരു തെറ്റിൽ നിന്നും മറ്റൊന്നിലേക്കു് പോകാൻ ഇവർക്കു് ധൈര്യം നൽകുന്നു.

സഭാ നേതൃത്വത്തിലിരിക്കുന്നവർ തെറ്റു ചെയ്തവരെ അല്ലെങ്കിൽ തെറ്റു് ചെയ്യുന്നവരെ ശിക്ഷിക്കുകയല്ല, അവരെ രക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ ഒരുക്കുക മാത്രമാണു് ചെയ്യുന്നതു്. വിശ്വാസി സമൂഹത്തിൻ്റെ എതിർപ്പിൻ്റെ വാക്കുകൾക്കു് ഉണങ്ങിയ പുൽക്കൊടിയുടെ വില പോലും കല്പിക്കാതെ ബലാത്സംഗക്കേസ് പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഫോട്ടൊ വെച്ച് വിശുദ്ധനായി പ്രഖ്യാപിച്ചു് തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന ‘കത്തോലിക്ക്സഭ’ പത്രം പുറത്തിറക്കിയ വാർഷിക കലണ്ടറും (തുടർച്ചയായി മൂന്നു് വർഷം) സഭാ നേതൃത്വത്തിൻ്റെ ധാർഷ്ട്യമനോഭാവത്തിൻ്റെ ഭാഗമാണു്.

ബലാത്സംഗക്കേസ് പ്രതിയായ, ബിഷപ്പെന്നു് പുരോഹിതരും ‘പുരോഹിതവിശ്വാസി’ സമൂഹവും വിളിക്കുന്ന ഫ്രാങ്കോ മുളയ്ക്കലിനെയും, പുരോഹിതനായിരിക്കെ പ്രായപൂർത്തിയാവാത്ത ബാലികയിൽ പരിശുദ്ധാത്മാവിനെ എഴുന്നെള്ളിച്ചു് വിശുദ്ധ കുഞ്ഞിനു് അവതരിക്കാനവസരം നൽകിയ (ഇപ്പോൾ നീണ്ട ജയിൽ ധ്യാനത്തിലിരിക്കുന്ന) റോബിൻ വടക്കുംചേരിയേയും, കൊലപാതക കേസ്സിൽ ശിക്ഷിക്കപ്പെട്ടു് ജയിലിൽ ധ്യാന നിമഗ്നാരായിരിക്കുന്ന കന്യാചർമ്മ തുന്നൽക്കാരിയായ കോടാലി സെഫി-സൂചിക്കാരൻ കോട്ടൂർ സഖ്യത്തെയും വിശുദ്ധരായി ലോക സമക്ഷം അവതരിപ്പിക്കുന്നതു് ഇതിനുദാഹരണമാണു്.

അതിൽ നിന്നും ഒരു കാര്യം വ്യക്തം – മേൽത്തട്ടിലിരിക്കുന്നവർ കീഴ്ത്തട്ടിലിരിക്കുന്നവരേക്കാൾ കടുത്ത തെറ്റുകളും പാപങ്ങളും ചെയ്തവരാണു്. കീഴ്ത്തട്ടിലിരിക്കുന്നവരെ ശിക്ഷിക്കാൻ പുറപെട്ടാൽ, കീഴ്ത്തട്ടിലിരുന്നു് തെറ്റു-കുറ്റങ്ങൾ ചെയ്യുന്നവർ വിശ്വാസി സമൂഹത്തിനു് മുമ്പിൽ മേൽത്തട്ടുകാരുടെ ളോഹ വലിച്ചു കീറും. വിശ്വാസി സമൂഹത്തിൻ്റെ ആവശ്യങ്ങളും പ്രശ്നങ്ങളും കേൾക്കാൻ ആരുമില്ലാത്ത അവസ്ഥ.

മതപരമായ കൂദാശകൾക്കും ആചാരങ്ങൾക്കും ; പ്രത്യേകിച്ചു്, മാമ്മോദീസ, ആദ്യകുർബ്ബാന സ്വീകരണം, വിവാഹം, ശവസംസ്കാരം തുടങ്ങിയ കാര്യങ്ങളുമായി പള്ളിയിലെത്തുന്ന വിശ്വാസികൾക്കു് മാനസിക പീഡനങ്ങളും സാമ്പത്തിക പീഡനങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു.

ദേവാലയങ്ങളിൽ ദൈവീക – ആത്മീയ കാര്യങ്ങൾ അടക്കം മറ്റു് എല്ലാ കാര്യങ്ങളുടെയും അവസാന ശബ്ദം ഇടവക വികാരിയായ നാട്ടുരാജാവിൻ്റേതാണു്. നാട്ടുരാജാക്കന്മാർക്കൊപ്പം സഹായികളായി പ്രവർത്തിക്കാൻ കൈക്കാരന്മാരെന്നറിയപ്പെടുന്ന മന്ത്രിമാർ.

ഏതെങ്കിലും ഒരു വിശ്വാസി ഇവരുടേ തീരുമാനങ്ങളിലെ തെറ്റു് ചൂണ്ടിക്കാണിച്ചാൽ, എതിർത്താൽ അല്ലെങ്കിൽ ചോദ്യം ചെയ്താൽ, ആ വ്യക്തിയെ, ‘പള്ളി ശത്രു, സഭാ ശത്രു’ എന്നൊക്കെ പറഞ്ഞു് സമൂഹത്തിൽ ഒറ്റപ്പെടുത്താനും, ഇടവക വിശ്വാസിസമൂഹത്തെ രണ്ടു് ചേരികളിൽ നിർത്തി അന്യോന്യം തല്ലുകൂടിക്കാനും അതിലൂടെ ‘ഡിവൈഡ് & റൂൾ’ എന്ന ഭരണ സമ്പ്രദായം നടപ്പിലാക്കാനും നാട്ടുരാജാക്കന്മാർ മടി കാണിക്കാറില്ല.

ഈ അവസ്ഥ മാറണം. അതിനു് വിശ്വാസികൾക്കു് സംഘടനാ ശക്തിയും സർക്കാർ നിയമങ്ങളും ആവശ്യമാണു്. സംഘടനാ ശക്തിയിലൂടെ മാത്രമെ ലക്ഷ്യത്തിലെത്താൻ കഴിയൂ. ഒറ്റക്കൊരു വ്യക്തിക്കു് ചെയ്യാവുന്ന കാര്യങ്ങളല്ല മത സമൂഹങ്ങളിൽ ഉള്ളതു്.

സർക്കാർ-സർക്കാരീതര ചർച്ചകളിൽ മറ്റു് മത സമൂഹങ്ങൾക്കുള്ളതു് പോലെ വിശ്വാസി സമൂഹത്തിനു് പ്രാതിനിധ്യം കിട്ടണം. ഇപ്പോഴത്തെ അവസ്ഥയിൽ, വിശ്വാസി സമൂഹത്തിൻ്റെ ആവശ്യങ്ങളും പ്രശ്നങ്ങളും പറയാനും അവതരിപ്പിക്കാനും വേദികളിൽ സ്ഥാനം ലഭിക്കുന്നില്ല. പുരോഹിത സമൂഹം അവർക്കനുയോജ്യമായ വിധത്തിൽ കാര്യങ്ങളെ വളച്ചൊടിച്ചു് അവതരിപ്പിക്കുകയും നേടിയെടുക്കുകയും ചെയ്യുന്നതല്ലാതെ വിശ്വാസി സമൂഹത്തിനു് അതിൽ നിന്നും കാര്യമായ ഗുണം ലഭിക്കുന്നില്ല.

എന്നാൽ പല പ്രാദേശിക വിശ്വാസി കൂട്ടായ്മകളും സംഘടനകൾ രൂപീകരിച്ചു് പുരോഹിതരാൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാസസിക – സാമ്പത്തിക പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തൻ മുന്നോട്ടു് വന്നു തുടങ്ങിയിട്ടുണ്ടു്. ഇതിനെ അടിച്ചമർത്താനുള്ള ശ്രമങ്ങളൂം രൂപതാ ആസ്ഥാനങ്ങളെ കേന്ദ്രീകരിച്ചു് പിൻവാതിലിലൂടെ നടക്കുന്നുമുണ്ടു്.

ക്രൈസ്തവ മത സമൂഹത്തിൽ വോട്ടു് രാഷ്ട്രീയം കളിക്കുന്നവർ പുരോഹിത നേതൃസ്ഥാനങ്ങളിൽ ചെന്നു് വാലും ചുരുട്ടി ഇരിക്കുന്ന അവസ്ഥയിൽ നിന്നും വിശ്വാസികളുടെ ശക്തി മനസ്സിലാക്കുന്ന അവസ്ഥയിലേക്കു് കാര്യങ്ങൾ എത്തണം. ഏതെങ്കിലും ഒരു വ്യക്തി, മതപുരോഹിതരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വരുമ്പോൾ, സഹായത്തിനായി ഏതെങ്കിലും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചാൽ അവർ കൈ മലർത്തി നിസ്സഹായത പ്രകടിപ്പിച്ചു് ഓടിയൊളിക്കുകയാണു് ചെയ്യുന്നതു്. ക്രൈസ്തവ വിശ്വാസികളുടെ പ്രശ്നങ്ങളെ ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവയുടെ നേതാക്കന്മാർക്കും നന്നായി അറിയാം എന്നാൽ വായ തുറക്കാൻ അവർ തയ്യാറല്ല. വോട്ടു് കാലമായാൽ ഇവർ അങ്കത്തിനിറങ്ങും അതുകഴിഞ്ഞാൽ ‘നിങ്ങളായി, നിങ്ങളുടെ പാടായി’ എന്ന മട്ടിൽ ഓടിയൊളിക്കും.

ചുരുക്കിപ്പറഞ്ഞാൽ വോട്ടിനു് വേണ്ടി മാത്രം ക്രൈസ്തവ മത വിശ്വാസികളെ വേണം. നാടകം കളിക്കുന്ന രാഷ്ട്രീയത്തെ മനസ്സിലാക്കാൻ തുടങ്ങിയ ക്രൈസ്തവ മത വിശ്വാസികൾ വോട്ടു് ആർക്കു് എങ്ങിനെ വിനിയോഗിക്കണം എന്നു് ചിന്തിച്ചു് പ്രവർത്തിക്കാൻ തുടങ്ങി.

ചില രാഷ്ട്രീയ നേതാക്കന്മാർ, ക്രൈസ്തവ മത നേതാക്കന്മാരേക്കാൾ ശക്തമായി ചർച്ചു് ആക്റ്റു് നിയമമാക്കാൻ സമ്മതിക്കില്ല എന്ന് സ്റ്റേജുകളിൽ കയറിനിന്നു് ഘോരം ഘോരം പ്രസംഗിച്ചതും ഈ അടുത്ത കാലത്താണു്. പലരും അതു് ഓർമ്മിക്കുന്നുണ്ടാകും.

വിശ്വാസികൾ, മത പുരോഹിതരാൽ നേരിടുന്ന പല തരത്തിലുള്ള മാനസിക-ശാരീരിക-സാമ്പത്തിക പീഡനങ്ങളെ കുറിച്ചു് അച്ചടി-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞാലും, അതിനെ കുറിച്ചു് ‘ക..മാ…’ എന്നു് ഒരക്ഷരം ഉരിയാടാത്തതു്, രാഷ്ട്രീയ നേതൃത്വങ്ങൾ ക്രൈസ്തവ മത നേതൃത്വങ്ങളുടെ അടിമകളാണെന്നുള്ളതിൻ്റെ വ്യക്തമായ തെളിവുകളാണു്.

വിശ്വാസി സമൂഹം രാജാക്കന്മാരായി വാഴുന്ന പുരോഹിത സമൂഹത്തിൽ നിന്നും അകന്നകന്നു് പോകുക മാത്രമല്ല, സ്വയം പൗരോഹിത്യ കർമ്മങ്ങളിൽ ചെന്നെത്തുന്ന അവസ്ഥയിലേക്കു് കാര്യങ്ങൾ നീങ്ങുന്ന കാഴ്ച്ചയുമാണു് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതു്.

ഫലത്തിൽ നല്ലൊരു ശതമാനം അച്ചൻമാരും അവരുടെ മൂടു് താങ്ങികളായ കുറച്ച് പള്ളി വിഴുങ്ങികളും ചേർന്ന് തീർഥാടക സഭയുടെ ക്രൈസ്തവ ചൈതന്യം അവരുടെ സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടി പിച്ചിച്ചീന്തുന്നത് സാധാരണ വിശ്വാസികൾക്ക് നിസ്സഹായരായി നോക്കി നിൽക്കാനെ ഇന്നത്തെ അവസ്ഥയിൽ കഴിയുന്നുള്ളൂ.

THE KERALA CHRISTIAN CHURCH PROPERTIES AND INSTITUTIONS TRUST BILL-2009-ൽ എന്താണു് പറഞ്ഞിരിക്കുന്നതെന്നു്, പൊതു സമൂഹവും, ക്രൈസ്തവ വിശ്വാസി സമൂഹവും അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്.  ഈ നിയമം നടപ്പിലായാൽ, പുരോഹിത സമൂഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കുത്സിത പ്രവർത്തങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഒരു പരിധി വരെ നിയന്ത്രണം ഉണ്ടാകുമെന്നതിൽ യാതൊരു സംശയവുമില്ല.

ഈ ബില്ലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വിശ്വാസികൾക്കു് മുമ്പിൽ ശരിയായ രീതിയിൽ പറയാതെ, അല്ലെങ്കിൽ അവതരിപ്പിക്കാതെ, വളച്ചൊടിച്ചു് തെറ്റായ രീതിയിൽ അവതരിപ്പിക്കുക മാത്രമാണു് ക്രൈസ്തവ മത പുരോഹിത നേതൃത്വങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതു്. സഭയുടെ സ്വത്തുക്കളെല്ലാം സർക്കാർ പിടിച്ചെടുക്കും എന്ന തെറ്റിദ്ധരിപ്പിക്കും വിധമുള്ള കു[പ്രചരണമാണു് വിശ്വാസികൾക്കിടയിൽ ഇവർ നടത്തുന്നതു്.

പുരോഹിതർക്കും, വിശ്വാസി സമൂഹത്തിനും സുതാര്യവും, അനുയോജ്യവുമായ വിധത്തിൽ പള്ളി ഭരണം നടത്താൻ ഇതുകൊണ്ടു് കഴിയുമെന്നതിൽ യാതൊരു തർക്കത്തിനും സാദ്ധ്യതയില്ല.

എന്നാൽ പുരോഹിത സമൂഹം ഇതിനെ എതിർക്കുന്നു. കാരണം, ഇടവക വിശ്വാസി സമൂഹത്തിൻ്റെ അറിവൊ സമ്മതമൊ ഇല്ലാതെ പുരോഹിതരുടെ തന്നിഷ്ടപ്രകാരം, ക്രയവിക്രയങ്ങളും സ്വേച്ഛാധിപത്യ ഭരണവും നടത്താൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. അതവർക്കു് സഹിക്കാൻ കഴിയില്ല.

ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ ചെയർമാനായുള്ള കമ്മീഷൻ കേരളാ ഗവർമ്മെൻറിനു് സമർപ്പിച്ച കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റ്ബില്ലിൻറെ കരടു നിയമത്തിൻറെ മലയാള പരിഭാഷ.

ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ ചെയർമാനായുള്ള കമ്മീഷൻ കേരളാ ഗവർമ്മെൻറിനു് സമർപ്പിച്ച കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന കരടു നിയമത്തിൻ്റെ പൂർണ്ണ രൂപമാണു് താഴെ കൊടുത്തിരിക്കുന്നതു്.

സഭയുടെ ലൗകീക കാര്യങ്ങളുടെയും സമ്പത്തിൻ്റെയും കൂടുതൽ ജനാധിപത്യപരവും, കാര്യക്ഷമതയും നീതീയുക്തവുമായ ഭരണം സ്ഥാപിക്കുന്നതിനു് വേണ്ടിയും, സഭയുടെ സ്വത്തുക്കാൾ കൈകാര്യം ചെയ്യുന്നതിനും വിഭവങ്ങളും ധനവും നിയന്ത്രിക്കുന്നതിനും ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളും കമ്മിറ്റികളും രൂപവത്ക്കരിക്കുന്നതിനും ഇടവക അടിസ്ഥാനഘടക (Basic), രൂപതാ (Diocese), കേന്ദ്രീയ (Central), റവന്യൂ ജില്ല (Revenue district), സംസ്ഥാന തലം (State Level) എന്നീ വിവിധ തരത്തിലുള്ള ഭരണഘടന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പു് സാധ്യമാക്കുന്നതിനും വേണ്ടി : –

1. ഉദ്ദേശ്യ ലക്ഷ്യങ്ങൾ (Intention)

i. കേരളത്തിലെ ക്രൈസ്തവ സഭകളുടെ മതപരമായ ആസ്തികൾ (religious assets) പൂർവ്വകാലം മുതൽ തന്നെ ട്രസ്റ്റുകളെന്ന പോലെയാണു് കൈകാര്യം ചെയ്തുവരുന്നതു്. എങ്കിലും അവ ഇന്നുവരെ അപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നതു് പല വിധത്തിലുള്ള നിയമപരമായ സങ്കീർണ്ണതകൾക്ക് കാരണമായിത്തീർന്നിട്ടുണ്ട്. ഈ പാശ്ചാത്തലത്തിൽ, വിവിധ സഭകളുടെ ലൗകീക ആസ്തികളുടെ ഭരണത്തിൽ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നതു വഴി ലൗകീക സ്വത്തുക്കളുടെ ഭരണം ബൈബിളധിഷ്ഠിതമായ ശരിയായ ക്രൈസതവ രൂപമാതൃത്വ (Christian Modality) ത്തിലേക്ക് കൊണ്ടുവരപ്പെടുന്നതിന് ഈ ബിൽ ഉദ്ദേശിക്കുന്നു.

ii. കൂടാതെ ഈ ബിൽ മുഖേന ഇടവക / അടിസ്ഥാന ഘടക / രൂപതാ കേന്ദ്രീയ / റവന്യു / ജില്ല / സംസ്ഥാന തലങ്ങളിലേക്കു അടിസ്ഥാന ഘടകങ്ങളിൽ (ഇടവക) നിന്നും പ്രതിനിധികൾ തെരെഞ്ഞെടുക്കപ്പെടുന്നതിനും ഈ പ്രക്രിയ വഴി വിവിധ തലത്തിലുള്ള മാനേജിംഗ് ട്രസ്റ്റി (Managing trustee) മാരെയും ട്രസ്റ്റ് കമ്മിറ്റികളെയും (Trust committees) സ്ഥാപിക്കുന്നതിനും ഉദ്ദേശിക്കുന്നു.

2. അവകാശ നിഷേധം (Disclaimer)

വിവിധ സഭകളുടെ വിശ്വാസ, ദൈവശാസ്ത്രപരമായ പ്രബോധനങ്ങളും ( teaching) അനുഷ്ഠാനങ്ങളുമായി (practices) ബന്ധപ്പെട്ട ഒരു വിഷയത്തിലും തീരുമാനമെടുക്കുന്നതിനോ, അഭിപ്രായരൂപീകരിക്കുന്നതിനോ ഇടപെടുന്നതിനോ ഈ ആക്ട് ഉദ്ദേശിക്കുന്നില്ല.

3. ഹ്രസ്വതലക്കെട്ട്, വ്യാപ്തി, ആരംഭം (Short title, extent and commencement)

i. ഈ ആക്ട് ദി കേരള ക്രിസ്ത്യൻ ചർച്ച് പ്രൊപ്പെർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 2009 എന്നു വിളിക്കപ്പെടും.

ii. ഇതു കേരള സംസ്ഥാനത്തിനു മുഴുവൻ ബാധകമാണ്.

iii. ഇതു് ഉടൻ പ്രാബല്യത്തിൽ വരും.

4. നിർവ്വചനങ്ങൾ (Definitions)

i. ക്രിസ്ത്യൻ : യേശുക്രിസ്തുവിനെ ദൈവവും രക്ഷകനുമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനി ആകുന്നു.

ii. സഭ (Church) : പൊതു ആരാധനയ്ക്കായി ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കെട്ടിടമോ, പ്രാദേശിക മതശാഖാതലത്തിൽ (Denominational) ക്രിസ്തുവിനെ അവരുടെ ദൈവമായി ആരാധിക്കുന്നതിനും സമ്മേളിക്കുന്ന വ്യകതികളുടെ കൂട്ടായ്മയെ സഭയെന്ന് വിളിക്കുന്നു.

iii. പ്രാദേശികതലം (Local level) : ഇടവക / പ്രാദേശിക അടിസ്ഥാന ഘടകതലം (Basic unit level)

iv. ഒരേ മതശാഖാതലം (Denomination level) : കത്തോലിക്കാ, യാക്കോബായ, മാർത്തോമാ തുടങ്ങിയ സഭകൾ.

v. സഭയുടെ സമ്പത്ത് (Church property) എന്നതുകൊണ്ട് –

a.പള്ളിയുടെയോ / ചാപ്പൽ കെട്ടിടത്തിൻറെയോ പൂർണ്ണമായതോ അല്ലെങ്കിൽ പള്ളിയായോ ചാപ്പലായോ ഉപയോഗിക്കാൻ യോഗ്യമായതോ ഉപയോഗിക്കാൻ ഉദ്ദേശിക്കപ്പെടുന്നതോ.

b. പള്ളിയോ, ചപ്പലോ, നിർമ്മിക്കാൻ ഉദ്ദേശിച്ചു ആർജ്ജിക്കുന്ന ഭൂമി, നിലവിലുള്ള പള്ളിക്കു പകരം ചാപ്പലോ പള്ളിയോ പുതുതായി നിർമ്മിക്കുന്നതിന് ആർജ്ജിക്കുന്ന ഭൂമി.

c. പള്ളി അങ്കണത്തിനുവേണ്ടിയോ, പള്ളിയങ്കണം വിപുലീകരിക്കുന്നതിനുവേണ്ടിയോ ശ്മശാനത്തിനു വേണ്ടിയോ (Burial ground) ആർജ്ജിക്കുന്ന ഭൂമി.

d. ഒരു പള്ളിക്കുവേണ്ടി അല്ലെങ്കിൽ ഒരു പള്ളി ആർജ്ജിച്ച ഭൂമി കെട്ടിടം അല്ലെങ്കിൽ മറ്റു മുതലുകൾ.

e. പള്ളിയുടെ സ്വത്തായി ഉപയോഗിക്കുന്നതിനുവേണ്ടി പള്ളിയുടെ പേരിൽ വ്യക്തിയോ, വ്യക്തികളോ വിറ്റതോ, സമ്മാനിച്ചതോ, സംഭാവന ചെയ്തതോ ആയ മറ്റു സ്വത്തുക്കളും അല്ലെങ്കിൽ കെട്ടിടം അല്ലെങ്കിൽ ഭൂമി.

f. സ്വ്മിത്തേരി (ശ്മ്ശാനം) പള്ളി അങ്കണം, പള്ളി എന്നിവയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അല്ലെങ്കിൽ അവയിഉലേക്കുള്ള പ്രവ്വ്വേശനത്തിനും (പ്രാവ്യത) വേണ്ടി ഉപയോഗിക്കപ്പെടുന്ന അല്ലെങ്കിൽ ആർജ്ജിക്കപ്പെട്ട ഭൂമി.

g. പള്ളിയുടെ ഉപയോഗത്തിലേക്ക് ആർജ്ജിക്കപ്പെട്ട ഭൂമിയും, സെമിനാരികൾ, മതസർവ്വകലാശാലകൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, അനാഥശാലകൾ പുരോഹിതർക്കുവേണ്ടിയുള്ള ഭവനങ്ങൾ, ധ്യാനകേന്ദ്രങ്ങൾ വാണിജ്യ കെട്ടിടങ്ങൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ, പരിശീൽകന കേന്ദ്രങ്ങൾ, പണിശാലകൾ, പ്രസിദ്ധീകരണ – മാധ്യമ സംരഭങ്ങൾ, മതബോധനസ്ഥാപനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നീ സ്ഥപനങ്ങളും മറ്റു ജംഗമ വസ്തുക്കളും.

ii. (Prescribed means) നിർദ്ദേശപ്പെട്ട എന്നതുകൊണ്ടു്

ഈ ആക്ടിനു കീഴിൽ നിയമാനുസൃതം നിർദ്ദേശിക്കപ്പെട്ടതു എന്നാകുന്നു.

5. ഓരോ ഇടവകപള്ളിക്കും വേണ്ടിയുള്ള ക്രൈസ്തവ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ട്രസ്റ്റ് :-

i. അനുഷ്ഠാനം, ആചരണം, പതിവുരീതി, സമ്പ്രദായം, സഭാനിയമം എന്നിവ ഉൾപ്പെടെ ഏതു നിയമത്തിൽ ഉൾക്കൊണ്ടിരുന്നാൽത്തന്നെയും, ഓരോ ഇടവകപള്ളിയും അതാതിൻറെ പേരിൽ തന്നെ ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് ആയി ഈ ആക്ട് പ്രാബല്യത്തിൽ വന്നതു മുതൽ ആറു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ii. ഈ ആവശ്യത്തിലേക്ക് വേണ്ടി മാത്രം വിളിച്ചു ചേർക്കപ്പെട്ട യോഗത്തിൽ വെച്ച് ഇടവക ട്രസ്റ്റ് അസംബ്ലി ട്രസ്റ്റിനു വേണ്ടിയുള്ള അവാന്തര നിയമങ്ങളും മെമ്മോറാണ്ടവും തയ്യാറാക്കേണ്ടതാണു്.

iii. ഈ ആക്ടിലും, നിയമങ്ങളിലും ഉൾക്കൊണ്ടിട്ടുള്ള നിബന്ധനകൾ അനുസരിച്ചു് ട്രസ്റ്റിൻറെ ദൈനംദിന ഭരണം ട്രസ്റ്റ് കമ്മിറ്റി നിർവ്വഹിക്കേണ്ടതാണ്.

6. ഇടവക / അടിസ്ഥാന ഘടക / രൂപതാ / കേന്ദ്രീയ / റവന്യു ജില്ല / സംസ്ഥാനതല ട്രസ്റ്റുകളുടെയും അതിൻറെ നിക്ഷേപാധികാരികളുടെയും പൊതു സമാജം :-

i. ട്രസ്റ്റ് അസംബ്ലി (സമാജം) എന്നാൽ

എല്ലാ കുടുംബനാഥന്മാരും (നാഥകളും) 18 വയസ്സിനു മുകളിലുള്ളതും ഇടവക / അടിസ്ഥാന ഘടകത്തിലെ / അംഗങ്ങളും ആയവർ വോട്ടവകാശത്തോടുകൂടി ട്രസ്റ്റ് അസംബ്ലി രൂപീകരിക്കും.

ii. ട്രസ്റ്റ് അസംബ്ലിയിൽ വെച്ച് / അടിസ്ഥാന ഘടകം ഓരോ ഇടവകയിലെ അംഗങ്ങളിൽ നിന്നും മൂന്നു് ആഭ്യന്തര കണക്കു പരിശോധകരെയും മാനേജിംഗ് ട്രസ്റ്റിയേയും മറ്റ് നിക്ഷേപാധികാരികാരികളെയും തിരഞ്ഞെടുക്കേ
ണ്ടതാണു്.

iii. ഓരോ രൂപതാ / കേന്ദ്രീയ / റവന്യൂ ജില്ലാ തലത്തിൽ :-

ഓരോ മുന്നൂറു് കുടുംബങ്ങൾക്കും അതിൻറെ ഭാഗത്തിനും ഒരു അംശം എന്ന നിലക്ക് ഒരു ഇടവക / അടിസ്ഥാന ഘടകത്തിലെ കുടുംബങ്ങളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ രണ്ടാം ത്രിതല ട്രസ്റ്റ് (രൂപതാ) കേന്ദ്രീയ റവന്യൂ ജില്ലാതല ട്രസ്റ്റ് അംഗങ്ങളെ ഇടവക / അടിസ്ഥാന ഘടക / അസംബ്ലിയിൽ നിന്നുംതിരഞ്ഞെടുക്കേണ്ടതാണു്.

iv. ഓരോ ഇടവക / അടിസ്ഥാന ഘടക / സമാജവും സംസ്ഥാന ട്രസ്റ്റിലേക്കു് ഒരു അംഗത്തെ തിരഞ്ഞെടുക്കേണ്ടതാണു്. (ഇടവക / അടിസ്ഥാന ഘടക / സമാജത്തിലെ കുടുംബങ്ങളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ.)

v. നൂറിനുള്ളിൽ കുടുംബങ്ങളുള്ള ഇടവക / അടിസ്ഥാന ഘടക / സമാജത്തിനുവേണ്ടി മനേജിംഗ് ട്രസ്റ്റിയടക്കം ഏഴു് നിക്ഷേപാധികാരികളെയും / അധികമായി വരുന്ന ഓരോ നൂറു് കുടംബങ്ങൾക്കും അതിൻ്റെ ഭാഗങ്ങൾക്കും അധികമായി മൂന്ന് രക്ഷാധികാരികളെയും തെരെഞ്ഞെടുക്കേണ്ടതാണു്.

vi. രൂപതാ / കേന്ദ്രീയ റവന്യൂജില്ലാ മാനേജിംഗ് ട്രസ്റ്റിയെയും നിക്ഷേപാധികാരികളെയും മൂന്ന് അഭ്യന്തര കണക്ക് പരിശോധകരെയും രൂപതാ / കേന്ദ്രീയ / റവന്യൂ ജില്ലാ ട്രസ്റ്റ് സമാജം തെരഞ്ഞെടുക്കേണ്ടതാണു്.

vii. രൂപതാ / കേന്ദ്രീയ / റവന്യൂ ജില്ലാ ട്രസ്റ്റിലേക്കു് 25നിക്ഷേപാധികാരികളെ തെരെഞ്ഞെടുക്കേണ്ടതാണു്

viii. മൂന്ന് അഭ്യന്തര കണക്ക് പരിശോധകരെയും 101 നിക്ഷേപാധികാരികളെയും സംസ്ഥാന തല ട്രസ്റ്റിൽ തെരെഞ്ഞെടുക്കേൻറതാണു്.

ix. ന്യായമായ കാരണങ്ങൾക്ക് മാനേജിംഗ് ട്രസ്റ്റിയേയോ നിക്ഷേപാധികാരികളെയോ അഭ്യന്തര കണക്ക് പരിശോധകരെയോ ട്രസ്റ്റ് ചുമതലക്കാരെയോ നീക്കം ചെയ്യുന്നതിനും പുതിയ മേൽ പറഞ്ഞവരെ തെരഞ്ഞെടുക്കുന്നതിനും ഉള്ള അധികാരം ബന്ധപ്പെട്ട ട്രസ്റ്റ് സമാജങ്ങളിൽ നിക്ഷിപ്തമായിരിക്കും.

7. അയോഗ്യതകൾ (Disqualification)

i. ക്രൈസ്തവ വിശ്വാസത്തിനെതിരായവരെയും, നിരീശ്വരവാദികളെയും, കുറ്റം തെളിയിക്കപ്പെട്ട കുറ്റവാളികളെയും (convicted criminals) ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളുടെ കീഴിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്നും അയോഗ്യരാക്കപ്പെട്ടിരിക്കുന്നു.

ii. മനോരോഗികൾ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, മദ്യപാനികൾ, മയക്കുമരുന്ന് ഉപയോഗത്തിന് കീഴ്പ്പെട്ടിരിക്കുന്നവർ, അധാർമ്മിക ജീവിതം നയിക്കുന്നവർ, ട്രസ്റ്റിൻറെ തന്നെ അംഗമല്ലാത്തവർ എന്നിവരെയും മേൽപറഞ്ഞ രീതിയിൽ അയോഗ്യരാക്കപ്പെട്ടിരിക്കുന്നു.

8. ട്രസ്റ്റിൻ്റെ ഉപകാരി (Donor of the trust)

i. ഓരോ ട്രസ്റ്റിൻറെയും കാര്യത്തിൽ അതാതു ട്രസ്റ്റിൻറെ മാനാജിംഗ് ട്രസ്റ്റി ഡോണർ (ഉപകാരി) ആയിരിക്കും. ട്രസ്റ്റിൻറെ രജിസ്ട്രേഷൻ നിർവ്വഹിക്കാൻ ചുമതലപ്പെട്ട ആൾ.

ii. ഓരോ ട്രസ്റ്റിൻറെയും മുഖ്യവിഷയമെന്നത് സ്ഥാപനങ്ങളും ആസ്തികളും, സ്ഥാവരജംഗമ സ്വത്തുക്കളും മറ്റു സമ്പത്തുക്കളും ആയിരിക്കും. ഇവയിന്മേൽ ട്രസ്റ്റിലെ എല്ലാ അംഗങ്ങൾക്കും കൂട്ടായ ഉടമസ്ഥവകാശവുമധികാരവും ഉണ്ടായിരിക്കും.

9. ക്രൈസ്തവ ചരിറ്റബിൾ ട്രസ്റ്റുകളുടെ രജിസ്ട്രേഷൻ.

കേരളാ പബ്ലിക് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് : 1866-ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ.ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ച് എല്ലാ ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളും രജിസ്റ്റർ ചെയ്യപ്പെണം.

10. രജിസ്ട്രേഷനു നൽകേണ്ട ഫീസ് :-

ട്രസ്റ്റിൻ്റെ രജിസ്ട്രേഷനു നൽകേണ്ട ഫീസ്. സർക്കാർ നിർദ്ദേശിക്കുന്നതായിരിക്കും.

11. പള്ളിസ്വത്തുക്കളുടെ നിക്ഷിപ്തമാക്കൽ (vesting of church properties) :-

ഈ ആക്ടിലെ സെക്ഷൻ 9-ന് വിധേയമായി ഒരു ട്രസ്റ്റ് രജിസ്ട്രേഷനുശേഷം പള്ളിയുടെ എല്ലാ സ്വത്തുക്കളും സ്ഥാവര ജംഗമ ആസ്തികളും പണവും ബോർഡ് ഓഫ് ട്രസ്റ്റിൽ (Board of Trustees) നിക്ഷിപ്തമായിരിക്കും.

12. ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളുടെ കർത്തവ്യങ്ങൾ :-

1. ട്രസ്റ്റിൻറെ എല്ലാ ആസ്തികളുടെയും സ്വത്തുക്കളുടെയും ഭരണ നിർവ്വഹണവും താഴെ പറയുന്നവ സാമാഹരിച്ചു കൈപ്പറ്റുകയും.

a. അവയിൽ നിന്നുള്ള മുഴുവൻ ആദായവും

b. ഇടവകക്കാരിൽ നിന്നും പിരിവായി ലഭിക്കുന്നതും പള്ളിയിലേക്കു സംഭാവനയായും ട്രസ്റ്റികൾക്ക് ലഭിക്കുന്ന മുഴുവൻ പണവും

c. സ്ഥാവരജംഗമസ്വത്തുക്കളുടെ കൈമാറ്റം, വില്പന, വായ്പ മുതലായവയിലൂടെ ലഭിക്കുന്ന പണം.

d. ഏതെങ്കിലും വ്യക്തിയിൽ നിന്നോ വ്യക്തികളിൽ നിന്നോ പള്ളിക്കുവേണ്ടിയോ, പള്ളിയോ സ്വീകരിക്കുന്ന പണം.

e. ട്രാസ്റ്റിൻറെ ഭരണത്തിനും നടത്തിപ്പിനും ന്യായമായ ചിലവുകൾ ട്രസ്റ്റ് കമ്മിറ്റി കൊടുത്തു തീർക്കേണ്ടതാണ്.

13. കണക്കും കണക്കു പരിശോധനയും (Account and Audit)

i. എല്ലാ കണക്കു പുസ്തകങ്ങളും (Book of Accounts) കണക്കുകളൂമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങളും ട്രസ്റ്റു കമ്മിറ്റി വെച്ചു സൂക്ഷിക്കേണ്ടതാണു്. കൂടാതെ ട്രസ്റ്റി കമ്മിറ്റി നിയന്ത്രിക്കുന്ന മാതൃകയിൽ വാർഷിക കണക്കു പത്രിക (Statement) കളും തയ്യാറാക്കേണ്ടതാണ്.

ii. ബന്ധപ്പെട്ട വാർഷിക ട്രസ്റ്റി സമാജം നിശ്ചയിച്ച ആഭ്യന്തര കണക്ക് പരിശോധനകളിൽ ( Internal Auditors) ഒന്നോ അധിലധികമോ പേർ ട്രസ്റ്റിൻറെ കണക്കുകൾ പരിശോധിക്കേണ്ടതാണ്.

iii. ആഭ്യന്തര കണക്കു പരിശോധകർ ചൂണ്ടിക്കാണിച്ച കുറവുകളും ക്രമക്കേടുകളും ട്രസ്റ്റ് കമ്മിറ്റി ഉടനെ തന്നെ പാരിഹരിക്കേണ്ടതും, എടുത്ത നടപടികൾ ബന്ധപ്പെട്ട ട്രസ്റ്റിൻറെ അടുത്ത വർഷിക ട്രസ്റ്റ് സമാജത്തിലേക്കു ബോധിപ്പിക്കേണ്ടതുമാണു്.

14. രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതല/ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റിൻറെ ഭരണഘടന.

i. 25 അംഗങ്ങളടങ്ങുന്ന ഒരു ട്രസ്റ്റ് കമ്മിറ്റിയെ രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതല/ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് തിരഞ്ഞെടുക്കേണ്ടതാണു്.

ii. രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല/ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റിൻറെ എല്ലാ ആസ്തികളും സ്വത്തുക്കളും രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല/ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് കൈകാര്യം ചെയ്യേണ്ടതും അവയിൽ നിന്നുള്ള എല്ലാ ആദായവും സമാഹരിക്കേണ്ടതും ആ ട്രസ്റ്റിൻറെ ഭരണത്തിനും നടത്തിപ്പിനും വേണ്ടതായ ന്യായമായ ചിലവുകൾ കൊടുത്തു തീർക്കേണ്ടതുമാണു്.

iii. രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല ട്രസ്റ്റ് അതാതു ട്രസ്റ്റിൻറെ കണക്കു പുസ്തകങ്ങളും വെച്ചു് സൂക്ഷിക്കേണ്ടതും ട്രസ്റ്റ് കമ്മിറ്റിതന്നെ നിശ്ചയിക്കുന്ന മാതൃകയിൽ വാർഷിക കണക്ക് പത്രിക തയ്യാറാക്കേണ്ടതുമാണു്.

iv. ആഭ്യന്തര കണക്കു് പരിശോധകർ ചൂണ്ടിക്കാണീച്ച കുറവുകളും ക്രമക്കേടുകളും രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല/ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് ഉടനെ പരിഹരിക്കേണ്ടതും എടുത്ത നടപടികൾ അതേ തലത്തിലുള്ള ട്രസ്റ്റ് അസംബ്ലിയ്ക്കു് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.

v. ആഭ്യനതര പരിശോധനയും പുറമേ പ്രസ്തുത ട്രസ്റ്റിൻറെകണക്കുകൾ രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല / വാർഷിക ട്രസ്റ്റ് സമാജം നാമനിർദ്ദേശം ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടൻറ് അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടൻറ് കമ്പനി മുഖേന പരിശോധിക്കപ്പെടേണ്ടതാണു്.

15. സംസ്ഥാനതല ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റിൻറെ ഭരണഘടന.

i . ചെയർമാനായി മേജർ ആർച്ചു് ബിഷപ് / ആർച്ചു് ബിഷപ് /ബിഷപ് / സഭാതലവൻ (Head of the Church)-ഉം ഓരോ ബന്ധപ്പെട്ട ട്രസ്റ്റിൻറെയും ട്രസ്റ്റ് അസംബ്ലിയിൽവെച്ചു് രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല/ട്രസ്റ്റ് തിരെഞ്ഞെടുത്ത പത്തു് അംഗങ്ങളും അടങ്ങുന്നതാണു് സംസ്ഥാനതല ക്രൈസ്തവ ചരിറ്റബിൾ ട്രസ്റ്റ്.

ii. സംസ്ഥാന ക്രൈസ്തവ ചരിറ്റബിൾ ട്രസ്റ്റിൽ നിന്നും അതിനു ശേഷം 101 അംഗങ്ങളടങ്ങുന്ന സംസ്ഥാന ട്രസ്റ്റ് കമ്മിറ്റിയെ, സംസ്ഥാന ട്രസ്റ്റ് അസംബ്ലിയാൽ തെരെഞ്ഞെടുക്കപ്പെടേണ്ടതാണു്.

iii. സംസ്ഥാന ട്രസ്റ്റിൻറെ എല്ലാ ആസ്തികളും സ്വത്തുക്കളും സംസ്ഥാന ട്രസ്റ്റ് കമ്മിറ്റി കൈകാര്യം ചെയ്യേണ്ടതും അവയിൽ നിന്നുള്ള എല്ലാ ആദായവും സ്വരൂപിക്കേണ്ടതും ബന്ധപ്പെട്ട സഭയുടെ സംസ്ഥാനതല ട്രസ്റ്റിൻ്റെ ഭരണത്തിനും നടത്തിപ്പിനും വേണ്ട ന്യായമായ ചിലവുകൾ കൊടുത്തു് തീർക്കേണ്ടതുമാണു്.

iv. സംസ്ഥാന ട്രസ്റ്റ് കമ്മിറ്റി സംസ്ഥാന തലത്തിൽ എല്ലാ കണക്ക്പുസ്തകങ്ങളും കണക്കു സംബന്ധമായ മറ്റ് പുസ്തകങ്ങളും വെച്ച് സൂക്ഷിക്കേണ്ടതുമാണു്.

v . സംസ്ഥാനതല ട്രസ്റ്റ് കമ്മിറ്റിയുടെ വാർഷിക ട്രസ്റ്റ് സമാജത്തിൽ നിയമിക്കപ്പെട്ട ഒന്നോ അധിലധികമോ ആഭ്യന്തര കണക്കു പരിശോധകർ സംസ്ഥനതല ട്രസ്റ്റിൻറെ കണക്കുകൾ പരിശോധിക്കേണ്ടതാണു്.

vii. ആഭ്യന്തര കണക്കു പരിശോധന (Internal audit) ക്കു പുറമെ സംസ്ഥാനതല വാർഷിക ട്രസ്റ്റ് സമാജത്തിൽ ഈ ആവശ്യത്തിനായി നാമനിർദ്ദേശം ചെയ്ത ചാർട്ടേർഡ് അക്കണ്ടൻറ് അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടൻറു്മാരുടെ കമ്പനി മുഖേന സംസ്ഥാന തല കണക്കുകൾ പരിശോധിക്കേണ്ടതാണു്.

16. സഭാ കമ്മീഷണർ (Church Commissioner)

i. ഈ ആക്ടിനു വിധേയമായി രൂപവത്കരിക്കപ്പെട്ട വിവിധ ട്രസ്റ്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിനും ഒരു സഭാധികാരി (Church Commissioner) ഉണ്ടായിരിക്കുന്നതാണു്.

ii. സർക്കാരിനാൽ നിയമിക്കപ്പെട്ട സർക്കാർ സെക്രട്ടറിയുടെ പദവിയിൽ (Government Secretary rank) കുറയാത്ത ഒരു ഓഫീസറായിരിക്കും ചർച്ച് കമ്മീഷണർ.

iii. ഇടവക/അടിസ്ഥാനഘടക/ട്ര് കമ്മിറ്റികളും രൂപതാ / കേന്ദ്ര / റവന്യൂ ജില്ലാ ട്രസ്റ്റ് കമ്മിറ്റിയും സംസ്ഥാനതല ട്രസ്റ്റ് കമ്മിറ്റിയും അവരവരുടെ വാർഷിക കണക്കു പത്രികകൾ ചർച്ചു് കമ്മീഷണർക്ക് സമർപ്പിക്കേണ്ടതാണു്.

iv. ഇടവക / അടിസ്ഥാനഘടക / ട്രസ്റ്റ് കമ്മിറ്റികളും രൂപതാ / കേന്ദ്ര / റവന്യൂ ജില്ലാട്രസ്റ്റ് കമ്മിറ്റികളും സംസ്ഥാന ട്രസ്റ്റ് കമ്മിറ്റിയും സർക്കാരിലേക്കു് Rs ………………..തുക നൽകേണ്ടതാണ്.

17. ട്രസ്റ്റുകളുടെ അദ്ധ്യക്ഷന്മാർ (Presiding Officers of Trusts)

i . ഓരോ ഇടവകകളൂടെയും / അടിസ്ഥനഘടകത്തിൻറെയും വികാരി / പാസ്റ്റർ / ആത്മീയ ശുശ്രൂഷകൻ / ഇടവകതല ട്രസ്റ്റ് അസംബ്ലിയുടെയും ട്രസ്റ്റ് കമ്മിറ്റിയുടെയും അദ്ധ്യക്ഷം വഹിക്കേണ്ടതാണു്.ഇടവക / അടിസ്ഥനഘടക / തലത്തിൻറെ അനുമതിയോടെ മുൻപറഞ്ഞ ആളുകളുടെ തൊട്ടു താഴെയുള്ള അതേ വിഭാഗത്തിൽ ഉൾപ്പെടുന്ന ആൾക്കു് മേൽപ്പറഞ്ഞ സമാജങ്ങളൂടേയും മീറ്റിംഗുകളുടെയും അദ്ധ്യക്ഷം വഹിക്കാവുന്നതാണു്.

ii. ഓരോ രൂപതാ / കേന്ദ്ര / റവന്യൂ ജില്ലാ / തലത്തിൻറെ ബിഷപ്/പാസ്റ്റർ/ആത്മീയ ശുശ്രൂഷകൻ / രൂപതാ / കേന്ദ്രറവന്യൂജില്ലാ/ തല സമാജത്തിൻറെയും ട്രസ്റ്റുകളുടെയും അദ്ധ്യക്ഷം വഹിക്കേണ്ടതാണു്. രൂപതാ / കേന്ദ്ര / റവന്യൂ ജില്ല / തലത്തിൻറെ ബിഷപ് / പാസ്റ്റർ / ആത്മീയ ശുശ്രൂഷകൻറെ അനുമതിയോടെ മേൽപ്പറഞ്ഞ ആളുടെ തൊട്ടു താഴെ പദവിയിലുള്ള അതേ വിഭാഗത്തിൽപ്പെട്ട ആൾക്കു് മേൽപ്പറഞ്ഞ അസംബ്ലികളുടെയും മീറ്റിംഗുകളുടെയും അദ്ധ്യക്ഷം വഹിക്കാവുന്നതാണു്. ഇപ്രകാരം നിയോഗിക്കപ്പെട്ടവർ സഹായമെത്രാനോ, പുരോഹിതനോ പാസ്റ്റർമാരോ ആത്മീയ ശുശ്രൂഷകരോ അവാം.

iii. സംസ്ഥാന ട്രസ്റ്റ് അസംബ്ലിയിലും, സംസ്ഥാനതല ട്രസ്റ്റ് കമ്മിറ്റികളുടെ കമ്മിറ്റിയിലും, സംസ്ഥാനതല ആത്മീയാചാര്യന്മാർ, ഏതെങ്കിലും ബിഷപ്പോ, അല്ലെങ്കിൽ മുൻപറഞ്ഞ ആൾ നിയോഗിച്ച പുരോഹിതർ / പാസ്റ്റർ അദ്ധ്യക്ഷം വഹിക്കാവുന്നതാണു്.

iv. ത്രിതല അസംബ്ലികളുടെയും ട്രസ്റ്റുകളുടെ കമ്മിറ്റികളുടെയും അദ്ധ്യക്ഷം വഹിക്കാൻ ഈ ബില്ലിൽ ചുമതലപ്പെടുത്തിയിരിക്കുന്ന ആരെങ്കിലും ഒരാൾ അപ്രകാരം ചെയ്യുന്നതിനു് വിസമ്മതിച്ചാൽ ബന്ധപ്പെട്ട മാനേജിംഗ് ട്രസ്റ്റികൾക്കു് സമാജങ്ങളുടെയും ട്രസ്റ്റ് കമ്മിറ്റികളൂടെയും അദ്ധ്യക്ഷം വഹിക്കാൻ അധികാരമുണ്ടായിരിക്കുന്നതാണ്.

v. അദ്ധ്യക്ഷം വഹിക്കാൻ നിയമപരമായി നിയോഗിക്കപ്പെട്ടവരും മാനാജിംഗ് ട്രസ്റ്റികളും അദ്ധ്യക്ഷം വഹിക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ കേവല ഭൂരിപക്ഷ വിധിപ്രകാരം ഓരോ ബന്ധപ്പെട്ട സമാജത്തിൻറെ അംഗങ്ങൾക്കും ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാവുന്നതാണു്. അയാളെ സമാജത്തിൻറെയോ കമ്മിറ്റി മീറ്റിംഗിൻറെയോ ഓരോ പ്രത്യേക സമ്മേളനത്തിൻറെയും (Session) പ്രസിഡണ്ടായി നിയോഗിക്കാവുന്നതാണു്.

18. ഭരണം – നടത്തിപ്പ് (Administration)

i . ഈ ആക്ടിൽ വിവക്ഷിക്കുന്ന മാതിരി ത്രിതല ട്രസ്റ്റിൻറെ അനുദിനഭരണം ബന്ധപ്പെട്ട ട്രസ്റ്റ് കമ്മിറ്റികളിൽ നിക്ഷിപ്തമായിരിക്കും

ii. ട്രസ്റ്റിൻറെ അംഗങ്ങളോ മറ്റു സമൂഹത്തിലെ വ്യക്തികളോ സംഭാവനയായി നൽകുന്ന എല്ലാ പണവും, സ്വർണ്ണവും വെള്ളിയും മറ്റു സ്വത്തുക്കളും

iii. സ്ഥാവര-ജംഗമ-സ്വത്തുക്കളിൽ നിന്നും വാടക, ഓഹരി, സെസ്സ്, ക്രയവിക്രയം എന്നിവയിലൂടെ ആർജ്ജിച്ച ആസ്തികളും പണവും വസ്തുക്കളും

iv. സ്ഥപനങ്ങൾക്കു ലഭിക്കുന്ന ധനസഹായങ്ങൾ, ഓഹരികൾ, സമ്മാനങ്ങൾ സംഭാവനകൾ എന്നിവയും വിദേശ രാജ്യങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ വ്യക്തിയിൽ നിന്നോ ലഭിക്കുന്ന നിക്ഷേപങ്ങളും

19. ത്രിതല ട്രസ്റ്റുകളിലെ ട്രസ്റ്റിമാരുടെ അവകാശങ്ങൾ / കടമകൾ (Rights of the Trustees of the three tier trusts.)

i. ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഭരണത്തിനും നടത്തിപ്പിനും ആവശ്യമായി വരുന്ന എല്ലാ ന്യായമായ ചിലവുകളും ബന്ധപ്പെട്ട ട്രസ്റ്റ് വഹിക്കേണ്ടതാണു്.

ii. ബന്ധപ്പെട്ട ട്രസ്റ്റുകളുടെ തീരുമാനമനുസരിച്ചു് ത്രിതല ട്രസ്റ്റുകളുടെ ട്രസ്റ്റുകൾക്കുള്ള ആനുകൂല്യങ്ങൾ (allowance) സ്വീകരിക്കാവുന്നതാണു്. അതായതു് വൗചറുകൾ പ്രകാരം ആയിഅരിക്കണം പ്രസ്തുത തുക കൈപ്പറ്റേണ്ടതു്.

iii. ട്രസ്റ്റിൻറെ ലക്ഷ്യങ്ങളുടെ ഔദ്യോഗിക നിർവ്വഹണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അതിനാവശ്യമായ യാത്രാ ബത്തകളും ക്ഷാമബത്തകളും മാനേജിംഗ് ട്രസ്റ്റിക്കും മറ്റു ട്രസ്റ്റികൾക്കും വൗചറുകൾ പ്രകാരം സ്വീകരിക്കാവുന്നതാണു്.

20. ത്രിതല ട്രസ്റ്റുകളുടെ അവകാശങ്ങളും കടമകളും (The Rights and Duties of the three tier Trusts)

i. ക്രൈസ്തവ തത്വങ്ങളിൽ അധിഷ്ഠിതമായ ക്രൈസ്തവ വിശ്വാസത്തിൻറെ രൂപീകരണവും പരിശീലനവും ഓരോ കൃസ്ത്യാനിയുടെയും കടമയാണു്. അതിൻറെ സ്വച്ഛന്ദമായ നടത്തിപ്പ് ത്രിതല ട്രസ്റ്റുകളുടെ അടിസ്ഥാനപരമായ അവകാശവും കടമയുമാണു്.

ii. എല്ലാ അംഗങ്ങൾക്കും സ്വാഭാവിക നീതിയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതോടോപ്പം മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുകയെന്നതും ത്രിതല ട്രസ്റ്റുകളുടെ മറ്റൊരു പ്രധാനപ്പെട്ട കടമയാണു്. കൃസ്തുവിനെ അവരുടെ രക്ഷകനായി സ്വീകരിച്ച ട്രസ്റ്റിൻറെ നിയമങ്ങൾക്കു് ആവസ്യമായ അദ്ധ്യാത്മിക സേവനങ്ങൾ നൽകുകയും എല്ലാ അംഗങ്ങൾക്കും സ്വാഭാവിക നീതിയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുകയും ചെയ്യുന്നതോടൊപ്പം മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുക എന്നതും ത്രിതല ട്രസ്റ്റുകളുടെ മറ്റൊരു പ്രധാനപ്പെട്ട ചുമതലയാണു്.

iii. ഇന്ത്യൻ ഭരണഘടനയിൽ പൗരന്മാർക്കു് ഉറപ്പു വരുത്തിയിട്ടുള്ള പൗരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടു് എന്ന് ഉറപ്പ് വരുത്തേണ്ടത് ട്രസ്റ്റുകളുടെ മറ്റൊരു ഉത്തരവാദിത്തമാണു്. കൂടാതെ ട്രസ്റ്റിലെ അംഗങ്ങളുടെയും സഭയിലെ ആത്മീയ ശുശ്രൂഷകരുടെയും മേൽപ്പറഞ്ഞ അവകാശങ്ങളിലും മനുഷ്യാവകാശങ്ങളുടെ മേലും ട്രസ്റ്റുകൾ ജാഗ്രത പുലർത്തേണ്ടതാണു്.

iv. സഭയുടെ പൊതു ആത്മീയ ശുശ്രൂഷകൾക്കനുസരിച്ചു് ത്രിതല ട്രസ്റ്റു കമ്മിറ്റികൾ താഴെ പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണു്.

(a) ആത്മീയ ശുശ്രൂഷകരുടെ സേവനങ്ങൾക്കു് മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളും നൽകേണ്ടതും അവരുടെ അർഹതക്കനുസരിച്ചു് സേവനങ്ങൾക്കു് സാമ്പത്തിക പ്രതിഫലം നൽകേണ്ടതുമാണു്.

(b) ഇടവക പള്ളികളിലും / രൂപതയിലെ സഭാധികാരത്തിൽപ്പെട്ട (Ecclesiastical unit in diocese) അടിസ്ഥാന ഘടകങ്ങളിലും / കേന്ദ്ര / റവന്യൂ ജില്ലാതല / സംസ്ഥാന തലങ്ങളിലും ക്രൈസ്തവ സർവ്വകലാശാലകളിലും സെമിനാരികളിലും മതബോധന കേന്ദ്രങ്ങളിലും മറ്റു സേവന കേന്ദ്രങ്ങളിലും സേവനം ചെയ്യുന്ന ആത്മീയ ശുശ്രൂഷകർക്കു് കാലാനുസൃതമായ സാമ്പത്തിക പ്രതിഫലം നൽകേണ്ടതാണു്. ഇതിൽ മാസബത്തകൾ, യാത്രാബത്തകൾ, ക്ഷാമബത്തകൾ എന്നിവ ഉൾപ്പെടേണ്ടതാണു്.

(c) ട്രസ്റ്റുകളുടെ നിദ്ദേശാനുസരണം ആത്മീയ ശുശ്രൂഷകൾക്കു് വേണ്ടപ്പെട്ട താമസ സൗകര്യം ഒരുക്കേണ്ടതാണു്.

(d) സ്വമേധയാ, നിയമപരമായോ, ആത്മീയ ശുശ്രൂഷകർ ബന്ധപ്പെട്ട ട്രസ്റ്റ് അംഗങ്ങൾക്കു് നൽകേണ്ടുന്ന ആത്മീയ ശുശ്രൂഷകൾ മുടക്കമില്ലാതെ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണു്.

(e) എല്ലാ ആത്മീയ ശുശ്രൂഷകർക്കും ത്രിതല ട്രസ്റ്റുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും എന്നാൽ സർക്കാരിൽ നിന്നും ശംബളവും ബത്തകളും സ്വീകരിക്കാത്ത മറ്റു ജീവനക്കാർക്കും ശംബളവും ബത്തയും നൽകാൻ ട്രസ്റ്റുകൾ ബാദ്ധ്യസ്ഥരാണു്.

21. ബഡ്ജറ്റ്, വരവു-ചിലവു കണക്കുകൾ, പ്ര്വർത്തന റിപ്പോർട്ടുകൾ (Budget, income, cum-expenditure account reports and Activities.)

(a) വരുന്ന സാമ്പത്തിക വർഷത്തിൽ ഇടവക അടിസ്ഥാന ഘടകതല / രൂപതാ / കേന്ദ്ര / റവന്യൂ ജില്ലാതല / സംസ്ഥാനതല ട്രസ്റ്റുകൾ അവരുടെ പ്രവർത്തങ്ങൾക്കും എല്ലാ സംരംഭങ്ങൾക്കും വേണ്ടി പ്രതീക്ഷിക്കുന്ന ഔദ്യോഗിക വരവു ചിലവു കണക്കു് പത്രികയെയാണു് ആ ആക്ട് പ്രകാരം ബഡ്ജറ്റ് എന്ന് അർത്ഥമാക്കുന്നത്.

(b) വരുന്ന വർഷത്തെ ബഡ്ജറ്റും പ്രവർത്തന റിപ്പോർട്ടും പൂർത്തിയായ സാമ്പത്തിക വർഷത്തെ (Financial year ended) വരവു ചിലവു പത്രികയും ആദ്യത്തെ കണക്കു പരിശോധനാ റിപ്പോർട്ടും (Internal audit) ചാർട്ടേഡ് അക്കൗണ്ടൻറിൻറെ സാക്ഷ്യപ്പെടുത്തിയ പരിശോധനാ റിപ്പോർട്ടും (certified audit report) സഹിതം ചർച്ചക്കും അംഗീകാരത്തിനുമായി ബന്ധപ്പെട്ട ട്രസ്റ്റ് സമിതികൾ നിദ്ദേശാനുസരണം സമർപ്പിക്കേണ്ടതാണു്.

22. പിഴശിക്ഷ (Penalty)

ഏതെങ്കിലും സഭാനിയമത്തിലോ അനുഷ്ഠാനത്തിലോ പതിവു സമ്പ്രദായത്തിലോ ഉൾപ്പെട്ടിരുന്നിട്ടുണ്ടെങ്കിൽ ഈ നിയമത്തിലെ വ്യവസ്ഥകൾ ഏതെങ്കിലും ലംഘിക്കുന്നത് രാജ്യത്തെ സിവിൽ / ക്രിമിനൽ നിയമത്തിൻ കീഴിൽ ശിക്ഷാർഹമാണു്.

23. നിയമ നിർമ്മാണത്തിനുള്ള അധികാരം (Power of prescribe Rules)

ഒദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി സംസ്ഥാ സർക്കാരിനു് ഈ ആക്ടില വ്യവസ്ഥകൾ നടപ്പിലാക്കാനുള്ള നിയമങ്ങൾ ഏർപ്പെടുത്താവുന്നതാണു്

ഈ ബില്ലിൽസംശയം നില നിൽക്കുന്ന ഒരേ ഒരു പോയിൻ്റു് ഇതു മാത്രമാണു് :

4. നിർവ്വചനങ്ങൾ (Definitions)

i. ക്രിസ്ത്യൻ : യേശുക്രിസ്തുവിനെ ദൈവവും രക്ഷകനുമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനി ആകുന്നു.ഇതു് പലരിലും സംശയങ്ങൾക്കു് കാരണമാകുന്നുണ്ടു്.

എന്നാൽ യേശുക്രിസ്തുവിനെ ദൈവവും രക്ഷകനുമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനി ആകുന്നതു് മാമ്മോദീസയിലൂടെയാണെന്നതു് വ്യക്തമാണു്. അതു മനസ്സിലാക്കിയാൽ ആ സംശയവും ദൂരീകരിക്കപ്പെടുന്നു.