Tue. Mar 19th, 2024

തീവ്രവാദ ബന്ധങ്ങള്‍ക്ക് സഹായം നല്‍കുന്നെന്ന് ആരോപിച്ച് ക്യൂബയെ വീണ്ടും ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക. അധികാരം വിട്ടൊഴിയാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ പ്രതികാര നടപടി. നേരത്തെ ക്യൂബക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്ന അമേരിക്ക പിന്നീട് ഇത് പിന്‍വലിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തിന് നേരെ അമേരിക്ക തിരിഞ്ഞിരിക്കുകയാണ്.

ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചതിലൂടെ ക്യൂബക്ക് നല്‍കുന്ന ശക്ത താക്കീതാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. തീവ്രവാദത്തിന്റെ സ്പോണ്‍സറാണ് ക്യൂബ എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. സിറിയ, ഇറാന്‍ നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ക്യൂബ പ്രവര്‍ത്തിക്കുന്നു എന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് ഗ്രൂപ്പുകളെ ഫിദല്‍ കാസ്ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചായിരുന്നു നടപടി. എന്നാല്‍ 2015ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയും ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നു. ഇതാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം പുനസ്ഥാപിച്ചത്.