Fri. Mar 29th, 2024

കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്ത് കൊണ്ടുള്ള സുപ്രീം കോടതിയുടെ നടപടിയിൽ തങ്ങൾ തൃപ്തരല്ലെന്ന് കർഷക സംഘടനകൾ. കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാനും വിഷയം പഠിക്കാൻ പ്രത്യേക സമിതിയെ രൂപവത്കരിക്കുവാനും സുപ്രീം കോടതി ഉത്തരവായിരുന്നു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ നിന്നും പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും കർഷക നേതാക്കൾ അറിയിച്ചതോടെ കർഷകരുടെ സമരം ഇനിയും നീളുമെന്ന് ഉറപ്പായി.

കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തിൽ അടുത്ത നടപടികൾ തീരുമാനിക്കാൻ കർഷക സംഘടനകൾ നാളെ യോഗം ചേരും. സിംഗുവിലാണ് സംഘടനകൾ യോഗം ചേരുന്നത്. വരുന്ന വേനൽക്കാലത്തും തങ്ങൾ സമരം തുടരുമെന്ന മുന്നറിയിപ്പും സമര നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി സമരപ്പന്തലിനുള്ളിൽ ശീതീകരണികൾ ഘടിപ്പിക്കാനുള്ള ജോലികൾ ഉടൻ ആരംഭിക്കും.

സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ദ്ധ സമിതിയിലുള്ളവരുമായി തങ്ങൾ സഹകരിക്കില്ലെന്ന് കർഷകർ നേരത്തേ വ്യക്തമാക്കിയിരുന്നു. കോടതിയുമായിട്ടല്ല സർക്കാരുമായിട്ടാണ് ചർച്ച നടത്തേണ്ടത് എന്ന നിലപാടാണ് കർഷകർക്കുള്ളത്. അനിശ്ചിതകാലത്തേക്ക് സമരം നടത്താനും തങ്ങൾ ഒരുക്കമാണെന്ന സന്ദേശവും കർഷകർ നൽകുന്നുണ്ട്. അതേസമയം തർക്ക പരിഹാരത്തിന് ഇടപെട്ട സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.