Fri. Mar 29th, 2024

നെയ്യാറ്റിൻകര കമുകിൻകോട് ശബരിമുട്ടത്ത് സരിത ഭവനിൽ ശാരികയെ (14) ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ സീനിയർ വിദ്യാർത്ഥിയായിരുന്ന ജോമോനെതിരെയാണ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് ശാരികയെ വീട്ടിൽ തുണികളിടുന്ന സ്ലാബിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന് മൂത്ത സഹോദരി ദേവിക പറഞ്ഞു.

ദേവിക വിളിച്ചറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ശാരികയുടെ കാമുകനും സുഹൃത്തും ചേർന്ന് ഓട്ടോയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശാരിക മരിച്ച വിവരം അറിഞ്ഞ ഉടൻ കാമുകനും സുഹൃത്തും സ്ഥലംവിട്ടു. ദേവിക പറഞ്ഞാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. 10 വർഷം മുമ്പ് പിതാവ് അശോകൻ മരിച്ചതിനെ തുടർന്ന് അമ്മ ധന്യയും രണ്ട് പെൺമക്കളും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ ധന്യ മൊബൈൽ കമ്പനിയിലെ ജോലിക്ക് പോയശേഷം ദേവികയും ശാരികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 10ന് കാമുകൻ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്നും, ഇതിനുപിന്നാലെ മുറിയിൽ കയറിയ ശാരികയെ പിന്നീട് ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നുമാണ് ദേവിക നാട്ടുകാരോട് പറഞ്ഞത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും കാമുകനെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇയാൾ പതിവായി വീട്ടിൽ വരാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരുവർഷം മുമ്പ് ശാരികയുടെ മാതാവ് നൽകിയ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് യുവാവിനെതിരെ പോക്‌സോ കേസെടുത്തിരുന്നു. ഓലത്താന്നി വിക്ടറി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശാരിക. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.