51കാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കാരക്കോണ് ത്രേസ്യാപുരത്ത് ശാഖയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ശാഖയെ കൊലപ്പെടുത്തിയതായി 26കാരനായ ഭർത്താവ് ബാലരാമപുരം അരുൺ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംശയത്തെ തുടർന്ന അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൻെറ ചുരുളഴിഞ്ഞത്. രണ്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്.
ശനിയാഴ്ച രാവിലെയാണ് ശാഖയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റാണ് ശാഖയുടെ മരണമെന്നാണ് അരുണ്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിരുന്നില്ല. തുടർന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
അരുണ്‍ നേരത്തെയും ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വീട്ടിലെ ഹോം നഴ്‌സ് മൊഴി നല്‍കിയിട്ടുണ്ട്. കിടപ്പുമുറിയിലേക്ക് വൈദ്യുതി ലൈന്‍ വലിച്ചായിരുന്നു ഷോക്കേല്‍പ്പിക്കാനുള്ള ശ്രമം. എന്നാല്‍ ശാഖ ഇത് കണ്ടതിനാല്‍ അത് വിഫലമായി.
ഇരുവരും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നതായും അയല്‍വാസികളും ബന്ധുക്കളും പറയുന്നു. വിവാഹ ഫോട്ടോ പുറത്തായതിന്റെ പേരില്‍ അടുത്ത ദിവസവും ഇരുവരും കലഹിച്ചിരുന്നുവത്രെ. ശാഖയും അരുണും വിവാഹം മതാചാരണ പ്രകാരം വിവാഹിതരയായിരുന്നുവെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതുസംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നു. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതും ശാഖയുടെ മൂക്കില്‍ ചതവ് സംഭവിച്ചതും സംശയം വര്‍ധിപ്പിക്കുന്നു.
സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയുള്ള ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് അരുണ്‍ നടത്തിയതെന്നാണ് സംശയമുയരുന്നത്. ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ടതിനെ തുടർന്നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ തന്നെ സുഹൃത്തുക്കളും മറ്റും കളിയാക്കുന്നതായി അരുൺ പരാതി പറഞ്ഞിരുന്നു. തുടർന്ന് വിവാഹമോചനത്തിന് അരുൺ ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു.