Fri. Apr 19th, 2024

ഇറാനിലെ ഏറ്റവും മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ദമാവന്ദ് കൗണ്ടിയിലെ അബ്‌സാര്‍ദിലുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഫക്രിസാദെ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്. തുടര്‍ന്ന് തീവ്രവാദികളും അദ്ദേഹത്തിന്റെ അംഗരക്ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് ഫക്രിസാദക്ക് വെടിയേറ്റത്. പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രാവാദികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ രഹസ്യ ആണവായുധ പദ്ധതിക്ക് പിന്നില്‍ ഫക്രിസാദെയാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇറാന്‍ എപ്പോഴെങ്കിലും ആണവായുധ സമ്പുഷ്ടീകരണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പിതാവായി അറിയപ്പെടുക ഫക്രിസാദായിരിക്കുമെന്ന് വിദേശ ഏജന്‍സികള്‍ പറഞ്ഞിരുന്നു.

ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് കൊലപാതകം സംഭവിച്ചത്. സമ്പുഷ്ടീകരിച്ച യുറേനിയം സിവില്‍ ന്യൂക്ലിയര്‍ വൈദ്യുതി ഉല്‍പാദനത്തിനും സൈനിക ആണവായുധങ്ങള്‍ക്കും ഉപയോഗിക്കുന്ന പ്രധാന ഘടകമാണ്.

2010 നും 2012 നും ഇടയില്‍ നാല് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകങ്ങളില്‍ ഇസ്രായേലിന് പങ്കുണ്ടെന്നാണ് ഇറാന്റെ ആരോപണം.

2018 മെയില്‍ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ വിവരണത്തില്‍ ഫക്രിസാദെയുടെ പേര് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.