Fri. Mar 29th, 2024

സംസ്ഥാനത്ത് ഭരണ സ്തംഭനം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായും ഇ ഡിയും ഇതിന്റെ ഭാഗമാണെന്നും ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ട് ഇ ഡിക്ക് കിട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ട് അത്ര നിഷ്‌കളങ്കമല്ല. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വാര്‍ത്തകള്‍ ചോര്‍ത്തുക, അടിസ്ഥാന രഹിതമായ വിവാദങ്ങള്‍ ഉണ്ടാക്കുകയ തുടങ്ങിയവയാണ് നടക്കുന്നതെന്നും ഐസക് പറഞ്ഞു.

എല്ലാം ചോര്‍ത്തി നല്‍കി എ ജി ഓഫീസാണ് ഇപ്പോഴത്തെ വിവാദം സൃഷ്ടിച്ചത്. സുനില്‍ രാജ് എന്ന എ ജി ആ പദവിക്ക് ഒട്ടും യോജിച്ച രീതിയിലില്ല പെരുമാറിയത്. സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഇ ഡി. ഭരണഘടനാവ്യാഖാനം ചെയ്യാനല്ല. അതിനിവിടെ കോടതിയുണ്ട്. നിയമസഭയുണ്ട്. ഇതിനുള്ള മറുപടി ജനങ്ങള്‍ കൊടുക്കും.

പ്രതിപക്ഷ നേതാവ് ഒളിച്ചകളി അവസാനിപ്പിക്കണം. ബി ജെ പിയുമായി ചേര്‍ന്ന് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണം. സര്‍ക്കാറിന് ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന ഭരണസംഭനമുണ്ട്. ഫലത്തില്‍ ഈ പരിപാടിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.