Thu. Mar 28th, 2024

കുമളിക്ക് സമീപം ഒട്ടകത്തലമേട്ടില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.മേനോന്‍മെട്ട്‌ കോളനിയില്‍ തമിഴ്‌നാട്‌ ഗുഡല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ബാലകൃഷ്‌ണന്‍(29), ഭാര്യ ശാന്തി(30) എന്നിവരെ‌ അറസ്‌റ്റ് ചെയ്‌തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കുമളി സ്വദേശി സജീവനെ സുഹൃത്തായ ബാലകൃഷ്ണനും ഭാര്യ ശാന്തിയും കഴുത്തില്‍ സാരി മുറുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് കുമളി ഒന്നാം മൈല്‍ സ്വദേശിപറങ്കിമാമൂട്ടില്‍ സജീവനെ (54) സുഹൃത്ത് ബാലകൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദായാഘാതം മൂലമാണ് സജീവന്‍ മരിച്ചതെന്നായിരുന്നു ബാലകൃഷ്ണനും ഭാര്യ ശാന്തിയും നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇത് ശരിവെച്ചു.

ചക്കുപള്ളത്ത്‌ തോട്ടത്തില്‍ പണിക്കെത്തിയ സജീവന്‍ പ്രതിയായ ബാലകൃഷ്‌ണനുമായി സൗഹൃദത്തിലായിരുന്നു. വെള്ളിയാഴ്‌ച്ച രാത്രി ഇരുവരുംകൂടി മദ്യപിച്ച്‌ ബാലകൃഷ്‌ണന്റെ വീട്ടിലെത്തി. ദീപാവലി ആഘോഷിക്കാനായാണ് വെള്ളിയാഴ്ച വൈകീട്ട് സജീവന്‍ ബാലകൃഷ്ണന്റെ വീട്ടിലെത്തുന്നത്. നന്നായി മദ്യപിച്ച ഇരുവരും ഇടക്ക് വാക്കുതര്‍ക്കവും അടിപിടിയുമായി. കയ്യില്‍ കിട്ടിയ വിറകുകൊള്ളിയെടുത്ത് ബാലകൃഷ്ണന്‍ സജീവന്റെ തലയ്ക്കടിച്ചു. തുടര്‍ന്ന് ബാലകൃഷ്ണനും ശാന്തിയും സജീവന്റെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഇതിനാവശ്യമായ തെളിവുകളും കൊലപാതകം നടന്ന വീട്ടില്‍നിന്നു പോലീസ്‌ കണ്ടത്തി. മദ്യലഹരിയില്‍ സംഭവിച്ചുപോയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു.