Fri. Mar 29th, 2024

ഉദ്യോഗ-വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങളെ ബോധപൂര്‍വ്വം അവഗണിക്കുന്ന മാറി മാറി വരുന്ന സര്‍ക്കാറുകളുടെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി സമസ്ത. തികച്ചും അന്യായമായ നടപടികളാണ് സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചു കൊണ്ട് ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സമസ്ത വ്യക്തമാക്കി.

കേരളത്തിലെ 80 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗത്തിന്റെ അവകാശ സംരക്ഷണ പോരാട്ടത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി സമസ്ത അറിയിച്ചു. ഇതിന്റെ ഭാഗമായി സമസ്ത നേതാക്കള്‍ ഉടന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണും.നവംബര്‍ രണ്ടിന് തിങ്കളാഴ്ച കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടക്കും.നവംബര്‍ ആറിന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മേഖലാ തലങ്ങളില്‍ കൊ വിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അവകാശ പ്രഖ്യാപന സംഗമങ്ങളും ലഘുലേഖാ വിതരണവും നടക്കുമെന്നും, സമസ്ത പത്രകുറിപ്പില്‍ വ്യക്തമാക്കി.

നിരന്തരമായ പോരാട്ടത്തിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സവര്‍ണ്ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ അന്യായമായും അനര്‍ഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ പിന്‍ബലത്തോടെ നടക്കുന്നത്. പതിറ്റാണ്ടുകളായി ഈ അനീതി നടന്നു കൊണ്ടിരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പിന്നോക്ക വിഭാഗങ്ങള്‍ ശബ്ദിക്കുമ്പോള്‍ അതിനെ വര്‍ഗീയമായി ചിത്രീകരിച്ച് അരികു വല്‍ക്കരിക്കാനുള്ള ഏതൊരു ശ്രമവും പിന്നോക്ക വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോല്‍പിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പരിഗണന നല്‍കണം. സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ആ നിലയിലും സാമൂഹ്യ മായി പിന്നോക്കമുള്ളവര്‍ക്ക് സംവരണം പോലെയുള്ള പദ്ധതികളിലൂടെയും മുമ്പോട്ട് കൊണ്ട് വരികയാണ് വേണ്ടത്.

ഇതിനിടെയാണ് യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്കെന്ന പേരില്‍ 10% സംവരണം നടപ്പിലാക്കുന്നത്.ഭരണഘടനയുടെയും നീതിയുടെയും അന്തസ്സത്തക്ക് ഒട്ടും നിരക്കാത്തതാണ് ഈ നടപടി.സംവരണത്തിന്റെ അടിസ്ഥാന ആശയം സാമൂഹ്യ മായും വിദ്യാഭ്യാസ പരമായുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതാണ്.സാമ്പത്തികം ഇതില്‍ പ്രശ്‌നമേ ആകുന്നില്ല. പല കാരണങ്ങളാല്‍ സാമൂഹ്യമായും അധികാര പങ്കാളിത്വത്തിലും അവസരം ലഭിക്കാതെ പോയവരെ മുമ്പി ലെത്തിക്കുക എന്നതാണ് പിന്നോക്ക വിഭാഗ സംവരണത്തിന്റെ ലക്ഷ്യം. ഇന്നും ആ ലക്ഷ്യത്തിന്റെ നാലയലത്ത് പോലും കേരളമെത്തിയിട്ടില്ല. ജനസംഖ്യാനുപാതികമായ സംവരണമെന്ന മുറവിളി പതിറ്റാണ്ടുകളായി പിന്നോക്ക വിഭാഗങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നാമമാത്രമായ സംവരണം മാത്രമാണ് നല്‍കുന്നത്.പുതിയ സവര്‍ണ്ണ സംവരണ പ്രഖ്യാപനത്തോടെ നിലവിലുള്ളതില്‍ പോലും കയ്യിട്ടുവാരുകയാണ്. കേവലം 20 ശതമാനമുള്ള മുന്നോക്കക്കാര്‍ക്ക് അര്‍ഹതപ്പെട്ടതിലധികം അന്യായമായി വാരിക്കോരി നല്‍കിയതിന്റെ കാരണമായി ഈ വര്‍ഷത്തെ ഹയര്‍ സെക്കന്റ്‌റി അലോട്ട്‌മെന്റില്‍ എണ്ണായിരത്തോളം സീറ്റുകളില്‍ അപേക്ഷകരുണ്ടായില്ലെന്നത് ഇതിന് മികച്ച ഉദാഹരണമാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാത്ത വിധം ബാക്കിയുള്ളതില്‍ നിന്നാണ് സാമ്പത്തിക സംവരണമേര്‍പ്പെടുത്തുക എന്ന് മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനത്തിന് വിരുദ്ധമായി മൊത്തത്തില്‍ നിന്നാണ് ഇപ്പോള്‍ സംവരണമേര്‍പ്പെടുത്തിയത്. ഇത് കടുത്ത ചതിയാണ്.

സുപ്രീം കോടതിയില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഈ വിഷയത്തില്‍ അതിന്റെ അന്തിമ തീര്‍പ്പിനു പോലും കാത്തിരിക്കാതെ ഇത്ര ധൃതിപ്പെട്ട് കേരളത്തില്‍ മാത്രം നടപ്പിലാക്കിയത് ദുരൂഹമാണ്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന അടിയന്തിര വിഷയങ്ങളില്‍ പോലും ഉദാസീനതയും കാലവിളംബവും കാണിക്കുന്ന നാട്ടില്‍ ഈ നടപടിക്രമങ്ങള്‍ക്കു മാത്രം കാണുന്ന വേഗത അത്ഭുതപ്പെടുത്തുന്നതാന്നു. ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ലെന്നത് പോകട്ടെ അനുവദിക്കപ്പെട്ട നാമമാത്രമുള്ളത് പോലും പിന്നോക്കക്കാര്‍ക്ക് കിട്ടിയിട്ടില്ല.നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ബാക്ക് ലോഗ് നികത്തല്‍ ഇന്നും മരീചികയായിക്കിടക്കുകയാണെന്നും, സമസ്ത വ്യക്തമാക്കി.

പുതിയ പശ്ചാത്തലത്തില്‍ ആറ് ആവശ്യങ്ങളും സമസ്ത ഉന്നയിച്ചു.

1. പുതുതായി പ്രഖ്യാപിച്ച 10% മുന്നോക്ക സാമ്പത്തിക സംവരണം സംബന്ധിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുള്ള കേസുകള്‍ കഴിയുന്നത് വരെ ഇത് സംബന്ധമായി കേരളത്തില്‍ നടപ്പിലാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കുക.

2, നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലും പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ടിലും നിര്‍ദ്ദേശിക്കപ്പെട്ട ബാക്ക് ലോഗ് നികത്തല്‍ ഉടന്‍ നടപ്പിലാക്കുക.

3. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക മായി സംവരണമേര്‍പ്പെടുത്തുക.

4. പിന്നോക്ക വിഭാഗങ്ങളിലെ ഓരോ കക്ഷിക്കും വ്യത്യസ്ത തസ്ഥിക കളില്‍ നീക്കിവെക്കപ്പെട്ട ശതമാനത്തിന്റെ തോത് നിലവില്‍ ഉള്ളതിന്റെ പരമാവധി ആക്കുക.

5. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴുംഓരോ പത്ത് വർഷം കൂടുമ്പോഴും Socio Economic cast survey നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കുക.

6. സംവരണത്തില്‍ ഉദ്യോഗസ്ഥ ലോബി നടത്തിക്കൊണ്ടിരിക്കുന്ന അട്ടിമറി അവസാനിപ്പിക്കുക. (മെറിറ്റില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഉദ്യോഗര്‍ത്ഥിയെ സംവരണ ക്വാട്ടയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന അട്ടിമറികള്‍.)

കേരളത്തിലെ 80 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗത്തിൻ്റെ അവകാശ സംരക്ഷണ പോരാട്ടത്തിനോട് സമസ്തയും ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.

Shop this, Click the image by Amazon: