കമ്പികഥ യുട്യൂബറും കേസരി ലേഖകനുമായ വിജയ് പി നായരെ മർദ്ദിച്ച കേസിൽ പ്രതിസ്ഥാനത്തുളള ഡബ്ബിംഗ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് ഭാഗ്യലക്ഷ്‌മിയുടേയും മറ്റ് പ്രതികളുടെയും അഭിഭാഷകൻറെ പ്രധാനവാദം.
അതേസമയം ഭാഗ്യലക്ഷ്‌മിയുടേയും സുഹൃത്തുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുമ്പ് തന്റെ ഭാഗം കേൾക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബർ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. തന്നെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ വന്നതെന്ന് മർദ്ദനത്തിന് ഇരയായ വിജയ്.പി നായർ പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസും കോടതിയെ അറിയിച്ചു.
നിയമ വഴി ഉപയോഗിക്കേണ്ടതിന് പകരം പ്രതികൾ നിയമം കൈയിലെടുത്തെന്ന് കോടതി പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റല്ലേയെന്ന് കോടതി ചോദിച്ചു. പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുകയല്ലേ പ്രതികൾ ചെയ്‌തതെന്നും കോടതി ചോദിച്ചു. മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാകണമെന്ന് കോടതി പറഞ്ഞു. എന്നാൽ വിജയ്.പി.നായരുടെ ചെയ്‌തികളിൽ പ്രതികരിക്കുക മാത്രമാണ് ചെയ്‌തതെന്ന് ഭാഗ്യലക്ഷ്‌മിയുടെ അഭിഭാഷകൻ അറിയിച്ചു.