Thu. Apr 25th, 2024

ഒക്ടോബർ 24 മുതൽ നടന്നുവന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനം സമാപിച്ചു.വിദേശ മരുന്നുകമ്പനികള്‍ നിര്‍മ്മിച്ചു വില്ക്കുന്ന കോവിഡ് മരുന്നുകളുടെ വില അമിതമായി ഉയര്‍ത്തുന്നതു തടയാന്‍ പേറ്റന്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ ഉപയോഗിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നാണ് റെംഡെസിവിര്‍. അമേരിക്കയിലെ ജിലിയാഡ് കമ്പനിയാണ് റെംഡെസിവീറിന്റെ പേറ്റന്റ് ഉടമകളും ഉല്പാദകരും. ഇന്ത്യയില്‍ നാലുകമ്പനികള്‍ക്ക് ഈ മരുന്നുല്പാദിപ്പിക്കാനുള്ള ലൈസന്‍സ് ജിലിയാഡ് നല്കി മൂന്നു കമ്പനികള്‍ മരുന്ന് വ്യത്യസ്ഥ വിലകളിലായി വിറ്റു തുടങ്ങിയിട്ടുമുണ്ട്. വിവിധ കമ്പനികളുടെ മരുന്നു വില കണക്കാക്കിയാല്‍ അഞ്ചു ദിവസത്തെ കോഴ്‌സിന് 16,800 മുതല്‍ 32,000 രൂപയോ പത്തു ദിവസത്തെ കോഴ്‌സിന് 30,800 രൂപ മുതല്‍ 59,000 രൂപ വരെയോ ചെലവിടേണ്ടിവരും. റെംഡെസിവിര്‍ നൂറ് മിലിറ്ററിന്റെ ഒരു ആംപ്യൂള്‍ ഉല്പാദിപ്പിക്കാന്‍ ഗിലിയാഡ് കമ്പനിക്ക് കേവലം 100 രൂപ മാത്രമാണ് ചെലവാക്കേണ്ടിവരുന്നത്. ഇന്ത്യന്‍ കമ്പനികളില്‍ നിന്നും വന്‍തുക റോയല്‍റ്റിയായി വാങ്ങുന്നതു മൂലമാണ് വില കുറയ്ക്കാന്‍ കഴിയാതെ വരുന്നത്.

ലക്ഷക്കണക്കിനാളുകള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള മരുന്നു പോലും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ബുദ്ധിമുട്ടേണ്ടിവരും. ധാരാളം പേര്‍ പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളില്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിണ്ടിവരുന്നതുകൊണ്ട് സാധാരണക്കാര്‍ക്ക് ചികിത്സ അപ്രാപ്യമാകും. മരണനിരക്ക് വര്‍ധിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 92 ാം നിര്‍ബന്ധിത ലൈസന്‍സിംഗ് വകുപ്പ് പ്രയോ ഗിച്ച് റെംഡെസിവിര്‍ കുറഞ്ഞ വിലയ്ക്ക് ഉല്പാദിപ്പിക്കാന്‍ തയ്യാറുള്ള കമ്പനിക്ക് അതിനുള്ള അവകാശം നല്കണം. മാത്രമല്ല 92 എ വകുപ്പ് കൂടി പ്രയോഗിച്ചാല്‍ മറ്റു രാജ്യങ്ങളിലേക്ക് മരുന്നു കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനിക ള്‍ക്ക് അവകാശം ലഭിക്കയും ചെയ്യും.

നിരവധ്യ രാജ്യങ്ങള്‍ കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ഇസ്രയേല്‍ സര്‍ക്കാര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ലൊപിനാവിര്‍,റിറ്റോനാവിര്‍ മരു ന്നുകള്‍ ഇന്ത്യന്‍ കമ്പനിയായ ഹെറ്ററയോട് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കാനഡ സര്‍ക്കാര്‍ മരുന്നു വില നിയന്ത്രിക്കുന്നതിനായി കോവിഡ് 19 എമര്‍ജന്‍സി റസ്‌പോണ്‍സ് ആക്ടും ജര്‍മ്മനി പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് ഇന്‍ഫക്ഷിയസ് ഡിസീസസ് ഹൂമന്‍സ് ആക്ടും നടപ്പിലാക്കി. സമാനസ്വഭാവമുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്ക് ചിലിയും ഇക്വഡോറും നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

പൊതുജനാരോഗ്യസുരക്ഷയ്ക്ക് അനിവാര്യമാകുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് പ്രയോഗിക്കാമെന്ന് TRIPS കരാറില്‍ തന്നെ വ്യക്തമാക്കിയട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം രോഗികളുള്ള രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിത ലൈസന്‍സ് പ്രയോഗിച്ച് കോവിഡ് ഔഷധവില കുറയ്ക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പട്ടു.

വേസ്റ്റ് ടു എനര്‍ജ്ജി പദ്ധതി ഉപേക്ഷിക്കണം, മാലിന്യ പരിപാലനത്തിനുള്ള ലോക ബാങ്ക് പദ്ധതി ധനസഹായം മാത്രമാക്കി നടത്തിപ്പ് പൂര്‍ണചുമതലയും അധികാരവും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിലനിര്‍ത്തണം, ഇരുപത്തിയഞ്ചാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും കൂടുതല്‍ ശക്തിപ്പെടുത്തണം തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

സംസ്ഥാന പ്രസിഡന്റ് എ.പി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി കെ. രാധനും വരവ് ചെലവ് കണക്കിന്മേലുള്ള ചര്‍ച്ചയ്ക്ക് ട്രഷറര്‍ സന്തോഷ് ഏറത്തും പ്രതികരണം നല്‍കി. ചെന്നെ ഐഐടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ ഡോ. ടി. പ്രദീപ് ശാസ്ത്രഗവേഷണം നമ്മുടെ സര്‍വകലാശാലകളില്‍ എന്ന വിഷയത്തില്‍ പിടിബി അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. കൃഷ്ണകുമാര്‍, ഡോ. എന്‍. ഷാജി, കെ. വിനോദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

എ.പി. മുരളീധരനെ പ്രസിഡന്റായും കെ. രാധനെ ജനറല്‍ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. സന്തോഷ് ഏറത്താണ് ട്രഷറര്‍. സി. ലില്ലി, പി. ഗോപകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. വിനോദ് കുമാര്‍, കെ. നാരായണന്‍കുട്ടി, ഷിബു അരുവിപ്പുറം (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ മാസികകളുടെ എഡിറ്റര്‍മാരായി ടി.കെ. മീരാഭായി (യുറീക്ക), ഒ.എ. ശങ്കരന്‍ (ശാസ്ത്രകേരളം), ബി. രമേഷ് (ശാസ്ത്രഗതി), ഡോ. എന്‍. ഷാജി (ലൂക്ക) എന്നിവരേയും തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 400-ഓളം പ്രതിനിധികള്‍ പങ്കെടുത്തു. കോട്ടക്കല്‍ മുരളിയുടെ ഗാനാലാപനത്തോടെ സമ്മേളനം അവസാനിച്ചു.