Sat. Apr 20th, 2024

കൊവിഡ് കാലത്ത് സമരങ്ങള്‍ ശക്തമാക്കുകയും ഒടുവില്‍ പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്ത യു ഡി എഫിനെ കടന്നാക്രമിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. തങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന പകര്‍ച്ചവ്യാധിവ്യാപന സമരങ്ങള്‍കൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവില്‍ യു ഡി എഫ് തിരിച്ചറിഞ്ഞു. കുതിച്ചുയരുന്ന രോഗവ്യാപനത്തിന് തങ്ങള്‍ മാത്രമാണ് ഉത്തരവാദി എന്ന് കേരളീയരോട് സമ്മതിച്ചുകൊണ്ട്, യു ഡി എഫ് പ്രത്യക്ഷസമരങ്ങളില്‍ നിന്ന് പിന്മാറുന്നു. ഈ അപേക്ഷ അവര്‍ക്കു മുന്നില്‍ പലയാവര്‍ത്തി ഉന്നയിച്ചതാണ്. പുറംകാലു കൊണ്ട് തൊഴിച്ച് അവരതു പുച്ഛിച്ചു തള്ളിയെന്നും മന്ത്രി തുറന്നടിച്ചു. ഫേസ്ബുക്കിലാണ് മന്ത്രി വിമര്‍ശമുന്നയിച്ചത്.

കേരളത്തില്‍ കോവിഡ് വ്യാപനം ഇത്രയ്ക്ക് രൂക്ഷമാക്കിയത് യു ഡി എഫിന്റെ വീണ്ടുവിചാരമില്ലാത്ത സമരങ്ങളാണ് എന്ന് നാടൊന്നാകെ മനസിലാക്കിക്കഴിഞ്ഞു. ജനകീയ കോടതിയുടെ പ്രതിക്കൂട്ടില്‍ തലകുനിച്ചു നില്‍ക്കുകയാണ് യു ഡി എഫ് നേതാക്കള്‍. ഇപ്പോഴെടുത്ത തീരുമാനം ഇത്രയും വൈകിപ്പിച്ചതിനും ഇതുവരെ നടത്തിയ പേക്കൂത്തുകള്‍ക്കും യു ഡി എഫ് കേരളീയരോട് മാപ്പു പറയണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതു സമരാവശ്യം നേടിയെടുത്തിട്ടാണ് ഇപ്പോള്‍ സമരരംഗത്തു നിന്ന് യുഡിഎഫ് പിന്മാറുന്നത്? ആരും രാജിവെച്ചിട്ടില്ല. ഒരു സമരക്കാരോടും ആരും ചര്‍ച്ച പോലും നടത്തിയിട്ടില്ല. സമരത്തിന്റെ ഭാഗമായി ഒരു നേട്ടവും യു ഡി എഫിന് അവകാശപ്പെടാനില്ല. പിന്നെന്തിനീ പിന്മാറ്റം?
പ്രശ്‌നം ഗുരുതരമാണെന്ന് അവര്‍ തിരിച്ചറിയുന്നു. കള്ളപ്പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയതും തുടര്‍ന്നു നടത്തിയ നിര്‍ലജ്ജ ന്യായീകരണവും വിലപ്പോയില്ല എന്ന് യു ഡി എഫ് നേതാക്കള്‍ക്ക് ബോധ്യമായെന്നും അദ്ദേഹം വിമര്‍ശിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

തങ്ങൾ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന പകർച്ചവ്യാധിവ്യാപന സമരങ്ങൾകൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവിൽ യുഡിഎഫ് തിരിച്ചറിഞ്ഞു. കുതിച്ചുയരുന്ന രോഗവ്യാപനത്തിന് തങ്ങൾ മാത്രമാണ് ഉത്തരവാദി എന്ന് കേരളീയരോട് സമ്മതിച്ചുകൊണ്ട്, യുഡിഎഫ് പ്രത്യക്ഷസമരങ്ങളിൽ നിന്ന് പിന്മാറുന്നു. ഈ അപേക്ഷ അവർക്കു മുന്നിൽ പലയാവർത്തി ഉന്നയിച്ചതാണ്. പുറംകാലു കൊണ്ട് തൊഴിച്ച് അവരതു പുച്ഛിച്ചു തള്ളി. ഇപ്പോഴോ. വിവേകശൂന്യമായ ചെയ്തികൾ സ്വന്തം ജീവനെത്തന്നെ ബാധിക്കുമെന്ന നേതാക്കളും അണികളും അവരുടെ കുടുംബാംഗങ്ങളും തിരിച്ചറിയുകയാണ്. കേരളത്തിൽ കോവിഡ് വ്യാപനം ഇത്രയ്ക്ക് രൂക്ഷമാക്കിയത് യുഡിഎഫിന്റെ വീണ്ടുവിചാരമില്ലാത്ത സമരങ്ങളാണ് എന്ന് നാടൊന്നാകെ മനസിലാക്കിക്കഴിഞ്ഞു. ജനകീയ കോടതിയുടെ പ്രതിക്കൂട്ടിൽ തലകുനിച്ചു നിൽക്കുകയാണ് യുഡിഎഫ് നേതാക്കൾ. ഇപ്പോഴെടുത്ത തീരുമാനം ഇത്രയും വൈകിപ്പിച്ചതിനും ഇതുവരെ നടത്തിയ പേക്കൂത്തുകൾക്കും യുഡിഎഫ് കേരളീയരോട് മാപ്പു പറയണം.

വടക്കൻ കേരളത്തിലെ രോഗവ്യാപനത്തിന്റെ ജനിതക സ്വഭാവം സംബന്ധിച്ച പഠനം നടന്നു കഴിഞ്ഞിട്ടുണ്ട്. വിദേശത്തു നിന്ന് വന്ന ആളുകളിലൂടെയുള്ള വ്യാപനം കുറവാണ് എന്നാണ് പഠനഫലം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിനു പുറത്തു നിന്ന് വന്നവരാണ് വ്യാപനത്തിന്റെ ഉറവിടം എന്നാണ് മനസിലാക്കുന്നത്. ഈ സാഹചര്യത്തിൽ മനസിലാക്കേണ്ട ഒന്നുണ്ട്. എന്താണ് കേരളം ശ്രമിച്ചത്? വരുന്ന ആരെയും തടയാൻ കേരളം ശ്രമിച്ചില്ല. മറിച്ച്, വരുന്നവരെ നിരീക്ഷിക്കാനും സ്വയം നിരീക്ഷിക്കാനും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് നാം തുനിഞ്ഞത്. ചിട്ടയോടെ ആ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചപ്പോൾ എന്തായിരുന്നു യുഡിഎഫിന്റെ പ്രതികരണം.

പാസില്ലാതെ ആളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് എംപിമാരും എംഎൽഎമാരും ചേർന്ന് വാളയാറിൽ നടത്തിയ സമരം നാം മറന്നില്ല. ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ അട്ടിമറിക്കുക എന്നത് ഒരു രാഷ്ട്രീയ ലക്ഷ്യമായിത്തന്നെ അവർ ഏറ്റെടുത്തു. പാസ് വാങ്ങി കടക്കാൻ കേരളം ഇന്ത്യയിലല്ലേ എന്നൊക്കെയുള്ള അസംബന്ധ ചോദ്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ തന്നെ ഉയർത്തി. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഇന്ത്യയിലെമ്പാടും ഒന്നുപോലെയായിരുന്നു. പക്ഷേ, മറ്റെവിടെയും ഇത്തരമൊരു സമരം നടന്നില്ല. കേരളത്തിൽ മാത്രമാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ക്രമീകരണം അട്ടിമറിക്കാൻ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളടക്കം ചേർന്ന് സമരാഭാസം നടത്തിയത്. ഇത് യുഡിഎഫിന്റെ ഉള്ളിരിപ്പ് പുറത്തുവന്ന പ്രധാന സന്ദർഭമായിരുന്നു.

അതുപോലെ മറ്റൊന്ന് സെക്രട്ടേറിയറ്റിൽ ഷോർട്ട് സർക്യൂട്ടു മൂലമുണ്ടായ ചെറിയൊരു തീപിടിത്തം. മനഃപ്പൂർവം തീ കൊളുത്തിയതാണ് എന്നാരോപിച്ച് പ്രതിപക്ഷ നേതാവടക്കം വലിയ സമരകോലാഹലങ്ങൾ ഉണ്ടാക്കി. എന്തെല്ലാം വിക്രിയകളാണ് അന്നവർ തിരുവനന്തപുരത്ത് കാണിച്ചത്. ഒരു പകർച്ചവ്യാധിയുടെ പിടിയിലാണ് നാട് എന്ന ചിന്തപോലുമില്ലാതെ, തീർത്തും അസംബന്ധമായ കാരണങ്ങൾ പറഞ്ഞ് നാലാംതരം രാഷ്ട്രീയാഭ്യാസം നടത്തുകയായിരുന്നു യുഡിഎഫ്. ഇപ്പോഴെന്തായി? അത് ഷോർട്ട് സർക്യൂട്ടാണ് എന്ന് എല്ലാവർക്കും ബോധ്യമായി. ഇതുപോലൊരു പ്രതിസന്ധിയുടെ ഘട്ടത്തിൽ അവധാനതയോടെ പ്രവർത്തിക്കേണ്ടവരാണ് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും. എന്നാൽ പ്രതിപക്ഷ നേതാവടക്കം ചെയ്തതോ… കേട്ടുകേൾവിയുടെ പേരിൽപ്പോലും ആൾക്കൂട്ടത്തെ തെരുവിലിറക്കാൻ ബോധപൂർവം ശ്രമിച്ച എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.

ഏതു സമരാവശ്യം നേടിയെടുത്തിട്ടാണ് ഇപ്പോൾ സമരരംഗത്തു നിന്ന് യുഡിഎഫ് പിന്മാറുന്നത്? ആരും രാജിവെച്ചിട്ടില്ല. ഒരു സമരക്കാരോടും ആരും ചർച്ച പോലും നടത്തിയിട്ടില്ല. സമരത്തിന്റെ ഭാഗമായി ഒരു നേട്ടവും യുഡിഎഫിന് അവകാശപ്പെടാനില്ല. പിന്നെന്തിനീ പിന്മാറ്റം?
പ്രശ്നം ഗുരുതരമാണെന്ന് അവർ തിരിച്ചറിയുന്നു. കള്ളപ്പേരിൽ കോവിഡ് ടെസ്റ്റ് നടത്തിയതും തുടർന്നു നടത്തിയ നിർലജ്ജ ന്യായീകരണവും വിലപ്പോയില്ല എന്ന് യുഡിഎഫ് നേതാക്കൾക്ക് ബോധ്യമായി. രോഗം ഇത്ര വ്യാപകമായി പടർന്നതിന്റെ കാരണക്കാർ യുഡിഎഫ് മാത്രമാണെന്ന് ആർക്കാണറിയാത്തത്. സമരത്തിൽ പങ്കെടുത്ത നേതാക്കളും അണികളും അവരിൽ നിന്ന് രോഗം പകർന്ന പോലീസുകാരും കുടുംബാംഗങ്ങളുമൊക്കെ ഈ വീണ്ടുവിചാരമില്ലായ്മയുടെ ഫലമാണ്. പരിഷ്കൃത കേരളത്തിന്റെ നാണക്കേടായി യുഡിഎഫ് മാറിക്കഴിഞ്ഞിരിക്കുന്നു.

എന്താണവരോട് ആവശ്യപ്പെട്ടത്? പ്രതിഷേധിക്കരുതെന്നോ, സർക്കാരിനെതിരെ അവരുടെ രാഷ്ട്രീയ പ്രചരണം നിർത്തിവെയ്ക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ആകെ അപേക്ഷിച്ചത്, ഒറ്റക്കാര്യം. എന്തു ചെയ്യുമ്പോഴും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു മാത്രമാണ് അവരോട് അഭ്യർത്ഥിച്ചത്. എത്ര ധിക്കാരത്തോടെയായിരുന്നു പ്രതികരണം. വേണ്ടി വന്നാൽ പ്രോട്ടോക്കോൾ ലംഘിക്കുമെന്നും മാർഗനിർദ്ദേശങ്ങൾ വലിച്ചു കീറി കാറ്റിൽപ്പറത്തുമെന്നുമൊക്കെയുള്ള വീരവാദങ്ങൾ ഇപ്പോഴെവിടെപ്പോയി? വൈറസിനു നേരെ വെല്ലുവിളി മുഴക്കിയ ലോകത്തിലെ ഏക രാഷ്ട്രീയ മുന്നണി എന്ന വിശേഷണമാണ് അതുവഴി യുഡിഎഫിനു കിട്ടിയത്. ലോകത്തിനു മുന്നിൽ തങ്ങളും തങ്ങളുടെ രാഷ്ട്രീയവും പരിഹാസ്യമാകുന്നതു കാണാൻ രാഷ്ട്രീയതിമിരം മൂലം പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.

നീചമായിരുന്നില്ലേ, ലക്ഷ്യം? രോഗം പടരണമെന്നും മുൻകരുതലുകൾ തകരണമെന്നും മരണസംഖ്യ ഉയരണമെന്നുമുള്ള തങ്ങളുടെ ഹീനമോഹം പരസ്യമായിത്തന്നെ അവർ പങ്കുവെച്ചിരുന്നു. അങ്ങനെ സംഭവിച്ചാൽ അതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്താമെന്നും രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതി. ആ ലാഭം മോഹിച്ചാണ് യുഡിഎഫ് കേരളത്തിൽ മരണവ്യാപാരത്തിനിറങ്ങിയത്. ഈ കളി തുടർന്നാൽ ആ ലാഭം കൈനീട്ടി വാങ്ങാൻ ആരും അവശേഷിക്കുകയില്ല എന്ന് എത്രയോ തവണ മുന്നറിയിപ്പു നൽകിയതാണ്. അതു ചെവിക്കൊള്ളാനുള്ള വിവേകം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾക്കുണ്ടായില്ല.

ഇപ്പോഴോ? രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് അക്ഷരാർത്ഥത്തിൽ യുഡിഎഫ് നേതാക്കളെ ഭയപ്പെടുത്തുന്നു. മാത്രമല്ല, അതിന്റെ സമ്പൂർണ ഉത്തരവാദികൾ തങ്ങൾ മാത്രമാണെന്ന യാഥാർത്ഥ്യം അവരെ വേട്ടയാടുകയും ചെയ്യുന്നു. മാപ്പർഹിക്കാത്ത കുറ്റബോധത്തിന്റെ ഏറ്റുപറച്ചിലാണ് സമരം നിർത്തിവെയ്ക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.