Tue. Mar 19th, 2024

പ്രസിദ്ധീകരണത്തിനിടെ സംഘപരിവാര്‍ വിവാദങ്ങള്‍ ഇളക്കി വിട്ട എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരത്തിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടി. ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച് വിവര്‍ത്തനപ്പതിപ്പാണ് ജെസിബി സാഹിത്യ പുരസ്‌കാര പട്ടികയില്‍.

ദീപ ആനപ്പാറയുടെ ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍, സമിത് ബസുവിന്റെ ചോസണ്‍ സ്പിരിറ്റ്, ആനി സെയ്ദിയുടെ പ്രെല്യൂഡ് ടു എ റയറ്റ്, ദാരിണി ഭാസ്‌കറിന്റെ ദീസ് അവര്‍ ബോഡീസ് പൊസസ്ഡ് പൈ ലൈറ്റ് എന്നീ നോവലുകളാണ് മീശ’യ്ക്ക് പുറമേ പട്ടികയില്‍ ഇടം നേടിയത്. നവംബര്‍ ഏഴിന് അവാര്‍ഡ് പ്രഖ്യാപിക്കും.

ജെസിബി കണ്‍സ്ട്രക്ഷന്‍ കമ്പനി ഏര്‍പ്പെടുത്തിയ ഈ സാഹിത്യ പുരസ്‌കാരം 2018 ലാണ് നിലവില്‍ വന്നത്. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. വിവര്‍ത്തന പുസ്തകമെങ്കില്‍, വിവര്‍ത്തകന് 10 ലക്ഷം രൂപ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം കിട്ടിയ പുസ്തകങ്ങളുടെ രചയിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവര്‍ത്തകര്‍ക്ക് അര ലക്ഷം രൂപയും ലഭിക്കും.

എസ് ഹരീഷ് എഴുതിയ മീശ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ചതിനു പിന്നാലെയാണ് വിവാദത്തിലായത്. നോവലിലെ ഒരു അധ്യായത്തിലെ ഒരു ഭാഗമാണ് വിവാദം സൃഷ്ടിച്ചത്. ഈ ഭാഗം മതവിശ്വാസികളെ അവഹേളിക്കുന്നതാണ് എന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവരികയും തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തിവെക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും പുറത്തും നോവലിനെതിരെ വലിയ പ്രചാരണം നടന്നു.

ഇതിന്റെ പിന്നാലെ, ആഴ്ചപ്പതിപ്പിന്റെ മാതൃഭൂമി എഡിറ്റര്‍ കമല്‍റാം സജീവ് രാജിവെച്ചു. സര്‍ക്കാര്‍ നോവലിസ്റ്റിന് പിന്തുണയുമായി രംഗത്തുവന്നു. തുടര്‍ന്ന്, ഡിസി ബുക്‌സ് നോവല്‍ പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിച്ചു. അതിനു പിന്നാലെ, നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. ഇതിനു ശേഷമാണ് ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത ഇംഗ്ലീഷ് നോവല്‍ ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ചത്.