Fri. Mar 29th, 2024

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. സ്വപ്ന ഉള്‍പ്പെടെ കേസിലെ പ്രതികളുടെ സാന്നിധ്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവശങ്കറിന് ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റിലായ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി ആവശ്യം. ഇതിനു അനുമതി ലഭിച്ചതോടെയാണ് ചോദ്യം ചെയ്യല്‍. സ്വപ്നയുടെ കസ്റ്റഡി നീട്ടണമെന്ന അപേക്ഷയിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഇ ഡി ഉന്നയിച്ചത്. സ്വപ്നയെ ചോദ്യം ചെയ്തതില്‍ നിന്നും അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗണ്യമായ സ്വാധീനമുണ്ടെന്നു വ്യക്തമായിട്ടുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു.

അപേക്ഷയില്‍ സ്വപ്നയടക്കമുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 17 വരെ നീട്ടിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇ ഡി അന്വേഷിക്കുന്നത്. ദുബൈയില്‍ ശിവശങ്കര്‍ നടത്തിയ കൂടിക്കാഴ്ചകള്‍, സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെല്ലാം അന്വേഷണ വിധേയമാക്കും. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ സ്വപ്ന അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, എന്‍ ഐ എയും കസ്റ്റംസും 34 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞമാസം അവസാനം തുടര്‍ച്ചയായി രണ്ടുദിവസം എന്‍ ഐ എ കൊച്ചിയില്‍ ശിവശങ്കറിനെ വിളിച്ചു വരുത്തി ചോദ്യംചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.