Fri. Apr 19th, 2024

കൊച്ചിയില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവിനെത്തിയ പെണ്‍കുട്ടി ലോഡ്ജ് മുറിയിൽ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ വീട്ടില്‍ ഗോകുല്‍ എന്ന 23 കാരനാണ് അറസ്റ്റിലായത്. ചേർത്തല എഴുപുന്ന സ്വദേശിനിയായ 19 കാരിയാണ് മരിച്ചത്. ബ്ലീഡിങ് ഉണ്ടായതിനെത്തുടർന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഏതാനും പേര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രണ്ടു മണിയോടെയാണ് സംഭവം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. വാട്സ് ആപ്പ് ഗ്രൂപ്പു വഴിയാണ് പെണ്‍കുട്ടിയും യുവാവും പരിചയത്തിലായതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്.എഴുപുന്ന സൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടില്‍ ചന്ദ്രബോസിന്റെ മകള്‍ സാന്ദ്ര(19) ആണ് മരിച്ചത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ രാവിലെ 11 മണിയോടെയാണ് ഇരുവരും മുറിയെടുത്തത്. ലോഡ്ജ് മുറിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടി ബോധരഹിതയായതിനെ തുടര്‍ന്ന് യുവാവ് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. ഇതോടെ യുവാവ് മുങ്ങി. ലോഡ്ജില്‍ കൊടുത്ത തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പിന്നീട് യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി.