ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തില്‍ മകള്‍ക്കും തുല്യാവകാശം നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റീസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജീവിതകാലം മുഴുവനും മകനെപ്പോലെ തന്നെ മകള്‍ക്കും തുല്യ അവകാശം ഉണ്ടെന്നും ജീവിതകാലം മുഴുവന്‍ സ്‌നേഹനിധിയായി തുടരാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. 2005 സെപ്തംബര്‍ 9 ന് നിലവില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതി അംഗീകരിച്ചു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്നതാണ്. 2005 ല്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ അവകാശം ലഭിക്കും. ജന്മമാണ് അവകാശത്തിന്റെ മാനദണ്ഡമെന്നും തുല്യ അവകാശമാണെന്നും മൂന്നംഗ ബഞ്ച് വിധിച്ചു. 2005ലെ ഭേദഗതി നിലവിൽ വന്ന സമയത്ത് അച്ഛൻ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
പിതാവ് ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈകോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ വിധി. ഭേദഗതിയിലെ നിയമപ്രശ്‌നങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളിലാണ് മൂന്നംഗ ബഞ്ചിന്റെ വിധി. 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു.