ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെവിക്ക് പിടിച്ച് ശ്രീരാമന്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രം പങ്കുവെച്ച് ശശിതരൂര്‍ എം പി. രാമക്ഷേത്രത്തിന് തറക്കിലടലുമായി ബന്ധപ്പെട്ട് ഇറങ്ങിയ പ്രധാന ട്രോള്‍ പോസ്റ്റുകളിലൊന്നാണിത്. വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണിത്.
രാമക്ഷേത്രത്തിന് തറക്കില്ലിട്ട ദിവസം ശ്രീരാമനെ മോദി കൈക്ക് പിടിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിത്യസ്ത ട്രോളുകള്‍ പിന്നീട് ഉമ്ടായത്. ദളിത് നേതാവ് ബി ആര്‍ അംബേദ്ക്കര്‍ കുട്ടിയെ കൈ പിടിച്ച് സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന ഒരു ചിത്രം ഇതിന് ബദലായി ഇറങ്ങി. എന്നാല്‍ പിന്നീട് മോദിയെ രാമന്‍ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന പോസ്റ്റര്‍ ഇറങ്ങിയതോടെ ട്രോളന്‍മാര്‍ ഇതിന് പിന്നാലെ കൂടുകയായിരുന്നു. ഈ ചിത്രമാണ് തരൂര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
എന്നാൽ ബി ജെ പിയുടെ നീക്കത്തിന് അനുസരിച്ച് മൃദുഹിന്ദുത്വവുമായി കോണ്‍ഗ്രസും ഭൂമിപൂജാ സമയത്ത് രംഗത്ത് എത്തിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യ പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായി രംഗത്തെത്തുകയായിരുന്നു. രാമക്ഷേത്ര നിര്‍മാണം മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു. കോണ്‍ഗ്രസാണ് ഇതിന് തുടക്കം കുറിച്ചത്. ക്ഷേത്രനിര്‍മാണത്തിലൂടെ മതേതരത്വും ഐക്യവും ഊട്ടിയുറപ്പിക്കാനാകും തുടങ്ങിയ പ്രസ്താവനകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഭൂമി പൂജക്ക് ക്ഷണിക്കാത്തതില്‍ നിരാശയും പ്രകടിപ്പിച്ചിരുന്നു. കമല്‍നാഥ്, ദിഗ് വിജയ് സിംഗ്, പ്രിയങ്ക ഗാന്ധി, ശശിതരൂർ തുടങ്ങിവരെല്ലാം അന്ന് അത്തരത്തിലാണ് പ്രതികരിച്ചത്. എന്നാൽ ഈ നിലപാടുമായി മുന്നോട്ടുപോയാൽ കേരളത്തിൽ പണിപാളുമെന്ന് മനസിലാക്കിയാവണം തരൂർ പുതിയ നമ്പറുമായി ഇറങ്ങിയിരിക്കുന്നത്.