Wed. Apr 24th, 2024

പുതിയ ചൊവ്വാ പര്യവേഷണ പേടകം ‘മാര്‍സ് 2020’ നാസ വിജയകരമായി വിക്ഷേപിച്ചു. ചൊവ്വയില്‍ ജീവന്റെ തുടിപ്പുണ്ടോ എന്ന് തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമാണ് 2020 മാര്‍സ് റോവറിന്റെ ലക്ഷ്യം. ‘മാര്‍സ് 2020 പെര്‍സെവെറന്‍സ്’ റോവര്‍ ഫ്ലോറിഡയിലെ കേപ് കനാവറലില്‍ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്.

പേടകം അടുത്ത വര്‍ഷം ഫെബ്രുവരി 18ന് ചൊവ്വയിലെത്തും. ആദ്യം യു.എ.ഇയും പിന്നാലെ ചൈനയും ചൊവ്വയിലെ രഹസ്യങ്ങള്‍ തേടി പേടകങ്ങള്‍ വിക്ഷേപിച്ചിരുന്നു. ഏഴ് മാസങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ 2021 മാര്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങും. ചൊവ്വയില്‍ ഇറങ്ങാന്‍ പോകുന്ന അഞ്ചാമത്തെ അമേരിക്കന്‍ പര്യവേഷണ വാഹനമാണ് ‘2020 മാര്‍സ് റോവര്‍’. ചൊവ്വയിലെ ജീവന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് ഈ പേടകത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ചൊവ്വയില്‍ പല പരീക്ഷണങ്ങളും ‘മാര്‍സ് 2020’ നടത്തും. 23 ക്യാമറകളാണ് മാര്‍സ് റോവറിനുള്ളത്.

ലേസറുകള്‍ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ രാസ പരിശോധന നടത്താനും പദ്ധതിയുണ്ട്.മുന്‍ ചൊവ്വാ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റിയുടേതു പോലെ ആറ് ചക്രങ്ങളാണ് 2020 മാര്‍സ് റോവറിനും ഉള്ളത്. പാറകള്‍ നിറഞ്ഞ ചൊവ്വയുടെ പ്രതലത്തില്‍ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കുന്നതിന് വേണ്ടിയാണിത്. 2004ല്‍ ചൊവ്വയിലിറങ്ങിയ സ്പിരിറ്റ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റി വെള്ളം ഒഴുകിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. സ്പിരിറ്റ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റിയുടെ കണ്ടെത്തല്‍ നിര്‍ണായകമായതിന് പിന്നാലെ 2012ൽ ക്യൂരിയോസിറ്റി ചൊവ്വയിലെത്തി. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന ഒരു തടാകമായിരുന്നു ചൊവ്വയെന്നും സൂക്ഷ്മ ജീവികള്‍ ഉണ്ടായിരുന്നിരിക്കാമെന്നും കണ്ടെത്തി. നിര്‍ണായകമായ ഈ കണ്ടെത്തലിന് ശേഷമാണ് നാസ മാര്‍സിനെ അയക്കുന്നത്.