മലയാള ചലച്ചിത്ര, സീരിയൽ താരം അനിൽ മുരളി (56) അന്തരിച്ചു. ഉച്ചക്ക് 12.45നായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലായിരുന്നു. തുടർന്ന് രോഗം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു. മരണസമയത്ത് മകൻ ആദിത്യയാണ് കൂടെയുണ്ടായിരുന്നത്. ഭാര്യ സുമയും മകൾ അരുന്ധതിയും വിദേശത്താണ്. തിരുവനന്തപുരം സ്വദേശിയായിരുന്ന അദ്ദേഹം കുറച്ചു വർഷങ്ങളായി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്
വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ കീഴടക്കിയത്.ടെവിഷൻ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഫോറൻസിക് ആണ് ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.
വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിലിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു.