Thu. Mar 28th, 2024

കൊല്ലം അഞ്ചലില്‍ കിടപ്പ് മുറിയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതവ് രംഗത്ത്. കഴിഞ്ഞ ഏഴിന് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര (25)യുടെ മരണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടുത്തക്കാരുായി ബന്ധമുണ്ടെന്നും നേരത്തെ ഭര്‍തൃ വീട്ടില്‍വെച്ചും ഉത്രക്ക് പാമ്പ് കടിയേറ്റതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഏഴിന് കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നു പാമ്പിനെ കണ്ടെത്തി. എ സിയുള്ള മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സക്കും വിശ്രമത്തിനുമാണു മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്. ഇതിനിടെ വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു.

യുവതിക്ക് പാമ്പ് കടിയേറ്റ് മരിച്ച ദിവസം ഭര്‍ത്താവ് സൂരജും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. മകള്‍ക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പോലീസ് അറിയിച്ചു.