Thu. Apr 25th, 2024

നഗരത്തിൽ സ്വകാര്യ ലോഡ്ജുമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. സുൽത്താൻബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എർലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്സിയുടെയും മകൻ എബിൻ കെ. ആന്റണി (32), അരീക്കോട് തോട്ടുമുക്കം ആശാരിപറമ്പിൽ അനീനമോൾ (22) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരേമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി ഉള്ളിൽനിന്ന് പൂട്ടിയനിലയിലായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവർ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഇരുവരും കുത്തിവെച്ച് മരിച്ചെന്നാണ് സംശയമെന്നും കസബ എസ്. ഐ. വി. സിജിത്ത് പറഞ്ഞു. ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്.

മണാശ്ശേരിയിലെ കെ. എം. സി. ടി. സ്വകാര്യമെഡിക്കൽ കോളേജ് അനസ്ത്യേഷ്യ വിഭാഗത്തിലെ വിദ്യാർഥിനിയാണ് അനീന. തോട്ടുമുക്കം സ്വദേശി ആശാരിപ്പറമ്പിൽ അഷ്റഫിന്റെ മകളാണ്. മൂന്നുവർഷം മുമ്പാണ് അരീക്കോട് പെരുമ്പറമ്പ് സ്വദേശി കിളിയത്തൊടി ശഹീർ അനീനയെ വിവാഹം ചെയ്തത്. അനീനയെ കാണാനില്ലെന്ന പരാതിയിൽ അരീക്കോട് പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതിനൽകിയിട്ടുണ്ട്.

ഇതേ കോളേജിലെ അനസ്തേഷ്യവിഭാഗത്തിലെ ടെക്നീഷ്യനാണ് എബിൻ. ഹണിയാണ് ഭാര്യ. സഹോദരൻ ബിബിൻ കെ. ആന്റണിക്കൊപ്പം മണാശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു എബിൻ.

എബിനെ കാണാനില്ലെന്നുപറഞ്ഞ് ബിബിൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുക്കം പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. ജോലിക്കുപോവുകയാണെന്നുപറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് എബിൻ മണാശ്ശേരിയിലെ വാടകവീട്ടിൽനിന്ന് ഇറങ്ങിയത്. ഇൻക്വസ്റ്റിനുശേഷം ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.