Fri. Mar 29th, 2024

ലിബി.സി.എസ്

ലൗ ജിഹാദ് വിഷയം ഇപ്പോൾ പരസ്യമായി പറഞ്ഞത് സീറോ മലബാർ സഭയാണെങ്കിലും എല്ലാ സഭകളും ഈയിടെയായി ഈ വിഷയമാണ് കുർബാന പ്രസംഗത്തിലും ടിവിയിലൂടെ പ്രാർത്ഥിച്ച് സകല വിഷയങ്ങളും സാറ്റലൈറ്റ് വഴി സ്വർഗ്ഗത്തിൽ അറിയിച്ച് പരിഹാരമുണ്ടാക്കുന്നവരും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നത്. ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നില്ലെന്ന് മാത്രം. സംശയമുണ്ടെങ്കിൽ ആജാതി കലാപരിപാടികളൊക്കെ നടക്കുന്ന ചാനലുകൾ ഒന്ന് വെച്ച് നോക്കൂ. പെന്തക്കോസ്ത് പാസ്റ്റർമാർ ഉൾപ്പടെ ഇതാണ് പറയുന്നത്. അന്യമത വിദ്വേഷവും മിശ്രവിവാഹിതരോട് വെറുപ്പും ഉളവാക്കുന്ന തരത്തിൽ അതിനെല്ലാം ദൈവവചനമുണ്ടെന്നും പറഞ്ഞു ബൈബിൾ വചനങ്ങളും ഉപയോഗിച്ചുള്ള കലാപരിപാടിയാണ് ക്രിസ്ത്യൻ ചാനലുകൾ 24 മണിക്കൂറും സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. വിവരദോഷികളായ കുറേ അന്ധവിശ്വാസികളല്ലാതെ ആരും ഇത് കാണാത്തതുകൊണ്ടാണ് അത് ചർച്ചയാകാത്തത്. എന്നാൽ ഇത് നിയന്ത്രിച്ചില്ലെങ്കിൽ അന്ധവിശ്വാസികളെമുഴുവൻ ഇവർക്ക് ഇത്തരത്തിൽ ബ്രയിൻവാഷ് ചെയ്യാനാകും.

കഴിഞ്ഞദിവസം ഞാനും സുമനൻസാറും കൂടി വെറുതെ അർത്തുങ്കൽ പള്ളിയിൽ പോയിരുന്നു. പെരുന്നാളായതിനാൽ നാട് മുഴുവൻ കോളാമ്പി കെട്ടിവെച്ചാണ് കുർബാന. അതുകൊണ്ട് ഇത് എല്ലാവരും കേൾക്കാൻ നിർബന്ധിതരാക്കപ്പെടുകയാണ്. അർത്തുങ്കൽ പള്ളി ബ്രഹ്മദത്തൻ നമ്പൂതിരി- കേശവൻ നായർ പാരമ്പര്യമാവകാശപ്പെടുന്ന സീറോമലബാർ സഭയുടേതല്ല. ലത്തീൻ സഭയുടേതാണ്. പക്ഷേ അവിടെയും കുർബാന പ്രസംഗം ലൗ ജിഹാദ് തന്നെയായിരുന്നു. ലൗ ജിഹാദ് എന്നവാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും സഭയിലെ പെൺകുട്ടികൾ അന്യമതസ്ഥരെ വിവാഹംകഴിച്ചു പോകുന്നത് രക്ഷിതാക്കളുടെ കുഴപ്പം കൊണ്ടാണെന്നും അവരെ ക്രിസ്തീയ ജീവിതത്തിൽ വളർത്തി നസ്രാണിക്ക് തന്നെ കെട്ടിച്ചുകൊടുത്ത് അവളെക്കൊണ്ട് നസ്രാണികുഞ്ഞുങ്ങളെ തന്നെ പ്രസവിപ്പിച്ച് കുഞ്ഞാടുകളാക്കി വളർത്തേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ഊന്നി ഊന്നി പറയുന്ന പ്രസംഗങ്ങളാണ് എല്ലാം.

പുതു തലമുറയിലെ ചെറുപ്പക്കാർ അവർ ഇഷ്ട്ടമുള്ളവരെ വിവാഹം ചെയ്യുന്നു. ഇത് ഭാവിയിൽ സഭയുടെ കെട്ടുറപ്പിനെ ബാധിക്കും എന്നു മനസിലാക്കിയ മെത്രാൻമാർ ഉണ്ടാക്കുന്ന ബഹളമാണിതൊക്കെ.യൂറോപ്പിൽ സംഭവിച്ചു കഴിഞ്ഞത് നാളെ ഇവിടെയും സംഭവിക്കും. വിവരവും വിദ്യാഭ്യാസവും വിദേശത്ത് ജോലിയുമൊക്കെ ലഭിച്ച സഭാമക്കൾക്ക് ജാതിയും മതവും ഒന്നും പ്രശ്നമല്ലാതായി.അവർ ഇഷ്ട്ടപ്പെട്ടവരെ വിവാഹം ചെയ്യുന്നു.ഇങ്ങനെ പോയാൽ യൂറോപ്പിലൊക്കെ സംഭവിച്ചതു പോലെ സഭയുടെ അടിവേര് പറിയും എന്ന് മെത്രാന്മാർ മനസിലാക്കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രവും ഒപ്പം തങ്ങളുടെ പീഡനകഥകൾ കുഞ്ഞാടുകൾ മറക്കാനും ലവ് ജിഹാദ് എന്ന പേരിലുള്ള ബഹളങ്ങളൊക്കെ സഹായകമാകും എന്നവർ മനസിലാക്കിയിരിക്കുന്നു.

വാസ്തവത്തിൽ കേരളത്തിൽ ലൗ ജിഹാദ് തുടങ്ങിയതും അത്തരത്തിൽ അന്യമതസ്ഥരെ ഏറ്റവും കൂടുതൽ മതം മാറ്റിയിട്ടുള്ളതും കത്തോലിക്കാസഭയാണ്.ഞങ്ങളുടെ കുടുംബത്തിൽ തന്നെ പത്തിലധികം പേർ എൻറെ പ്രായത്തിൽ താഴെയുള്ളവർ അന്യമതസ്ഥരെ വിവാഹം കഴിക്കുകയും ഹിന്ദുക്കളായിരുന്ന അവരെ ക്രിസ്ത്യാനികളാക്കുകയും ചെയ്തിട്ടുണ്ട്. എന്റെകാര്യത്തിൽ മാത്രമാണ് അത് സംഭവിക്കാത്തത്.അത് ഞങ്ങളുടെ അടുത്ത് ഓടുകയില്ലെന്ന് നല്ല ബോധ്യം ഉള്ളതുകൊണ്ടാണ്.

മതം ഉപേക്ഷിച്ചവരെ ഉപദ്രവിക്കുന്ന കാര്യത്തിൽ ഒരു മതവും മോശക്കാരല്ല പ്രത്യേകിച്ച് സ്ത്രീകളാണെങ്കിൽ. ഇസ്ലാം മതത്തെ മാത്രം അത്തരത്തിൽ ടാർജറ്റ് ചെയ്യുന്ന ചിലയുക്തിവാദികൾ അവർക്ക് മറ്റുള്ളവർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ അറിയില്ലാത്തതുകൊണ്ടും ചിലർക്കിടയിലാവട്ടെ ഒരു യുക്തി- സംഘി അന്തർധാര ഇപ്പോൾ സജീവമായി ഉള്ളതുകൊണ്ടും കൂടിയാണ്. അവർക്ക് ആകെ പരിചയമുള്ളത് കമ്യൂണിസ്റ്റ്കാരുടെയോ യുക്തിവാദികളുടെയോ ദളിത് ആക്ടിവിസ്റ്റുകളുടെയോ മക്കളായിരുന്ന മതവിശ്വാസമില്ലാത്ത ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആയിരുന്ന സ്ത്രീകളെയാണ്. അതേസമയം പക്കാ വിശ്വാസികളായിരുന്ന ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വീട്ടിലെയോ സമൂഹത്തിലെയോ അവസ്ഥ അതല്ല.

അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് കനക ദുർഗ്ഗ. അവർ നിരീശ്വരവാദിയൊന്നും ആയില്ല. അന്യ മതസ്ഥനെ വിവാഹവും കഴിച്ചില്ല. എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെങ്കിലും അവർക്ക് അന്ധവിശ്വാസമായി ബോധ്യപ്പെട്ട ചിലകാര്യങ്ങളുടെ അടിസ്ഥാത്തിൽ പ്രവർത്തിച്ചതിന്റെ ഫലം സ്വന്തം കുടുംബത്തിൽനിന്നു തന്നെയുണ്ടായത് നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ദളിത്‌ വിഭാഗത്തിൽപെട്ട സ്ത്രീകൾക്കാണ് സത്യത്തിൽ ഈ വക കാര്യങ്ങളിൽ എങ്കിലും സ്വാതന്ത്ര്യം ഉള്ളതെന്നാണ് യാഥാർഥ്യം. മറ്റുള്ളവരുമായി താരതമ്യേന സ്ത്രീവിരുദ്ധത കുറവുള്ളത് ദളിതർക്കിടയിലാണ്.

ഞാനൊക്കെ വിശ്വാസികളും കോൺഗ്രസുകാരും മാത്രമുള്ള അച്ചനും കന്യാസ്ത്രീമാരുമൊക്കെ സ്വന്തമായി ഉള്ള ഒരു കുടുംബത്തിൽ നിന്ന് പത്തിരുപത് വർഷം മുൻപ് നിരീശ്വരവാദിയായ ആളാണ്. എൻറെ അച്ഛന്റെ കുടുംബത്തിലോ അമ്മയുടെ കുടുംബത്തിലോ അന്നൊന്നും ഒരു കമ്യൂണിസ്റ്റുകാരൻ പോലും ഇല്ലായിരുന്നു.

ഞാൻ നിരീശ്വരവാദിയായത് എൻറെ മാതാപിതാക്കളുടെ വിവാഹവാഗ്ദാനത്തിൻറെ ലംഘനമാണെന്നായിരുന്നു വെള്ള നൈറ്റിയിട്ടവരുടെ അന്നത്തെ ഭീഷണി. (വിവാഹം നടത്തുമ്പോൾ ദൈവത്തോട് നൽകുന്ന വാഗ്ദാനങ്ങളിൽ ഒന്നാണ് പെറ്റ് സഭയുടെ അടിമയാക്കി വളർത്താമെന്ന്) എന്നാൽ 21 വർഷത്തിനുള്ളിൽ നിരവധി വിവാഹവാഗ്‌ദാന ലംഘനങ്ങൾ എൻറെ അമ്മയോട് അച്ഛൻ കാണിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ചോദിക്കാതിരുന്നവർ ഞാൻ നിരീശ്വരവാദി ആയപ്പോൾ വിവാഹ വാഗ്ദാനലംഘനവുമായി രക്ഷിതാക്കളെ ഭീഷണിപ്പെടുത്താൻ എത്തി.

ഇത്തരത്തിലുള്ള ഉടായിപ്പ് വിശ്വാസപ്രമാണങ്ങളൊക്കെ പറഞ്ഞു പ്രായമായവരെ ഭീഷണിപ്പെടുത്തക മാത്രമല്ല. എന്നെ കല്ല് ഉരലിൽ കെട്ടി കടലിൽ താഴ്ത്തണമെന്നാണ് ബൈബിൾ വചനം കാണിച്ചുകൊടുത്ത് വെള്ള നൈറ്റിക്കാർ ഉപദേശിച്ചത്. ഇന്നും പക്കാ അന്ധവിശ്വാസികളായ ബന്ധുക്കളൊക്കെ അതിനെ സപ്പോർട്ട് ചെയ്യുകയായിരുന്നു. (കടപ്പുറത്തെ ആളുകളോട് വെള്ളനൈറ്റിക്കാർ പറഞ്ഞതുകേട്ട് പലരെയും കടലിൽ കെട്ടിത്താഴ്ത്തിയിട്ടുള്ള സ്ഥലത്താണ് ബൈബിൾവചനവും കട്ടിയുള്ള ഈ ഉപദേശം) എൻറെ ബ്രദർ അനിയനാണ്. ഏറ്റവും ഇളയതാണ് അവൻ. ഞാനാണ് മൂത്തത്. അതുകൊണ്ട് അവനൊന്നും അന്ന് വീട്ടിൽ വോയ്‌സ് ഇല്ലായിരുന്നു. ഇപ്പോഴാണെങ്കിൽ ഇതൊക്കെപ്പറഞ്ഞു വന്നാൽ നൈറ്റിക്കാരെ കണ്ടംവഴി ഓടിക്കും.

പക്ഷെ ആലപ്പുഴയിലെ അന്നത്തെ യുക്തിവാദികൾ അത്യാവശ്യം രാഷ്ട്രീയത്തിലും ഭരണത്തിലും ഹോൾഡ് ഉള്ളവരും സാമ്പത്തീക ശേഷിയുള്ളവരും ഒക്കെയായിരുന്നു എന്നതുകൊണ്ട് നേരിട്ട് മുട്ടാൻ അൽപ്പം പേടിയൊക്കെ കുഞ്ഞാടുകൾക്ക് ഉണ്ടായിരുന്നതുകൊണ്ടും ഞാൻ ഫൈറ്റ് ചെയ്ത് നിന്നതുകൊണ്ടുമാണ് അവിടെ തുടരാനായത്. പല തവണ വീട്ടിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്. പക്ഷേ ഫ്രാൻസിസ് സാർ അപ്പോഴൊക്കെ അവിടെ ഓടി വന്ന് ഞാൻ അവിടെ തന്നെജീവിക്കണമെന്നും അത് അവരുടെ ഔദാര്യമല്ല എൻറെ റൈറ്റ് ആണെന്നും പറഞ്ഞു വീണ്ടും അവിടെ കൊണ്ടുവരുമായിരുന്നു.

എൻറെ പുസ്തകങ്ങൾ നശിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ഒക്കെ ചെയ്തിരുന്നു. അവസാനം യുക്തിവാദിസംഘം പ്രവർത്തകരായ ഫ്രാൻസിസ് സാറും മധു ചേട്ടനും പ്രകാശൻ ചേട്ടനുമൊക്കെ വീട്ടിൽവന്നു ലിബിയെ ഇനി ശാരീരികമായി ആക്രമിച്ചാൽ വിഷയം മാറുമെന്ന് വാണിംഗ് കൊടുത്തതിൽ പിന്നെ പേടിച്ച് നിർത്തിയതാണ്. ഇപ്പോൾ എൻറെ വീട്ടിലുള്ളവർക്ക് ഞാൻ നിരീശ്വരവാദിയാണെന്ന കാര്യം അംഗീകരിക്കാനും അതൊരു വിഷയമായും അവർക്ക് തോന്നാറില്ല. എന്നാൽ ബന്ധുക്കളോ അയൽക്കാരിൽ ക്രിസ്ത്യാനികളായ വിശ്വാസികളോ അങ്ങനെയല്ല.

വീട്ടുകാർക്ക് പ്രശ്നമൊന്നുമില്ലെങ്കിലും ഇപ്പോൾ ബന്ധുക്കൾക്കും അയൽവാസികൾക്കുമാണ് സഹിക്കാൻ പറ്റാത്തത്. ക്രിസ്ത്യാനികളുടെ ഒരു പാട്ടുണ്ട് ” ദുഷ്പ്രവർത്തിക്കാരുടെ മക്കൾ, അവർ ദൈവത്തെ അറിയുന്നില്ല…..” എന്നൊക്കെയുള്ള വരികളും പാടി ഞങ്ങളുടെ വീടിനുമുന്നിലൂടെ ദിവസവും നടന്നു രക്ഷിതാക്കളെ ഹരാസ് ചെയ്യുന്നവരുണ്ട്. ദിവസവും കള്ളും കുടിച്ച് പത്താം ക്‌ളാസും പ്ലസ്‌ടുവും തോറ്റു സകലസാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുമായി നടക്കുന്ന വിശ്വസിക്കുഞ്ഞുങ്ങൾ മാത്രമുള്ള സ്ഥലത്താണ് കടലിൽ ജോലിചെയ്ത് എല്ലാവരെയും പിജിവരെ പഠിപ്പിച്ച എന്റെ രക്ഷിതാക്കളുടെ മുന്നിലൂടെ ഈ സാമൂഹ്യവിരുദ്ധരുടെ തന്തമാർ ഈ പാട്ടും കാണാതെ പഠിച്ച് ദിവസവും പാടിക്കൊണ്ട് നടക്കുന്നത്. അതാണ് ക്രിസ്ത്യാനികളുടെ വിശ്വാസം. ഈ കാണാപാഠം പഠിച്ച് പാടുന്ന പട്ടുപോലും സ്വന്തം ജീവിതവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് മനസിലാക്കാൻ പോലും വകതിരിവില്ലാത്തവരാക്കുന്ന അന്ധവിശ്വാസമാണ് അത്.വീടിന് മുന്നിലൂടെയുള്ള ഈ കലാപരിപാടി തുടങ്ങിയത് കൃപാസനം മാർച്ചിന് ശേഷമാണ്.

ഇതൊക്കെതന്നെയാണ് വിശ്വാസികളായ ക്രിസ്ത്യാനികളുടെ ഇപ്പോഴത്തെയും അവസ്ഥ. മറ്റു മതക്കാർ ആരും ഇത്രത്തോളം അസഹിഷ്ണുക്കളാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇത്തരത്തിൽ മാനസീകമായി അടിമകളാക്കപെട്ട ഒരു സമൂഹത്തിലേക്ക് ലൗ ജിഹാദ് എന്നൊക്കെ പറഞ്ഞു പേടിപ്പിച്ച് പരിശുദ്ധപിതാക്കന്മാരുടെ പീഡനവും അഴിമതികളും മറച്ചുവെക്കുകയും വാർത്തകൾ വഴിതിരിച്ചുവിടുകയും മിശ്രവിവാഹങ്ങൾ തടയുകയുമാണ് ഈ വൃത്തികെട്ട സഭ ലക്ഷ്യമിടുന്നത്. ജാതിയും മതവുമൊക്കെ ആത്യന്തീകമായി തകരാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം മിശ്രവിവാഹങ്ങൾ ആണ്. അത് സഭയ്ക്കും നന്നായി അറിയാം.

ലവ് ജിഹാദിനെതിരെ ഇടയലേഖനം ഇറക്കിയ ഇവർ പള്ളിമേടകളിലെ സെക്സ് ജിഹാദ് എങ്ങനെ അവസാനിപ്പിക്കാം എന്നൊരു ഇടയലേഖനം ഇറക്കുമോ?