Fri. Mar 29th, 2024

പറഞ്ഞതുപോലെ അച്ഛാദിൻ ആയേഗാ, നമുക്കല്ലെന്ന് മാത്രം, ഇന്ത്യയിലെ 1% വരുന്ന ശതകോടീശ്വരന്മാർക്കായിരുന്നു. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ സ്വത്ത് രാജ്യത്തിന്റെ പൊതു ബജറ്റിന് മുകളില്‍ വരുമെന്ന് പഠന റിപ്പോര്‍ട്ട്. ജനസഖ്യയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 70 ശതമാനത്തിനേക്കാള്‍ സ്വത്ത് അതിസമ്പന്നരായ ഒരു ശതമാനം കൈവശം വെച്ചിരിക്കുകയാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ചെലവില്‍ കുത്തക മുതലാളിമാര്‍ കൂടുതല്‍ വളരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സംഗമത്തിന് മുന്നോടിയായി ഓക്‌സ്ഫാമാണ് പഠനം നടത്തിയത്.

സാധാരണക്കാരുടെ അധ്വാനത്തിന്റെ ഫലം കുത്തക മുതലാളിമാര്‍ക്ക് ലഭിക്കുന്നതിലൂടെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ കുടുതല്‍ തകരുകയാണെന്ന് ഓക്‌സ്ഫാം ഇന്ത്യ സി ഇ ഒ അമിതാഭ് ബേഹര്‍ പറഞ്ഞു. പാചകം, ഗൃഹപരിപാലനം, കുട്ടികളേയും പ്രായമായവരെയും പരിചരിക്കല്‍ തുടങ്ങിയ വേതന രഹിത ജോലികള്‍ ചെയ്യുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ ഇവരുടെ ഈ പരിശ്രമങ്ങളാണ് സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും കാര്യക്ഷമമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ തൊഴിലാളികള്‍ മാന്യമായ വേതനമോ, തൊഴില്‍ സുരക്ഷിതത്വമോ ഇല്ലാതെ പണിയെടുത്ത് പ്രതിവര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് 19 ലക്ഷം കോടി രൂപയുടെ സംഭാവനയാണ് നല്‍കുന്നത്. 2019ലെ ബജറ്റില്‍ വിദ്യാഭ്യാസത്തിനായി നീക്കിവെച്ച തുകയേക്കാള്‍ 20 മടങ്ങ് അധികമാണ് സ്ത്രീ തൊഴിലാളികളുടെ സംഭാവന. ലോക ജനസംഖ്യയുടെ 60 ശതമാനം ആളുകളുടെ സമ്പത്തിനേക്കാള്‍ അധികം സ്വത്ത് 2153 ശതകോടീശ്വരന്മാര്‍ക്കുണ്ട്. 63 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 2018- 19 സാമ്പത്തിക വര്‍ഷത്തെ മൊത്തം കേന്ദ്ര ബജറ്റിനേക്കാള്‍ കൂടുതലാണ്.

ഇന്ത്യയിൽ അസമത്വം വര്‍ധിച്ചതായും കഴിഞ്ഞ ദശകത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.