Fri. Mar 29th, 2024

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ അലന്‍, താഹ എവർക്കെതിരെ എടുത്തിരിക്കുന്ന കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ റദ്ദാക്കുക, എന്‍ ഐ എയില്‍നിന്ന് കേസ് തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനുവരി 18ന് കോഴിക്കോട് മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ നടക്കും. അലന്റെയും താഹയുടെയും അറസ്റ്റിനു മുന്നോടിയായി എന്തെങ്കിലും കുറ്റകൃത്യം നടന്നതായി ആരും പറയുന്നില്ല. അവരുടെ വായനയും സൗഹൃദവും മാവോയിസ്റ്റു വഴിയിലാണെന്നേ പൊലീസിനും സര്‍ക്കാറിനും കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ഇതൊന്നും കേസെടുക്കാന്‍ പര്യാപ്തമായ കാരണമല്ലെന്ന് ശ്യാം ബാലകൃഷ്ണന്‍ കേസില്‍ കേരള ഹൈക്കോടതി നേരത്തേ വിധി പറഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും യു എ പി എ ചുമത്തി കേസെടുത്തതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്.

ഈ കുട്ടികളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും പാർട്ടി സഖാക്കളെയും പൊലീസ്‌നടപടിയുടെ സാധൂകരണമെന്തെന്ന് ബോധ്യപ്പെടുത്താൻ സർക്കാരിന് ഇതുവരെ സാധിച്ചില്ല. ഇത്തരം ദുരൂഹമായ നടപടികള്‍ക്കെതിരെ ജനകീയ പ്രതിഷേധമുയരണം. ഒരാളുടെയും പൗരാവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുകൂടാ.

ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയുടെ ഭാഗമായി രണ്ടാം മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച നിയമ ഭേദഗതികളും നിയമ നടപടികളും ഭരണഘടനയുടെ തത്വങ്ങളെത്തന്നെ അതിലംഘിക്കുകയാണ്. പൗരാവകാശം മാത്രമല്ല പൗരത്വവും വെല്ലുവിളി നേരിടുന്നു. പ്രതിഷേധിക്കാനിടയുള്ള വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ബുദ്ധിജീവികളെയും ഇതര വിഭാഗങ്ങളെയും യു എ പി എ ചുമത്തി തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിക്കുന്നു. അലന്‍ താഹമാരുടെ അറസ്റ്റ് ഭേദഗതി ചെയ്യപ്പെട്ട യുഎപിഎ മുന്‍നിര്‍ത്തിയുള്ള ആദ്യകേസാണ്.

രാജ്യത്തു ശക്തിപ്പെട്ട ഫാഷിസത്തിനെതിരെ കാമ്പസുകള്‍ ഉണര്‍ന്നു തുടങ്ങിയതോടെയാണ് അര്‍ബന്‍ നക്‌സല്‍, അര്‍ബന്‍ മാവോയിസ്റ്റ് തുടങ്ങിയ ചാപ്പകുത്തലുകള്‍ ആരംഭിച്ചത്. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ബുദ്ധിജീവികളെയും ആക്റ്റിവിസ്റ്റുകളെയും പ്രതിരോധിക്കാന്‍ സംഘപരിവാരം കണ്ടെത്തിയ മാര്‍ഗമാണ് ഈ അർബൻ നക്സൽ / മാവോയിസ്റ്റ് ചാപ്പകുത്തൽ. ഈ ചാപ്പകുത്തപ്പെട്ട ആളുകള്‍ക്ക് യുഎപിഎ കേസും ശിക്ഷയുമാണ് രാജ്യത്താകമാനം മോദിസര്‍ക്കാര്‍ വെച്ചു നീട്ടുന്നത്. കേരളംപോലെ ഒരു സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ എന്നവകാശപ്പെടുന്ന ഒരു സർക്കാരാണ് ഇപ്പോൾ അതു നടപ്പാക്കാന്‍ കൂട്ടു നില്‍ക്കുന്നത്.

അലൻറെയും താഹയുടെയും കേസ് എന്‍ ഐ എ ഏറ്റെടുത്തത് ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സി പി ഐ എം പരാതിപ്പെട്ടു കണ്ടു. അതു സത്യമാണെങ്കില്‍ എന്‍ ഐ എ ആക്റ്റിന്റെ 7(b) വകുപ്പു പ്രകാരം കേസന്വേഷണം സംസ്ഥാനങ്ങള്‍ക്ക് കൈമാറാം. ആ വകുപ്പു ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് കേസ് ഏറ്റെടുക്കാനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാര്‍ അതു ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

അലനും താഹയും തടവിലായിട്ട് രണ്ടു മാസം പിന്നിട്ടിരിക്കുന്നു. ഡിസംബര്‍ 26ന് കിഡ്‌സന്‍ കോര്‍ണറില്‍ നടന്ന ജനകീയ പ്രതിഷേധവും 2020 ജനുവരി 3നു നടന്ന അമ്മമാരുടെ ഉപവാസവുമാണ് കോഴിക്കോട്ടു നടന്ന പ്രതിഷേധ പരിപാടികള്‍. പൗരത്വ ഭേദഗതി നിയമത്തിനും ഫാഷിസത്തിനും എതിരെ പ്രക്ഷോഭരംഗത്തിറങ്ങിയ വലിയൊരു വിഭാഗം ജനങ്ങള്‍ ശബരിമല വിഷയത്തിൽ കേരളത്തിൽ അരങ്ങേറിയ ഫാസിസ്റ്റ് അക്രമങ്ങളും വെല്ലുവിളികളും അറിയാതിരുന്നതുപോലെ ഈ യുഎപിഎ ഭീഷണിയോ രണ്ടു വിദ്യാര്‍ത്ഥികളുടെ തടവോ അറിഞ്ഞിട്ടില്ല. ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ പ്രശ്‌നംകൂടി ഉന്നയിക്കപ്പെടേണ്ടതുണ്ട്. ദേശീയതലത്തില്‍ ഇടതുപക്ഷം യുഎപിഎ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.അതും കേരളത്തിലെ ഇടതുസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്തെന്നും പൊതുസമൂഹത്തിൽ ചർച്ചയാക്കേണ്ടതുണ്ട്.

ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി ജനകീയാഭിപ്രായം രൂപീകരിക്കാനും അലന്‍ താഹമാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും ഒരു പൊതു പ്രസ്ഥാനം രൂപപ്പെടണം. അക്കാര്യം ആലോചിക്കാനാണ് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും മറ്റ് ബഹുജന ആക്റ്റിവിസ്റ്റുകളുടെയും കണ്‍വെന്‍ഷന്‍ ജനുവരി 18 ശനിയാഴ്ച്ച 3.30ന് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

സച്ചിദാനന്ദന്‍, ബി രാജീവന്‍, ബി ആര്‍. പി ഭാസ്‌കര്‍, എം എന്‍ കാരശ്ശേരി, ഡോ. പി കെ പോക്കര്‍, കല്‍പ്പറ്റ നാരായണന്‍, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, എന്‍. മാധവന്‍ കുട്ടി, ജി. ശക്തിധരന്‍, ചന്‍സ്, ഡോ. കെ ടി രാംമോഹന്‍, സുല്‍ഫത്ത്, ഗുലാബ് ജാന്‍, ഗിരിജ കെ പി, കെ അജിത, ഡോ.ആസാദ്, എന്‍. പി. ചെക്കുട്ടി, കെ. പി പ്രകാശന്‍, ദീപക് നാരായണന്‍, വിജി പെണ്‍കൂട്ട്, ജംഷീര്‍ നെല്ലിക്കോട് തുടങ്ങി നിരവധി പേര്‍ കണ്‍വെന്‍ഷനിൽ പങ്കെടുക്കും.