Tue. Apr 23rd, 2024

തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ലെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:

പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം, എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പൊലീസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവച്ചുകൊന്നിട്ടല്ല.

ഇപ്പോള്‍ നടന്നത് പൊലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യന്‍ പൊലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യില്‍ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വാര്‍ത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആള്‍ക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയില്‍ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ ആള്‍ക്കൂട്ടം അര്‍ഹിക്കുന്നത് ഒരു പൊലീസ് സ്റ്റേറ്റാണ്, ഫാഷിസമാണ്.

“An eye for an eye leaves the whole world blind” – മഹാത്മാ ഗാന്ധി.

കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ഗോത്രനീതിക്കെതിരായ പോരാട്ടത്തിന്റെ നേട്ടം കൂടിയാണ് ഇന്നീ കാണുന്ന സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ.

ഗാന്ധിയെ കൊന്നത് ഒരു ഗോഡ്സേ മാത്രമല്ല, ആൾക്കൂട്ട നീതിക്കുവേണ്ടി വാദിക്കുന്ന എല്ലാവരുമാണ്. കൊന്നുകൊണ്ടേയിരിക്കുകയാണ്.

നിങ്ങളർഹിക്കുന്നത് ഗോഡ്സേയേയും പ്രഗ്യാ ഠാക്കൂറിനേയും അമിത് ഷായേയും ഒക്കെത്തന്നെയാണ്. അനുഭവിക്ക്.

പോലീസ് ഏകപക്ഷീയമായി മനുഷ്യരെ, അവരെത്ര വലിയ ക്രിമിനലുകളാണെങ്കിലും, നേരിട്ട് വെടിവെച്ചു കൊല്ലുന്നതിനെ ആഘോഷിക്കുന്ന മുഴുവൻ ഫാഷിസ്റ്റ് മനസ്സുകളും ഫ്രണ്ട് ലിസ്റ്റിൽ നിന്ന് പുറത്തേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്താൽ വലിയ ഉപകാരം.