Fri. Apr 19th, 2024

തിരുവനതപുരത്ത് നിയമസഭയുടെ മുന്‍പില്‍ വച്ച് മാധ്യമപ്രവര്‍ത്തകനെ പരസ്യമായി അസഭ്യം പറയുന്ന പോലീസുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അസഭ്യം പറയുന്നതിനൊപ്പം മാധ്യമപ്രവര്‍ത്തകനെ ഇവര്‍ മര്‍ദിക്കുകയും ചെയ്യുന്നുണ്ട്.

ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാനായ ബിപിനെയാണ് പൊലീസുകാരി കേട്ടാല്‍ അറയ്ക്കുന്ന ചീത്ത പറയുകയും മുഖത്തടിക്കുകയും ചെയ്തത്. നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ചരമവാര്‍ഷികം ആചരിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനും ചോദ്യോത്തരവേള കവര്‍ ചെയ്യാനുമായി വന്നപ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് പ്രകോപിതയായി പോലീസുകാരി ബിപിനുമേല്‍ അസഭ്യവര്‍ഷം നടത്തിയത്.

സംഭവത്തിന്റെ തുടക്കത്തിലേ തെറി പറഞ്ഞുകൊണ്ടാണ് പൊലീസുകാരി തനിക്കും കാറിന്റെ ഡ്രൈവര്‍ക്കുമെതിരെ വന്നതെന്ന് ബിപിന്‍ പറയുന്നു. ഗതാഗതം തടസപ്പെടാതെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിന് നേരെ പോലീസുകാരി ചീറിയടുത്തത്. തന്റെ ക്യാമറ ഇവര്‍ ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും ക്യാമറ തല്ലിപൊളിക്കുമെന്ന് പറഞ്ഞതായും ബിപിന്‍ പറഞ്ഞു.

പോലീസുകാരി അസഭ്യം പറയുന്നതിന്റെ ദൃശ്യം ബിപിന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ക്യാമറയില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്‌തോ എന്ന് പറഞ്ഞുകൊണ്ട് ഇവര്‍ ബിപിനെ വെല്ലുവിളിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റ് പൊലീസുകാര്‍ ഉദ്യോഗസ്ഥയെ പിന്തിരിപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും പിന്നെയും ഇവര്‍ മുന്‍പോട്ട് വന്ന് ബിപിനെ അസഭ്യം പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെട്ടിട്ടുണ്ട്.

https://www.youtube.com/watch?v=D48W7xCke0M