Fri. Apr 19th, 2024

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് പിതാവായ ബി ജെ പി നേതാവില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്ന യുവതിയെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. സുരക്ഷ തേടി ഇന്ന് അലഹബാദ് കോടതിയിലെത്തിയ ഇവരെ കോടതിക്ക് പുറത്തുവെച്ചാണ് ആയുധധാരികളായ സംഘം തോക്ക്ചൂണ്ടി തട്ടിക്കൊണ്ടുപോയത്. യുവതിയുടെ പിതാവായ ബി ജെ പി എം എല്‍ എ രാജേഷ് മിശ്രയുടെ സുഹൃത്താണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

രാജേഷ് മിശ്രിയുടെ മകളായ സാക്ഷി മിശ്രയും ഭര്‍ത്താവ് അജിതേഷും ഇന്ന് രാവിലെ 8.30 ഓടെയാണ് കോടതിയിലെത്തിയത്. കോടിതിയുടെ മൂന്നാം ഗേറ്റിനു പുറത്ത് ദമ്പതികള്‍ കേസ് വിളിക്കുന്നതായി കാത്തുനില്‍ക്കവേ കറുത്ത എസ് യു വി യിലെത്തിയാള്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി തട്ടികൊണ്ടുപോകുകയുമായിരുന്നു.

ആഗ്ര രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തിലാണ് തട്ടിക്കൊണ്ടുപോയത്. വാഹനത്തിനു പുറത്ത് ‘ചെയര്‍മാന്‍’ എന്ന് എഴുതിയിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. യുവതിയെ ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തുക്കളില്‍ ഒരാളെ 2018ലെ കേസുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ട്‌പോയത്.

രാം ജാന്‍കി ക്ഷേത്രത്തില്‍ വെച്ച് ജൂലൈ നാലിനാണ് സാക്ഷിയും അജിതേഷും വിവാഹിതരായത്. എന്നാല്‍ താന്‍ വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് ജൂലൈ 12ന് ക്ഷേത്രത്തിലെ പൂജാരി അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചു കഴിയുകയായിരുന്നു.

അതിനിടെ, തനിക്കും ഭര്‍ത്താവിനും പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നാരോപിച്ച് സാക്ഷി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിരുന്നു. വിവാഹത്തിനു ശേഷം പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും ഉത്തരവാദിയെന്നും സാക്ഷി മിശ്ര പറഞ്ഞിരുന്നു. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും ബി ജെ പി എം പിമാരും എം എല്‍ എമാരും തന്റെ പിതാവിനെ സഹായിക്കരുതെന്നും വ്യക്തമാക്കിയിരുന്നു.