Thu. Mar 28th, 2024

തിരൂര്‍ – പൊന്നാനി പുഴയുടെ സംരക്ഷണത്തിനായി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുന്നു. പുഴ നശിപ്പിക്കുന്നുവെന്ന് പരാതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി തിരൂരിലെത്തി തെളിവെടുത്തു. പുഴ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും സമിതി നിര്‍ദ്ദേശം നല്‍കി.

തിരൂരിലെ പരിസ്ഥിതി പ്രവര്‍ത്തകനായ എരഞ്ഞിക്കാട്ട് അലിവിക്കുട്ടിയാണ് പരാതി നല്‍കിയത്. മാലിന്യം തള്ളിയും, കയ്യേറിയും, മീന്‍ വളര്‍ത്താന്‍ ഒഴുക്ക് തടഞ്ഞുമൊക്കെ പുഴയെ നശിപ്പിക്കുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ക്കും നിരവധി പരാതികള്‍ നല്‍കിയിരുന്നു.

എന്നാല്‍ ഇവിടുനൊന്നും വേണ്ട നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് അദ്ദേഹം പരാതിയുമായി ഹൈക്കോടതിയെയും സമീപിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരം ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതിയാണ് തിരൂരിലെത്തി നേരിട്ട് തെളിവെടുത്തു.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി കക്കൂസ് മാലിന്യങ്ങളടക്കം പുഴയിലേക്ക് തള്ളുന്നതായി സമിതിക്ക് ബോധ്യപെട്ടു. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന് പരാതിയുയര്‍ന്ന മത്സ്യ-മാസ മാര്‍ക്കറ്റും സമിതി പരിശോധിച്ചു. വിശദമായ റിപ്പോര്‍ട്ട് വൈകാതെ തന്നെ ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കുമെന്ന് സമിതി അറിയിച്ചു.