Sat. Apr 20th, 2024

കുടിയാന്മാരുടെ വിയർപ്പ് ആണ്ടോടാണ്ട് തിന്നാനുള്ള നെല്ല് പത്തായപ്പുരയിൽ നിറച്ച് മൂന്നു നേരം മൃഷ്ടാന്നം തിന്ന് കാച്ചെണ്ണ തേച്ച് രാമായണം വായിച്ചിരുന്ന കൊലസ്ത്രീമാരുടെ മക്കളോ കൊച്ചുമക്കളോ അല്ല ഞങ്ങൾ. ഞങ്ങളുടെ മുത്തശ്ശിമാർ കോരിച്ചൊരിയുന്ന കള്ളക്കർക്കിടകത്തിൽ, വേലയും കൂലിയുമില്ലാതെ, ചോർന്നൊലിക്കുന്ന കൂരയിൽ, ശീതനടിക്കുന്ന ചാണകം മെഴുകിയ തറയിൽ, ശുഷ്കിച്ച കണ്ണുകളിൽ നിന്ന് പൊറ്റനടർന്ന്, താളും തകരയും തിന്ന്, അത്താഴപ്പഷ്ണി കിടന്നിരുന്ന ഞങ്ങളുടെയൊന്നും മുത്തശ്ശിമാർ രാമായണം വായിച്ചിരുന്നില്ല. അവർക്ക് അക്ഷരമറിഞ്ഞിരുന്നില്ല..അറിയാൻ സമ്മതിച്ചിരുന്നില്ല. ദൈവത്തെ രക്ഷിക്കാനോ പുണ്യം നേടാനോ അല്ല അവർ പഷ്ണി കിടന്ന് ചത്തു പോകാതിരിക്കാനാണ് അന്നവർ പെടാപ്പാടു പെട്ടത്. നിന്റെ ചരിത്രമല്ല ഞങ്ങളുടെ ചരിത്രം… അത് പൊള്ളുന്ന കനൽ ചൂളയാണ്.. നീയൊക്കെ തൊട്ടാൽ പൊള്ളും…

ബിന്ദു അമ്മിണി സ്വയം പരിചയപ്പെടുത്തുന്നു

ബിന്ദു അമ്മിണി എന്ന ഞാൻ ആരാണെന്ന് ഇനിയും അറിയാത്ത കുലസ്ത്രീകളും കുലപുരുഷൻമാരും വായിച്ചറിയുന്നതിന് ‘

അക്ഷരാഭ്യാസം ഇല്ലാത്ത ദളിത് മാതാപിതാക്കളുടെ ദുരിതപൂർണ്ണമായ ജീവിതത്തിലെ അഞ്ചാമത്തെ മകൾ…

സവർണ്ണന്റെ പേരിട്ടതിന് ആക്രമിക്കപ്പെട്ട മൂന്ന് സഹോദരൻമാരുടെ ഇളയ സഹോദരി .
അഞ്ചാം വയസിൽ മരിക്കാനിറങ്ങി പുറപ്പെട്ട അമ്മയുടെ കൂടെ മരണത്തിന് കൂട്ടിറങ്ങിയവൾ.
പിന്നീട് ജീവിക്കാൻ തീരുമാനിച്ചപ്പോൾ അഞ്ചാം വയസു മുതൽ അമ്മയ്ക്കൊപ്പം അധ്വാനിച്ചവൾ.
ആറാം ക്ലാസിലെത്തിയപ്പോൾ എട്ട് സ്കൂളുകളിൽ മാറി മാറി പഠിച്ചവൾ….

സ്കൂൾ തലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും (ക്വിസ്സ്, സ്പോർട്സ് etc) ജൂനിയർ റെഡ് ക്രോസിന്റെ പ്രസിഡൻറ്, ഫോറസ്ട്രി ക്ലബ്ബിന്റെ പ്രസിഡന്റ് ‘ എന്നീ നിലയിൽ പ്രവർത്തിക്കുകയും, ക്ലാസ്സ് ടീച്ചർ തന്നെ ഏറ്റവും നല്ല ക്ലാസ്സ് ലീഡർ എന്ന് വിശേഷിപ്പിച്ചിട്ടും ഭട്ടതിരി ആയ ക്ലാസ്സ് ടീച്ചർ SSLC ബുക്കിൽ എല്ലാത്തിനും എനിക്ക് ആവറേജും പഠനത്തിൽ മാത്രം മികവ് പുലർത്തിയിരുന്ന ലീന.വി. നായർക്ക് ‘high’ യും രേഖപ്പെടുത്തിയപ്പോൾ നിസഹായതയോടെ നോക്കി നിന്നവൾ…

പ്രീഡിഗ്രി ഒന്നാം വർഷം തന്നെ നാഷനൽ സർവ്വീസ് സ്കീം ലേഡി വോളന്റിയർ സെക്രട്ടറിയായും ബെസ്റ്റ് ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടും പിന്നീട് വിസ്മരിക്കപ്പെട്ടവൾ…

ഒരുമിച്ച് കളിച്ചു നടന്നവരിൽ നിന്നും അവരിലൊരുവന്റെ പ്രണയം നിഷേധിച്ചതിനും , ഉയർന്ന ജാതിയിൽപ്പെട്ടവനെ പ്രണയിച്ചതിനും സാമൂഹിക മായ് ആക്രമിക്കപ്പെട്ടവൾ…

അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പോലീസ് സ്റ്റേഷൻന്റെ മുകൾ നിലയിൽ നിന്നും ചാടി രക്ഷപ്പെട്ടവൾ…

വനിതാ പോളിടെക്നിക് ചെയർപേഴ്സൺ ആയിരിക്കേ പ്രിൻസിപ്പാളിനെ സസ്പെൻഷനിൽ ആക്കിയവൾ

പത്തൊൻപതാം വയസിൽകോഴിക്കോട് വച്ച് അപമാനിക്കാൻ ശ്രമിച്ച പത്രപ്രവർത്തകനെ കൈയ്യോടെ പിടികൂടി പോലീസിലേൽപ്പിച്ചവൾ…

കൊല്ലത്ത് കശുവണ്ടി തൊഴിലാളികൾ നടത്തിയ സമരത്തിന് ആദ്യാവസാനം തോളോട് തോൾ ചേർന്ന് നിന്നവൾ…

എം.എൽ പ്രസ്ഥാനങ്ങളിൽ സജീവമായ് നിന്ന് അവസാനം കനു സന്യാൽവി ഭാ ഗ ത്തിന്റെ കേരള ഘടകം സെക്രട്ടറിയും, കേന്ദ്ര കമ്മിറ്റി അംഗവു മാ യി രു ന്നിട്ടും രാജിവച്ച് പോന്നവൾ…

തിരുവനന്തപുരം ദന്തൽ കോളേജിൽ വച്ച് ഡ്യൂട്ടി ചെയ്യാതെ എന്നെ തെറി വിളിച്ച ആഷിക് എന്ന ഡോക്ടറെ ചെകിട്ടത്ത് തല്ലിയതിന് ശാലു മേനോന്റെ ഒപ്പം ജയിൽ മുറി പങ്കിട്ടവൾ…

കേറിക്കിടക്കാൻ ഒരു ഒറ്റമുറി പോലുമില്ലാതെ 4 വയസുള്ള മകളെ വൈ.എം.സി.എ നടത്തിയിരുന്ന അനാഥ കുട്ടികളുടെ കൂടെ നിർത്തേണ്ടി വന്നവൾ…

എൽ.എൽ.എം.ന് പഠിക്കുമ്പോൾ ഹോസ്റ്റൽ രക്ഷാ തി കാരി ആയിരുന്ന കെ. മുരളീധരൻ എം.എൽ.എ യുടെ കനിവ് കൊണ്ട് രാത്രി വൈകിയും ഹോസ്റ്റലിൽ കയറാൻ അനുവാദം കിട്ടുകയും കനകക്കുന്നിലും മറ്റും എക്സിബിഷൻ നടത്തി പഠനം മുന്നോട്ട് കൊണ്ടു പോകുമ്പോൾ അതിനെക്കുറിച്ച് ഹിന്ദുവിൽ വന്ന വാർത്ത കണ്ട് ഡിപ്പാർട്ട്മെന്റ് ഹെഡ് കോളേജിന് നാണക്കേട് ഉണ്ടാക്കിയെന്ന് പറയുമ്പോൾ ഒരക്ഷരം മിണ്ടാനാവാതെ നിസഹായതയോടെ നിന്നവൾ

അതേ കോളേജിൽ റാങ്കിൽ അവസാനത്തെ ആളായ് ചേരാൻ ചെന്നപ്പോൾ നൂറുശതമാനം പ്ലേയ്സ്മെൻറ് കിട്ടുന്ന ഈ കോളേജിൽ ഉഴപ്പാനാണെങ്കിൽ, ഗവ.ലോ കോളേജിൽ പോയ് ചേർന്നോളൂ എന്ന് പറഞ്ഞിടത്ത് രണ്ടാം സെമസ്റ്റർ പൂർത്തി ആകുന്നതിന് മുൻപ് NET എഴുതി എടുക്കകയും, കോഴ്സ് കഴിഞ്ഞ് മൂന്നാം മാസം KMCT ലോ കോളേജിൽ എന്റെ ബാച്ചിൽ നിന്നും ആദ്യം – ജോലിയിൽ പ്രവേശിക്കുകയും ചെയ്തവൾ….

ദാരിദ്ര്യത്താൽ ചെരുപ്പിടാകെ കോഴിക്കോട് നഗരത്തിലൂടെ നടന്നപ്പോൾ ഒരു ഭ്രാന്തിയെ പോലെ എന്നെ നോക്കിയവരെ നോക്കി പുഞ്ചിരിച്ചവൾ…

ഗർഭിണി ആയിരിക്കെ മരുന്ന് വാങ്ങാൻ കാശില്ലാതെ സി.പി.ഐ എം.എൽ.സെക്രട്ടറിയുടെ മുൻപിൽ കാശിന് യാചിക്കുമ്പോൾ അവരുടെ നിസഹായത മനസിലാക്കേണ്ടി വന്നവൾ…

വീണ്ടും ഒരു കുഞ്ഞിനെ പ്രസവിക്കാനാഗ്രഹിച്ചിട്ടും ദാരിദ്യ ത്താൻ അത് മാറ്റി വച്ചവൾ…

മരിക്കാൻ ആഗ്രഹിച്ചിട്ടും തോറ്റ് മരിക്കാൻ തയ്യാറാകാതിരുന്നവൾ…

ലോ കോളേജിലെ ജോലിക്കിടയിലും തിരുപ്പൂരിലെ തെരുവുകളിലൂടെ എടുക്കാൻ കഴിയുന്നതിലേറെ ഭാരം താങ്ങി നടന്നവൾ…

മുന്തിയ തുണിത്തരങ്ങൾക്കിടയിൽ നിന്ന് വിറ്റു പോകാത്തത് തെരഞ്ഞെടുത്ത് ധരിക്കാൻ വിധിക്കപ്പെട്ടവൾ…

സത് സ്വഭാവിയും, ക്ഷമാശാലിയും, എന്റെ എന്റെ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു തരുന്ന വന്നു മായ ജീവിത പങ്കാളിയെ ഒരാഗ്രഹവും പറഞ്ഞ് ബുദ്ധിമുട്ടിക്കാത്തവൾ

ഞാൻ ഒറ്റയ്ക്ക് പോരാടി നേടി എടുത്ത എന്റെ അറിവ് ,വിദ്യാഭ്യാസം, നിലപാട് ഇതൊന്നും ആരുടെ മുൻപിലും അടിയറ വയ്ക്കാൻ തയ്യാറല്ല….

സംസ്കാര സമ്പന്നരായ കുലസ്ത്രീകളേ നിങ്ങൾക്കറിയാമോ നിങ്ങളുടെ മക്കൾ, ഭർത്താവ്, സഹോദരൻ ഇവരൊക്കെ എനിക്ക് എഴുതുന്ന കത്തുകളിലെ സംസ്കാരം . ഇവരുടെ കൂടെ ജീവിക്കേണ്ടി വരുന്ന നിങ്ങളെ ഓർത്ത് സഹതാപം . എനിക്കെതിരെ വരുന്ന പോസ്റ്റുകളും കമൻറുകളും വായിച്ചു നോക്കൂ. ഈ സംസ്കാര ശൂന്യരെ പെറ്റു വളർത്തിയ അമ്മമാരെ നിങ്ങളെ ഓർത്ത് സഹതപിക്കുന്നു. പിതാക്കൻമാരെ നിങ്ങളെ ഓർക്കുന്നത് തന്നെ അപമാനം.

എനിക്കെതിരെ കൊലവിളി മുഴക്കുന്നവരറിയാൻ ഞാൻ ധീരയായ് ജീവിക്കും – ധീരമായ് മരിക്കാനും ഞാൻ തയ്യാറാണ്.