ആദ്യകാല എസ്.എഫ്.ഐ നേതാവും മുൻ എം എൽ എ യുമായ സൈമൺ ബ്രിട്ടോ (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുപരിപാടിയുമായി ബന്ധപ്പെട്ട് തൃശൂരിലെത്തിയതായിരുന്നു. പെട്ടന്ന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അന്ത്യം. 2006-2011 ൽ നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു.
1983 ഒക്‌ടോബർ 14ന് കെ.എസ്.യു പ്രവർത്തകരുടെ കത്തിക്കുത്തേറ്റ് അരയ്‌ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട നിലയിലായ ബ്രിട്ടോ വീൽചെയറിൽ സഞ്ചരിച്ച് രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനം തുടരുകയായിരുന്നു.
എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിൻ റോഡ്രിഗ്സിന്റെയും മകനായി 1954 മാർച്ച് 27നായിരുന്നു സൈമൺ ബ്രിട്ടോയുടെ ജനനം. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുൻ എസ്എഫ്ഐ നേതാവ് കൂടിയായിരുന്ന സീന ഭാസ്‌ക്കര്‍ ആണ് ഭാര്യ, ഒരു മകള്‍ ഉണ്ട്.