മനിതി സംഘാംഗങ്ങളായ യുവതികൾ ശബരിമല ദർശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച ശൂദ്രലഹളക്കാരുടെ പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിൽ നിലയ്ക്കൽ- പമ്പ കെഎസ്ആർടിസി സർവീസ് താത്കാലികമായി നിർത്തി വച്ചു. സുരക്ഷ കണക്കിലെടുത്താണ് സർവീസുകൾ താത്കാലികമായി നിർത്തിയത്.
ഇന്ന് ഞായറാഴ്ച ആയതിനാൽ ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും പ്രതിഷേധം കനക്കുകയും തീർഥാടകരുടെ എണ്ണം വർധിക്കുകയും ചെയ്താൽ പോലീസിന് നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്നതിനാലുമാണ് ബസ് സ്ർവീസ് നിർത്തിവച്ചിരിക്കുന്നത്. ഒരു മണിക്കൂർ നേരത്തേക്കാണ് ബസ് സർവീസ് നിർത്തി വച്ചരിക്കുന്നത്.
ശബരിമല ദർശനത്തിനായി തമിഴ്നാട്ടിൽ നിന്നുള്ള യുവതികൾ ഇന്നലെയാണ് കേരളത്തിലെത്തിയത്. കുമളിയിലെത്തിയ യുവതികൾക്കു നേരെ പ്രതിഷേധമുണ്ടായെങ്കിലും പോലീസ് സുരക്ഷയിൽ ഇവർ ശബരിമലയിലേക്കു യാത്ര തുടർന്നു
ഇതിനിടയിൽ കട്ടപ്പന പാറക്കടവിൽ മനിതി സംഘത്തിന്റെ വാഹനം തടയാൻ ബിജെപി പ്രവർത്തകരുടെ ശ്രമമുണ്ടായി. എന്നാൽ പ്രതിഷേധക്കാരെ നീക്കി ‘മനിതി’ അംഗങ്ങളുമായി പൊലീസ് യാത്ര തുടര്‍ന്നു. ‘മനിതി’ അംഗങ്ങള്‍ കുമളി കമ്പംമെട്ട് വഴി എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെ തടയാനായി കുമളി ചെക്പോസ്റ്റിനുസമീപവും ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ അതിജീവിച്ച് പമ്പയിലെത്തിയ മനിതി സംഘത്തില്‍പ്പെട്ട യുവതികള്‍ക്ക് ഇരുമുടിക്കെട്ട് നിറച്ചു നല്‍കാന്‍ പൂജാരിമാരും പരികർമികളും തയാറായില്ല. ഇതേത്തുടര്‍ന്ന് ശബരിമലയിലേക്ക് പോകുന്ന ആറ് യുവതികള്‍ അഞ്ചരയോടെ സ്വയം കെട്ട് നിറച്ചു. 11 അംഗ സംഘത്തിലെ മുതിര്‍ന്ന അംഗമാണ് കെട്ടുനിറച്ചത്. ശേഷം ഇവര്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് തിരിച്ചു
നേരത്തെ, കെട്ടു നിറയ്ക്കുന്നതിന് പണമടച്ച് ഇവര്‍ രസീത് വാങ്ങിയിരുന്നു. എന്നാല്‍ പരികര്‍മികള്‍ കെട്ടുനിറയ്ക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. സ്വയം കെട്ടുനിറയ്ക്കാനുള്ള ഇവരുടെ ശ്രമവും പരികര്‍മികള്‍ തടയാന്‍ ശ്രമിച്ചു. പതിനൊന്നംഗ സംഘമാണിപ്പോള്‍ പമ്പ വരെ എത്തിയിരിക്കുന്നത്.
സംഘടനയിലെ മറ്റ് അംഗങ്ങള്‍ പമ്പയിലേക്കുള്ള യാത്രയിലാണെന്നാണ് വിവരം. പോലീസിന്‍റെ കനത്ത സുരക്ഷയിലാണ് ഇവർ പമ്പവരെ എത്തിയത്. എന്നാൽ കെട്ടുനിറച്ച ശേഷം യാത്ര തുടങ്ങിയ ഇവരെ ശബരിപാത ആരംഭിക്കുന്നിടത്ത് പ്രതിഷേധക്കാർ തടയുകയായിരുന്നു. ഇരുകൂട്ടരും പിന്നോട്ടില്ല എന്ന നിലപാടെടുത്തതോടെ പോലീസ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇതിനു ശേഷം വീണ്ടും യുവതികളുമായി പോലീസ് സംസാരിച്ചെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് “മനിതി’ അംഗങ്ങൾ ആവർത്തിച്ചു.