Fri. Mar 29th, 2024

✍️ സുരേഷ്. സി ആർ

മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി. യദാർത്ഥനാമം ഭാസ്കരൻ പിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും 1954 ൽ വള്ളികുന്നത്തിന്റെ ആദ്യ പഞ്ചായത്ത് പ്രസിഡന്റും, 1954 ൽ തിരുക്കൊച്ചി നിയമസഭാംഗവും, 1957-ൽ ഐക്യകേരളത്തിലെ ആദ്യ നിയമസഭയിലും അംഗമായിരുന്നു.

1939 -ൽ തിരുവിതാംകൂർ ഉത്തരവാദ പ്രക്ഷോഭത്തിൽ പങ്കെടുത്തു. പൊലീസ് മർദനവും ലോക്കപ്പ് വാസവും വേണ്ടിവന്നു. വായനയും കാമ്പിശ്ശേരി കരുണാകരനുമായുള്ള അടുപ്പവുമാണു ഭാസിയെ കമ്യൂണിസത്തിലേക്കു നയിക്കുന്നത്. 1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം.


1950-ൽ ‘എന്റെ മകനാണ് ശരി’ എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് രൂപംകൊണ്ട കെപിഎസി എന്ന നാടകസമിതിയും തോപ്പിൽ ഭാസിയും ചേർന്നുകൊണ്ടാണ് കേരളത്തിൽ നാടക വിപ്ലവത്തിന് തിരിക്കൊളുത്തിയത്. ഭാസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌. 1952 ഡിസംബർ 6-ന്‌ കൊല്ലം ജില്ലയിലെ ചവറയിൽ അരങ്ങേറിയ ഈ നാടകം കേരള നാടകരംഗത്ത് ഒരു വൻ ചുവടുവെപ്പ് നടത്താൻ കെ.പി.എ.സിയെ സഹായിച്ചു. കൂടാതെ തമിഴ് നാടകവേദിയുടെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമോചനം ലഭിച്ചു.

ഭൂവുടമകൾക്കെതിരെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവ സമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപര നാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത്. ഒളിവുജീവിതത്തിന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി ‘വെളിച്ചത്തിലേക്ക്’ എന്ന കഥയാണ് ആദ്യമെഴുതിയത്. ‘വിശ്വകേരളം’ മാസികയിൽ ഇതു പ്രസിദ്ധീകരിച്ചു.

1945-ൽ ആദ്യ നാടകം അരങ്ങേറി- “മുന്നേറ്റം”. പിൽക്കാലത്തു കെപിഎസിയിലൂടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകമായി പരിണമിച്ചതിന്റെ ആദ്യരൂപമായിരുന്നു ‘മുന്നേറ്റം’.


ഒരു കമ്യൂണിസ്റ്റ് നേതാവിനു കുഷ്ഠരോഗം പിടിപെട്ടതിനെത്തുടർന്നു നൂറനാട്ടെ ലെപ്രസി സാനറ്റോറിയത്തിൽ സഹായിയായി പാർട്ടി ചുമതലപ്പെടുത്തിയതു ഭാസിയെയായിരുന്നു. അവിടത്തെ അനുഭവങ്ങളാണു ‘അശ്വമേധം’ എന്ന നാടകമെഴുതാൻ പ്രേരണയായത്. ശൂദ്രകന്റെ ‘മൃച്ഛകടികം’ പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ `അഭിജ്ഞാനശാകുന്തളം’ നാടകം ‘ശകുന്തള’ എന്ന പേരിൽ ഗദ്യ നാടകമായി അവതരിപ്പിച്ചു.

മുടിയനായ പുത്രൻ’ തിരക്കഥയാക്കിക്കൊണ്ട് 1961ലാണ് സിനിമയിലേക്കുള്ള കടന്നുവരവ്. അതു വിജയിച്ചതോടെ അദ്ദേഹത്തിന്റെ 11 നാടകങ്ങൾ തുടർച്ചയായി സിനിമയായി. 1970 ൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ സംവിധാനം ചെയ്തുകൊണ്ടു സിനിമാ സംവിധാനത്തിലും വിജയമുദ്ര പതിപ്പിച്ചു. 1979 ൽ പുറത്തുവന്ന ‘എന്റെ നീലാകാശം’ വരെ 14 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. 1985 ലെ ‘മൗനനൊമ്പരങ്ങൾ’ ആണ് ഒടുവിൽ എഴുതിയ തിരക്കഥ.


രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968-ൽ അശ്വമേധത്തിനു ദേശീയ അവാർഡും  1981-ൽ ‘കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് എന്നിവ ലഭിച്ചു.

പ്രധാന നാടകങ്ങൾ: സർവ്വേക്കല്ല്, മൂലധനം, ശരശയ്യ, പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, രജനി, കയ്യും തലയും പുറത്തിടരുത്, പാഞ്ചാലി, ഇന്നലെ ഇന്നു നാളെ, സൂക്ഷിക്കുക ഇടതു വശം ചേർന്ന് പോകുക.

ചെറുകഥാ സമാഹാരമായ ‘പ്രേമവും ത്യാഗവും’ ആത്മകഥയായ ‘ഒളിവിലെ ഓർമകൾ’, സ്മരണാ സമാഹാരമായ ‘ഒളിവിലെ ഓർമകൾക്കുശേഷം’ എന്നീ രചനകളിലൂടെയും തോപ്പിൽ ഭാസി മലയാളികളുടെ മനസ്സിൽ എന്നെന്നും നിലനിൽക്കും.

നാടകനടനായിരുന്ന തോപ്പിൽ കൃഷ്ണപിള്ള സഹോദരനാണ്. ചലച്ചിത്ര സംവിധായകൻ അജയൻ പുത്രനാണ്.