മകന്റെ ജന്മദിനം ശ്മശാനത്തിൽ വിപുലമായി ആഘോഷിച്ച പിതാവിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിൽ സാമൂഹ്യപ്രവർത്തകനായ ഔറംഗാബാദ് സ്വദേശി പന്താരി നാഥ് ഷിൻഡക്കെതിരെയാണ് കേസ്. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന അന്തശ്രദ്ധ നിർമൂലൻ സമിതിയുടെ ജില്ലാ പ്രസിഡന്റാണ് ഷിൻഡ.
സെപ്തംബർ 19നാണ് ഷിൻഡെ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ തന്റെ മകന്റെ 19ആം ജന്മദിനം ആഘോഷിച്ചത്. ചടങ്ങിൽ മാംസാഹാരം അടക്കമുള്ള ഭക്ഷണങ്ങളും വിളമ്പിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത ചിലർ എടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചില പ്രാദേശിക പത്രങ്ങൾ സംഭവത്തിന്റെ വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചതോടെ വിവാദം രൂക്ഷമായി. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും മതചിഹ്നങ്ങളെ അവഹേളിച്ചുവെന്നും കാട്ടി ചില ഹിന്ദു സംഘടനകളും രംഗത്തെത്തി.
തിങ്കളാഴ്ച പൂജാരിയുമായി ശ്മശാനത്തിലെത്തിയ ബി.ജെ.പി പ്രവർത്തകർ സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധീകരിക്കുകയും മന്ത്രങ്ങൾ ഉരുവിടുകയും ചെയ്തു. ഇതിന് പിന്നാലെ ബി.ജെ.പി ജിൻഡൂർ യൂണിറ്റ് പ്രസിഡന്റ് രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മതവികാരങ്ങളെ അവഹേളിച്ചുവെന്ന കുറ്റം ചുമത്തി ഷിൻഡെയ്ക്കെതിരെ കേസെടുത്തു. എന്നാൽ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.