സി.പി.എം നേതാവും മുൻമന്ത്രിയുമായിരുന്ന ഇ.പി. ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. വ്യവസായ വകുപ്പ് ജയരാജന് നൽകാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധാരണയായി. നിലവിൽ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി മൊയ്തീന് തദ്ദേശ സ്വയം ഭരണം നൽകും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകൾ നൽകാനും തീരുമാനമായിട്ടുണ്ട്.
ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ സി.പി.ഐ നേരത്തെ എതിർപ്പ് അറിയിച്ചതിനെത്തുടർന്ന് സി.പി.ഐ നേതാക്കളുമായി ഒന്നിലധികം തവണ ചർച്ചനടത്തുകയും ചെയ്തു. സിപിഐയുടെ എതിർപ്പു കുറഞ്ഞ സാഹചര്യത്തിലാണ്ഇ.പിക്ക് വീണ്ടും മന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.
2016 ഒക്ടോബർ 14നാണ് ബന്ധുനിയമന വിവാദത്തെ തുടർന്ന് പിണറായി മന്ത്രിസഭയിലെ രണ്ടാമനും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ പുറത്താകുന്നത്. ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്.
മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി.അതിനിടെ, ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്ന് സർക്കാർ കഴിഞ്ഞവർഷം സെപ്തംബർ 26ന് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം.