Fri. Mar 29th, 2024

തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ചാടിമരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. പെണ്‍കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയില്‍ അംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ സമ്മതം കൊടുക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി പുരുഷന്‍മാര്‍ ധരിക്കുന്ന വസ്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. മാത്രമല്ല ആണ്‍കുട്ടികളുടെ പ്രകൃതവുമായിരുന്നു. നേമം അമ്പലത്ത് വിള വീട്ടില്‍ അബ്ദുള്‍ റഹിം-റഫീക്ക ദമ്പതികളുടെ മകള്‍ ഫാത്തിമ രഹ്ന (24) യെയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ പതിനൊന്നോടെ പനവിള ജംഗ്ഷന് സമീപത്തെ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുന്നിലായിരുന്നു സംഭവം. ഫാത്തിമ രഹ്നയുടെ രക്ഷിതാക്കളും സഹോദരന്‍ രജിനും വര്‍ഷങ്ങളായി വിദേശത്താണ്. ഒരു സഹോദരി രിന്‍സി നിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. ഫാത്തിമ രഹ്ന പി.എസ്.സി കോച്ചിംഗ് ക്ലാസിന് പോവുകയായിരുന്നു. മകളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ പലപ്പോഴും ഉപദേശിച്ചെങ്കിലും അവരെ അനുസരിക്കാന്‍ ഫാത്തിമ രഹ്ന തയാറായിരുന്നില്ല.

പെണ്‍കുട്ടിയിലെ സ്വഭാവമാറ്റം കാരണം രക്ഷിതാക്കള്‍ വിദേശത്തേക്ക് കൊണ്ടുപോകാനും മടിച്ചു. തനിക്ക് ആണാകണമെന്നും അതിന് വീട്ടുകാരുടെ സമ്മതം വേണമെന്നും രഹ്ന ആവശ്യപ്പെട്ടിരുന്നതായി പൊലീസ്. ഇതുസംബന്ധിച്ച് വീട്ടുകാരുമായി പലപ്പോഴും ഫോണിലൂടെ വഴക്കിടുമായിരുന്നതായി രഹ്നയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ലിംഗമാറ്റ ശസ്ത്രക്രിയക്കായി പെണ്‍കുട്ടി ട്രാന്‍സ് ജെന്‍ഡര്‍ സംഘടന വഴി ഡോക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിന് വീട്ടുകാരുടെ സമ്മതം വേണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി പലതവണ ഫാത്തിമ രഹ്ന അച്ഛനെയും അമ്മയെയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതോടെ പെണ്‍കുട്ടി നല്ല മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് പൊലീസ് നിഗമനം.

വഴിയാത്രക്കാരാണ് പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. ഈ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ പനവിളയിലെ വനിതാ ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.

ഇക്കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ വനിതാ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി താമസിച്ചിരുന്ന മുറി പോലീസ് സീല്‍ ചെയ്തു. പെണ്‍കുട്ടിയുടെ മരണ വിവരം മാതാപിതാക്കളെ അറിയിച്ചുവെന്ന് കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫാത്തിമ രഹ്നയുടെ സഹോദരങ്ങള്‍ രജിന്‍, രിന്‍സി.