പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 12,000 കോടി രൂപ തട്ടിയെടുത്തു വജ്ര വ്യാപാരി നിരവ് മോദി വിദേശത്തേക്ക് കടന്ന സംഭവത്തെ കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. 2015-16ൽ തന്നെ പ്രധാന മന്ത്രിയുടെ ഓഫിസിനു തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നരേന്ദ്ര മോദി ഒന്നും ചെയ്തില്ലെന്ന ഗുരുതരമായ ആരോപണവും മൻമോഹൻ സിങ് ഉന്നയിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിലെ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ 2018 ജനുവരിയിൽ മോദി ദാവോസിൽ ലോക സാമ്പത്തിക ഫോറം സമ്മേളനത്തിൽ ആയിരുന്നു. ഈ സമയം നിരവ് മോദിയും അവിടെ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം വിദേശത്തേക്ക് രക്ഷപെടുകയായിരുന്നു. സംഭവം പുറത്തായ ഉടൻ തന്നെ നിരവ് മോദിക്ക് രക്ഷപെടാൻ കഴിഞ്ഞത് തന്നെ നരേന്ദ്ര മോദിയുടെ ‘അത്ഭുത ലോകത്തെ’ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു.
ഈ തട്ടിപ്പ് ആരംഭിക്കുന്നത് 2011ലാണ് – ഡോ സിങ് വ്യക്തമാക്കി. കാര്യങ്ങളെല്ലാം മോദി വളരെ നേരത്തെ അറിഞ്ഞിരുന്നുവെന്നത് ഇപ്പോൾ വ്യക്തമാവുകയാണ്. എന്നാൽ ഇത് തടയുന്നതിന് ഒരു ചെറുവിരൽ പോലും അദ്ദേഹം അനക്കിയില്ല.
കഴിഞ്ഞ നാലു വർഷത്തിനിടെ ഒരിക്കൽ പോലും ഒരു പത്രസമ്മേളനം മോദി വിളിച്ചിട്ടില്ല. ഇത് തന്നെ രാജ്യത്തിൻറെ അവസ്ഥ വ്യക്തമാക്കുന്നതാണെന്ന് മൻമോഹൻ സിങ് പറഞ്ഞു.