തിരുവനന്തപുരം തിരുവല്ലത്ത് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കോവളത്ത് നിന്ന് കാണാതായ വിദേശ വനിത ലിഗയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച തിരുവല്ലം പനത്തുറ ആറിന് സമീപത്തെ തെക്കേ കൂനംതുരുത്തിയിലെ കുറ്റിക്കാടിനുള്ളില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തുരുത്തിനുള്ളിലെ വൃക്ഷപ്പടര്‍പ്പില്‍ കുരുങ്ങിക്കിടന്ന മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ലിഗയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹം ലിഗയുടേതാണെന്ന് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.
കൊലപാതക സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്തായി ഒരു മിനറല്‍ വാട്ടറും മൂന്ന് സിഗററ്റിന്‍റെ കവറുകളും കണ്ടെത്തിയിട്ടുണ്ട്. കാലിന്‍റേയും കൈകളുടേയും മാംസഭാഗങ്ങള്‍ വിട്ടുമാറി അസ്ഥികഷണങ്ങളായി മാറിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ കണ്ട ടീ ഷര്‍ട്ടും ലെഗിന്‍സും കാണാതായ സമയത്ത് ലിഗ ധരിച്ചിരുന്നതാണെന്ന് സഹോദരി ഇലീസും ഭര്‍ത്താവ് അന്‍ഡ്രൂസും പൊലീസിനെ അറിയിച്ചു. മുടിയുടെ നിറത്തിലും സാമ്യമുണ്ട്. ലിഗ ഉപയോഗിക്കാറുള്ള സിഗരറ്റ് കൂടും പരിസരത്ത് നിന്ന് കണ്ടെത്തി. മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റും ചെരിപ്പും ലിഗയുടേതല്ലെന്നും സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്. അധികമാരും കടന്നുവരാത്ത പ്രദേശത്തേക്ക് ഇവര്‍ തനിച്ച് എത്തില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ ലിഗയെ കഴിഞ്ഞ മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. ലാത്വിയന്‍ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ച് വര്‍ഷമായി അയര്‍ലന്‍റിലാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയൂര്‍വേദ ചികിത്സക്കായി സഹോദരിക്കൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. ആളുകളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഗോവ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് പ്രത്യേക സംഘം ലിഗയ്ക്കായി അന്വേഷണം നടത്തിയിരുന്നു. നേവിയുടെ സഹായത്തോടെയും അന്വേഷണം നടത്തി. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ലിഗയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിലൂടെ മരണ കാരണം സ്ഥിരീകരിച്ച ശേഷം ഇത് സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോകുവാനാണ് പൊലീസിന്‍റെ തീരുമാനം.
ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞതെടെയാണ് ലിഗയുടെ തിരേധാനത്തിന് തിരശ്ശീല വീണത്. സിറ്റി പൊലീസ് കമ്മിഷണര്‍ പി പ്രകാശ്, ഡെപ്യൂട്ടി കമ്മിഷണര്‍ ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ലിഗയുടെ അന്വേഷണവഴികള്‍
കോവളത്തിനടുത്ത് തിരുവല്ലം പനത്തൂറ ചേന്തിലക്കരിയിലെ കണ്ടല്‍ക്കാടിനുള്ളില്‍ കണ്ടത് ഒരു മാസം മുമ്പ് കാണാതായ ലിത്വിയ സ്വദേശിനി ലിഗയുടെതാണോയെന്ന് പൂർണ്ണമായും ഉറപ്പിച്ചിട്ടില്ല. സഹോദരി ഇല്‍സി, ലിഗ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും സിഗരറ്റ് പാക്കറ്റും തിരിച്ചറിഞ്ഞു. എന്നാല്‍ ചെരുപ്പും ജാക്കറ്റും ലിഗ പോകുമ്പോള്‍ ധരിച്ചിരുന്നവയല്ല. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ശേഷമേ അന്തിമ തീരുമാനം സാദ്ധ്യമാവൂ. അത്രയ്ക്ക് ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം.
തിരുവല്ലം കോവളം ബൈപ്പാസില്‍ നിന്ന് കഷ്ടിച്ച് അരകിലോ മീറ്റര്‍ മാത്രം അകലെയാണ് ഈ കണ്ടല്‍ക്കാട്. തിരുവനന്തപുരം നഗരമദ്ധ്യത്ത് അധോ ലോക കേന്ദ്രമോ എന്ന് അത്ഭുതപ്പെടുത്തുന്ന സ്ഥലം. റോഡില്‍ നിന്ന് കുറ്റിച്ചെടികള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന ഒറ്റയടിപ്പാത. അതു കടന്നുചെന്നാല്‍ പുഴ. പുഴക്കരയില്‍ മരങ്ങള്‍ മതിലുകെട്ടിയ വിശാലമായ സ്ഥലം. ഈ കാട്ടിനകത്തു നിന്നാല്‍ പുറത്തേക്കോ, പുറത്തുനിന്നാല്‍ അകത്തേക്കോ കാണാനാവില്ല.
ഇവിടെ ഒരു വള്ളിപ്പടര്‍പ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. തിരിച്ചറിയാനാകാത്ത വിധം ജീര്‍ണ്ണമാണ് ശരീരം. ശിരസ് അറ്റുമാറി അരമീറ്റര്‍ ദൂരെ കിടക്കുന്നു.ലിഗയെ ചികിത്സിച്ച ആയൂര്‍വ്വേദ ആശുപത്രിയിലെ സ്റ്റാഫിനും തിരിച്ചറിയാനാവുന്ന തരത്തില്‍ ഒന്നും കാണാനായില്ല. കറുത്ത ഹാഫ് പാന്റാണ് ലിഗ കാണാതായപ്പോള്‍ ധരിച്ചിരുന്നത്. നേരിയ ടീഷര്‍ട്ട് ധരിച്ചാണ് ലിഗ അന്ന് പുറത്തുപോയത്. ഇപ്പോള്‍ ജാക്കറ്റ് പോലെ ഒരുവസ്ത്രം ധരിച്ചിരിക്കുന്നു. ഉറപ്പിച്ചു പറയാവുന്ന ഒന്നും കണ്ടെത്താനായില്ല.
ലിഗയെ കാണാതായിട്ട് ഒരുമാസവും നാലുദിവസവും കഴിഞ്ഞപ്പോഴാണ് ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 2018 മാര്‍ച്ച് 14 ന് രാവിലെ ഒമ്പതുമണിയോടെയാണ് പോത്തന്‍കോട്ടെ ആയൂര്‍വ്വേദ ആശുപത്രിയില്‍ നിന്ന് ലിഗയെ കാണാതായത്. സാധാരണ പോലെ നടക്കാനിറങ്ങിയ ലിഗ ജംഗ്ഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി. കോവളത്താണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഇവരെ ഇറക്കിയത്. പിന്നീട് ഒരു വിവരവുമില്ല.
അന്നുതന്നെ ഇല്‍സിയും, ആശുപത്രി സ്റ്റാഫും കോവളം പോലീസ് സ്റ്റേഷനിലും, പോത്തന്‍കോട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. കോവളം പ്രദേശം മുഴുവന്‍ ഇവര്‍ അന്വേഷിച്ചു നടന്നു.
ഫലമില്ലാതെ വന്നപ്പോഴാണ് ഇല്‍സിയും, ആശുപത്രി സ്റ്റാഫും ലിഗയെ കണ്ടെത്താന്‍ സഹായം തേടി എന്റെ ഓഫീസില്‍ വന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ കാണാന്‍ അവസരമുണ്ടാക്കി. വളരെ കാര്യക്ഷമമായി എം.വി. ജയരാജന്‍ ഇടപെട്ടു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിനെ ഫോണില്‍ വിളിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷണറെ നേരിട്ടു കാണാനും നിര്‍ദ്ദേശിച്ചു.
ഞങ്ങള്‍ കമ്മീഷണറെ കണ്ടു. അതീവഗൗരവത്തോടെയാണ് സിറ്റി പോലീസ് കമ്മീഷണറും പ്രശ്‌നത്തെ സമീപിച്ചത്. ഞങ്ങളുടെ മുന്നില്‍ വച്ചുതന്നെ കോവളം എസ്.ഐ.യെ ഫോണില്‍ വിളിച്ചു.
”കോവളത്തു വന്നിറങ്ങിയതിന് തെളിവുണ്ട്. പിന്നീടവര്‍ എങ്ങോട്ടു പോയി? കണ്ടുപിടിച്ചേ പറ്റൂ. നിങ്ങള്‍ എല്ലാ ഓട്ടോറിക്ഷാ ടാക്‌സി ഡ്രൈവര്‍മാരോടും അന്വേഷിക്കുക. എല്ലാ ഹോട്ടലും ഹോം സ്റ്റേയും ഇന്നു തന്നെ പരിശോധിക്കണം.”
കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യാമെന്ന് ഇല്‍സിയ്ക്ക് കമ്മീഷണര്‍ ഉറപ്പു നല്‍കി. ലിഗയുടെ ചിത്രങ്ങളുടെ 200 പകര്‍പ്പുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കാനും കമ്മീഷണര്‍ പറഞ്ഞു.
ഇല്‍സിയും ആശുപത്രിയിലെ സ്റ്റാഫുമായി വീണ്ടും കോവളത്തെത്തി. പോലീസ് സ്റ്റേഷനില്‍ എസ്.ഐ. ഇല്ലായിരുന്നു. പോലീസ് സ്റ്റേഷനില്‍ മറ്റാര്‍ക്കും ഈ സംഭവത്തെക്കുറിച്ച് അറിയില്ല. സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥന്‍ എസ്.ഐ. യെ ഫോണില്‍ വിളിച്ചു. കമ്മീഷണര്‍ വിളിച്ചിരുന്നുവെന്ന് എസ്.ഐ. ഉദ്യോഗസ്ഥനോട് പറഞ്ഞു.
കമ്മീഷണര്‍ ഇത്ര കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഒന്നും സംഭവിച്ചില്ല എന്നര്‍ത്ഥം. ലിഗയുടെ ചിത്രമുള്ള കുറേ പോസ്റ്ററുകള്‍ സ്റ്റേഷനില്‍ നല്‍കി. ഇല്‍സിയും, ആശുപത്രി സ്റ്റാഫും ചേര്‍ന്ന് കുറേ ചിത്രങ്ങള്‍ കോവളത്തും പരിസരത്തും ഒട്ടിച്ചു.
പിറ്റേന്ന് രാവിലെ 7 മണിക്ക് ഇല്‍സിയും ധര്‍മ്മയിലെ സ്റ്റാഫും എന്റെ ഓഫീസിലെത്തി. ഏഴരയോടെ ഞങ്ങള്‍ കോവളം പോലീസ് സ്റ്റേഷനിലെത്തി. ആളൊഴിഞ്ഞ തറവാടു പോലെയായിരുന്നു ആ നേരം പോലീസ് സ്റ്റേഷന്‍. പുറത്ത് ആരെയും കണ്ടില്ല. അകത്ത് ഒരു പോലീസുകാരന്‍ മാത്രം. ലിഗയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടോയെന്ന് തിരക്കി. ”കേസ് പോത്തന്‍കോട് പോലീസിന് കൈമാറി, ഇവിടെ പ്രത്യേകിച്ച് വിവരമൊന്നുമില്ല” എന്നായിരുന്നു മറുപടി.
ഞങ്ങള്‍ ലൈറ്റ് ഹൗസ് ഭാഗം മുതലുള്ള ഹോട്ടലുകളില്‍ കയറിയിറങ്ങി ലിഗയുടെ ഫോട്ടോ കാണിച്ചു. അവര്‍ അങ്ങനെയൊരാളെ കണ്ടിട്ടില്ല. ലിഗയെ കാണാതായി അഞ്ചുദിവസമായിട്ടും ഒരു ഹോട്ടലിലും പോലീസ് അന്വേഷിച്ച് ചെന്നിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഈ സമയം ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് തിരുവനന്തപുരത്തെത്തി.
ലിഗയെയും ആന്‍ഡ്രൂസിനെയും തിരുവനന്തപുരം പ്രസ് ക്ലബിലെത്തിച്ചു. പത്ര സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇല്‍സി തന്റെ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് അപേക്ഷിച്ചു.
എല്ലാ മാധ്യമങ്ങളിലെയും മാധ്യമ പ്രവര്‍ത്തകര്‍ വളരെ അനുകമ്പയോടെ ഇല്‍സിയെയും ആന്‍ഡ്രൂസിനെയും ആശ്വസിപ്പിക്കുകയും പരാമവധി വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അവര്‍ക്കെല്ലാം പാവം വിദേശികളുടെ നിസ്സഹായാവസ്ഥയില്‍ വേദനയുണ്ടായി. ഇടയ്ക്കിടെ ഇവരെല്ലാം ലിഗയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു.
കോവളം പോലീസിന്റെ സമീപനം ഇല്‍സി അന്നു തന്നെ കമ്മീഷണറെ നേരിട്ടു കണ്ട് പറഞ്ഞു. കാര്യങ്ങള്‍ ശ്രദ്ധയോടെ ചോദിച്ചറിഞ്ഞ കമ്മീഷണര്‍ മറ്റൊരു മാര്‍ഗ്ഗം തേടി. സിറ്റിയിലെ ഷാഡോ പോലീസ് എസ്.ഐ. യെ ഫോണില്‍ വിളിച്ചു. അടിയന്തിരമായി തെരച്ചിലിന് നിര്‍ദ്ദേശം നല്‍കി. ഷാഡോ പോലീസ് എസ്. ഐ. സുനിലിന്റെ ഫോണ്‍ നമ്പര്‍ കമ്മീഷണര്‍ ലിഗയ്ക്ക് നല്‍കി.
അടുത്തദിവസം ഷാഡോ പോലീസ് എസ്.ഐ. സുനിലിനെ വിളിച്ചു. തങ്ങള്‍ കോവളത്ത് തെരച്ചിലിലാണെന്നും, അടുത്തദിവസം മുഴുവന്‍ ഷാഡോ പോലീസും ചേര്‍ന്ന് കോവളത്ത് വന്‍തെരച്ചില്‍ നടത്തുന്നുണ്ടെന്നും സുനില്‍ അറിയിച്ചു. അടുത്തദിവസം ഞായറാഴ്ചയായിരുന്നു. രാവിലെ എസ്.ഐ. സുനിലിനെ വിളിച്ചപ്പോള്‍ ഇന്നു ഞായറാഴ്ചയല്ലേയെന്നും, തനിക്ക് വീട്ടില്‍ ചില കാര്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു എസ്.ഐ.യുടെ മറുപടി. എസ്.ഐ. പറഞ്ഞ വന്‍ തെരച്ചില്‍ ഉണ്ടായില്ല.
ആ പ്രതീക്ഷയും മങ്ങി. അടുത്തദിവസം ഇല്‍സി നിയമസഭയിലെത്തി. ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രനെ കണ്ടു. മന്ത്രി വളരെ കാര്യമായി ഇടപെട്ടു. ഡി.ജി.പി.യോട് സമഗ്രമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.
അടുത്ത ദിവസം സുരേഷ് ഗോപി എം.പി.യെയും ഇല്‍സി കണ്ടു. സുരേഷ് ഗോപി എം.പി.യും ഡി.ജി.പിയെ ഫോണില്‍ വിളിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇല്‍സിയും ജ്വാല എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകരും ഡി.ജി.പി.യെ കണ്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, ലിഗയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡി.ജി.പി.യും അതീവ ഗൗരവത്തോടെയാണ് പ്രശ്‌നത്തെ സമീപിച്ചത്. എന്നാല്‍ അന്വേഷണങ്ങള്‍ക്ക് ഫലമുണ്ടായില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും, ഡി.ജി.പി.യും സിറ്റി പോലീസ് കമ്മീഷണറും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഉചിതമായ ഇടപെടല്‍ നടത്തി. എന്നാല്‍ ഈ ഇടപെടലുകള്‍ ഫലവത്തായില്ല. പോലീസിന്റെ ഘടനയെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ് മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ താഴെത്തട്ടിലെ പോലീസ് വകവയ്ക്കാത്തത്. കോവളം പോലീസും ഷാഡോ പോലീസും പരാജയമായി. ഇതിന് വ്യക്തമായ കാരണമുണ്ട്.
ലിഗയുടെ തിരോധാനത്തില്‍ മൂന്ന് സാദ്ധ്യതകളാണ് ഉണ്ടായിരുന്നത്. ഡിപ്രഷന്‍ അനുഭവിക്കുന്ന ലിഗ കടലില്‍ ആത്മഹത്യ ചെയ്തിരിക്കാം, അല്ലെങ്കില്‍ ആരെങ്കിലും സൗഹൃദം നടിച്ച് ഇവരെ കൂട്ടിക്കൊണ്ടു പോയിരിക്കാം. അതുമല്ലെങ്കില്‍ കോവളത്തെ അധോ ലോക സംഘത്തിന്റെ കൈയ്യില്‍ അകപ്പെട്ടിരിക്കാം.
~~ഒന്നാമത്തെ സാദ്ധ്യതയ്ക്കാണ് പോലീസ് ഊന്നല്‍ നല്‍കിയത്. നേവിയുടെ സഹായത്തോടെ പോലീസ് കടലില്‍ വ്യാപകമായി തെരച്ചില്‍ നടത്തി. ഇല്‍സിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതിയിലെത്തിയപ്പോള്‍ പോലീസ് ഈ നിലപാടാണ് സ്വീകരിച്ചത്.
കോവളത്തെ അധോ ലോക സംഘത്തിന്റെ പിടിയില്‍പ്പെട്ടിരിക്കാമെന്ന സൂചനയാണ് ഒടുവിലത്തെ സംഭവങ്ങളിലൂടെ പുറത്തുവരുന്നത്. ഇവിടെ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായി.
മുന്‍ കാലങ്ങളില്‍ പോലീസിന് പ്രാദേശികമായി ക്രിമിനല്‍ സംഘത്തിലെ തന്നെ ഇന്‍ഫോര്‍മാര്‍ ഉണ്ടായിരുന്നു. ഒരു ക്രിമിനല്‍ സംഘം എന്തെങ്കിലും കുറ്റകൃത്യം നടത്തിയാല്‍ ഇന്‍ഫോര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഇവിടെ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോ ലോക സംഘത്തിലേക്കെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
തിരുവല്ലത്തെ മൃതദേഹം കാണപ്പെട്ട പ്രദേശം ഒരു അധോലോക കേന്ദ്രമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും, സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും, വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും, പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക്കല്‍ പോലീസിന്റെയും പിന്തുണയോടെ നഗരമദ്ധ്യത്തിലെ ഈ അധോലോക കേന്ദ്രം പ്രവര്‍ത്തനം തുടര്‍ന്നു.
പോലീസിനറിയാം ഇങ്ങനെയൊരു കേന്ദ്രം തങ്ങളുടെ മൂക്കിനു താഴെയുണ്ടെന്ന്. കടലില്‍ അരിച്ചു പെറുക്കിയ പോലീസ,് പോലീസ് നായയുടെ സഹായത്താടെ ഈ കേന്ദ്രങ്ങള്‍ പരിശോധിച്ചിരുന്നെങ്കില്‍ ഒരുമാസമായി മൃതദേഹം ഇവിടെ കിടക്കുന്നത് കണ്ടെത്താമായിരുന്നു. തെളിവുകള്‍ നശിക്കില്ലായിരുന്നു.
കഴിഞ്ഞ ഈസ്റ്റര്‍ദിനത്തിന്റെ തലേന്ന് ഇല്‍സി ഇങ്ങനെ എഴുതി;
”നാളെ ഈസ്റ്ററാണ്. ജീസസ്സ് ഉയിര്‍ത്തെഴുന്നേറ്റ പോലെ എന്റെ പ്രിയപ്പെട്ട സഹോദരി ഉയിര്‍ത്തെഴുന്നേല്‍ക്കും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാധ്യമപ്രവര്‍ത്തകരടക്കം ഒട്ടേറെപേര്‍ എന്നെ സഹായിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാലാഖമാരാണ് അവര്‍.”
മാലാഖമാരോ ചെകുത്താന്മാരോ? ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന ഈ കുറ്റകൃത്യം പുറത്തുവരുമോ? ഏതു ചെകുത്താന്മാര്‍, എവിടെയാണ് ഒളിഞ്ഞിരിക്കുന്നത്.?