രാജ്യത്തെ ഞെട്ടിച്ച അതിക്രൂര കൂട്ടബലാത്സംഗക്കേസില്‍ ഇന്നു വിചാരണ ആരംഭിക്കും. കത്വവ പീഡനക്കേസില്‍ എട്ടു പ്രതികളാണുള്ളത്. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇയാള്‍ ഒഴികെയുള്ള മറ്റു ഏഴു പേരുടെയും വിചാരണ സെഷന്‍സ് കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും നടക്കും.
കേസില്‍ രണ്ടു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഹിന്ദു-മുസ്ലീം വര്‍ഗീയ പ്രശ്‌നമായി കേസ് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ടു വിഭാഗത്തിലും ഉള്‍പ്പെടാത്ത സിഖ് മതസ്ഥരെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്.
തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകന്‍. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍സ്റ്റബിളായ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുത്ത എന്നിവരേയും പ്രതികളാക്കിയിട്ടുണ്ട്.
അതിനിടെ, കേസിന്റെ വിചാരണ രാജ്യത്തിന് പുറത്ത് നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ കുടുംബ.ം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുമെന്ന് ഭയക്കുന്നതായും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. പ്രതികളെ പരസ്യമായി പിന്തുണച്ച് ബി.ജെ.പി മന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു.
അതേസമയം ഒരു പക്ഷേ താനും പീഡിപ്പിക്കപ്പെടാമെന്നും കൊലചെയ്യപ്പെടാമെന്നും കത്വ അരും കൊലക്കേസില്‍ ബാലികയ്ക്കായി വാദിക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത് പറഞ്ഞു . എങ്കിലും താന്‍ പിന്തിരിയില്ലെന്നും തന്റെ മകള്‍ക്ക് വേണ്ടിക്കൂടിയാണ് ഈ പോരാട്ടമെന്നും അവര്‍ പറഞ്ഞു.
‘എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി’ ദീപിക പറഞ്ഞു. നീതി നടപ്പാകണം. ആ എട്ടു വയസ്സുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഞാന്‍ ഉറച്ചുനില്‍ക്കും. കാരണം എനിക്കും അഞ്ച് വയസുള്ള ഒരു മകളുണ്ട്. അവള്‍ക്ക് വേണ്ടിക്കൂടിയാണ് എന്റെയീ പോരാട്ടം അവര്‍ പറഞ്ഞു.
തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ദിപിക പറഞ്ഞു. കഠുവ കേസില്‍ ഒരുസംഘം അഭിഭാഷകര്‍ക്കെതിരെയും എഫ്ഐആര്‍ ഫയല്‍ചെയ്തിട്ടുണ്ട്. എട്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതില്‍ നിന്ന് പൊലീസുകാരെ തടയാന്‍ ശ്രമിച്ചതിനാണ് അഭിഭാഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ നടന്ന പ്രകടനത്തില്‍ ബി.ജെ.പി മന്ത്രിമാരായ ചന്ദര്‍ പ്രകാശ് ഗംഗ, ചൗധര്‍ ലാല്‍ സിംഗ് എന്നിവര്‍ പങ്കെടുത്തിരുന്നു. സംഭവം വിവാദമായപ്പോള്‍ ഇവര്‍ സ്ഥാനം രാജിവച്ചു. പാര്‍ട്ടി പറഞ്ഞിട്ടാണ് പ്രതികളെ പിന്തുണച്ചതെന്ന് ചന്ദര്‍ പ്രകാശ് ഗംഗ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മ പറഞ്ഞിട്ടാണ് തങ്ങള്‍ റാലിയില്‍ പങ്കെടുത്തതെന്ന് ചന്ദര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്തെ ഞെട്ടിച്ച പീഡനം നടന്നത്.