Fri. Mar 29th, 2024

ഗാര്‍ഹിക പീഡനക്കുറ്റമാരോപിച്ച് ഭാര്യ പരാതി നല്‍കിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും ഷമി എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു അറിവുമില്ല. താരത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനും സാധിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കു ശേഷമാണ് ഷമിയെക്കുറിച്ച് യാതൊരു വിവരം ഇല്ലാത്തത്.

വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ബന്ധുക്കള്‍ ഷമിയെ വിളിച്ചപ്പോള്‍ ഗാസിയാബാദില്‍ ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കാനും തന്റെ പക്കലുള്ള തെളിവുകള്‍ വെച്ച് കേസിന്റെ കാര്യങ്ങള്‍ നോക്കിക്കോളാമെന്നും ഷമി ബന്ധുക്കളോട് പറഞ്ഞിരുന്നു.

ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഷമിയുടെ ബന്ധുക്കളില്‍ ചിലര്‍ കൊല്‍ക്കത്തയിലേക്കു പോയിട്ടുണ്ട്. അതേസമയം ഭാര്യയുടെ പരാതിയില്‍ ഷമിയോട് ബന്ധപ്പെടാന്‍ പോലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഷമിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹാസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. ഷമിയുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ജഹാന്‍ പറയുന്നു.

സഹോദരന്റെ റൂമിലേക്ക് തന്നെ കൊണ്ടു പോകുകയും ശേഷം ഷമി പുറത്തുനിന്ന് വാതിലടയ്ക്കും ചെയ്തിരുന്നു. സഹോദരന്‍ തന്നോട് അപമര്യാദ്യയോടെ പെരുമാറിയെന്നും താന്‍ ഒച്ചവെച്ചുവെന്നുമാണ് ഹാസിന്‍ പറയുന്നത്.

ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്നുമടക്കമുള്ള ഹാസിന്റെ ഷമിക്കെതിരേയുള്ള ആരോപണങ്ങള്‍ എത്തിയതോടെ ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

ഹാസിന്റെ പരാതിയെ തുടര്‍ന്ന് ഷമിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, തുടങ്ങി എട്ടോളം കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഷമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അതിനിടയിലാണ് ഇപ്പോൾ ഷമിയെ കാണാനില്ലെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.