ചികിത്സ സഹായം ആവശ്യപ്പെട്ട് ഗാനമേള നടത്തുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പതിനൊന്നു വയസുകാരനു ചികിത്സാസഹായം എത്തിക്കാനെന്ന പേരിൽ കേരളത്തിൽ വ്യാപകമായി കരോക്കെ ഗാനമേള നടത്തി തട്ടിപ്പു നടത്തി വന്നിരുന്ന പാസ്റ്ററും സംഘവുമാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.
നെടുങ്കണ്ടത്തു പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു വർഷമായി പിരിവു നടത്തിയിരുന്നതായി സൂചന ലഭിച്ചത്.2014ൽ രജിസ്റ്റർ ചെയ്ത മുക്കരണത്ത് കാരുണ്യാ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് തട്ടിപ്പെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.സംഘത്തിലെ പ്രധാനി റാന്നി ഈട്ടിച്ചോട് മുക്കരണത്തിൽ വീട്ടിൽ പാസ്റ്റർ സാംസണ് സാമുവലിനെ (59) ആണ് നെടുങ്കണ്ടം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
വൈകല്യം ബാധിച്ച പത്തനാപുരം സ്വദേശിയായ പതിനൊന്നു വയസുകാരനു ചികിത്സാസഹായം നൽകുന്നതിനെന്ന വ്യാജേനയാണു കരോക്കെ ഗാനമേള നടത്തി നാട്ടുകാരിൽനിന്നു പണം പിരിക്കുന്നത്. കഴിഞ്ഞ രണ്ടിനാണു സംഘം പത്തനാപുരത്തുനിന്നു പുറപ്പെട്ടത്.
കുട്ടിക്കാനം – കട്ടപ്പന റൂട്ടിൽ പിരിവ് നടത്തിയാണു സംഘം നെടുങ്കണ്ടത്ത് എത്തിയത്. നെടുങ്കണ്ടത്തെത്തിയ സംഘത്തിന്റെ വാഹനത്തിൽ പതിച്ചിരിക്കുന്ന ഫ്ളക്സിൽ നൽകിയിരിക്കുന്ന നമ്പറിൽ നാട്ടുകാരിൽ ചിലർ വിളിച്ചതോടെയാണ് തട്ടിപ്പു വിവരം പുറത്തായത്. കുട്ടിക്കു ചികിത്സയ്ക്കാവശ്യമായ പണം നൽകാമെന്ന വ്യവസ്ഥയിൽ രക്ഷിതാവിന്റെ പേരിൽ അക്കൗണ്ട് എടുപ്പിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണു പോലീസ് നൽകുന്ന വിവരം.
ഗാനമേളസംഘത്തെ പിടികൂടിയ പോലീസ് സാംസണെയും കുട്ടിയുടെ മാതാപിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.കുട്ടിയുടെ അച്ഛനെ പോലീസ് വിളിച്ചപ്പോൾ രണ്ടാഴ്ച മുൻപ് സാംസണ് 21,000 രൂപ നൽകിയിരുന്നതായി പറഞ്ഞു. എന്നാൽ ഇതിനു ശേഷം പണമൊന്നും നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസം മാത്രം ഹൈറേഞ്ച് മേഖലയിൽനിന്നു 13,000 രൂപയോളമാണ് ഇവർ പിരിച്ചത്. പിരിച്ചെടുത്ത പണം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.തട്ടിപ്പുസംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു.ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.സമാന രീതിയിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ ഉണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.