കവി പവിത്രന്‍ തീക്കുനിയ്ക്ക് ഭീഷണിയുമായി മതമൗലീക വര്‍ഗീയ വാദികളുടെ സൈബര്‍ ആക്രമണം തുടരുന്നു. എന്‍ഡിഎഫുകാര്‍ കൈവെട്ടിമാറ്റിയ ജോസഫ് മാഷിന്റ ഗതിയായിരിക്കും കവിയ്ക്ക് ഉണ്ടാവുകയെന്നാണ് ഫെയ്‌സ് ബുക്ക് കമന്റായ് ഇട്ടിരിക്കുന്നത്. തീക്കുനി തന്നെയാണ് ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായ തന്റെ പര്‍ദ്ദ എന്ന കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കി ഉടന്‍ പുനഃപ്രസിദ്ധീകരിക്കുമെന്ന് കവി പവിത്രന്‍ തീക്കുനി വ്യക്തമാക്കിയിരുന്നു. മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും കവിത പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ഭീഷണികളെ ഭയക്കുന്നില്ലെന്നും കവി വ്യക്തമാക്കി.
എന്നാല്‍ തന്റെ കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം കീഴാളവിരുദ്ധമാണെന്ന ക്രിയാത്മക വിമര്‍ശനം കണക്കിലെടുത്താണ് കവിത പിന്‍വലിച്ചത്. അതേസമയം പര്‍ദ്ദയെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പവിത്രന്‍ തീക്കുനി പറഞ്ഞു. ‘പര്‍ദ്ദ’ എന്നപേരില്‍ കവിത എഴുതിയത്തിന്റെ പേരില്‍ പവിത്രന്‍ തീക്കുനിയെ കോളെജ് പരിപാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. മലപ്പുറം കോട്ടക്കലിനടുത്തുള്ള ഐയു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജിലെ പരിപാടിയില്‍ നിന്നാണ് പവിത്രനെ വിലക്കിയത്.
കവിതയുടെ പേരില്‍ തന്നെ കോളെജ് മാനേജ്മെന്റ് വിലക്കിയ കാര്യം പവിത്രന്‍ തീക്കുനി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കവിതയില്‍ ആഫ്രിക്കയെയും പര്‍ദ്ദയെയും അപമാനിക്കുന്നുവെന്ന് ചിലര്‍ വിമര്‍ശിച്ചു രംഗത്തു വന്നു. വിമര്‍ശനം അതിരുകടന്നപ്പോള്‍ കവി കവിത പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ”പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്” എന്ന് തുടങ്ങുന്ന കവിത തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വിമര്‍ശനങ്ങളും ഭീഷണികളും ഏറിയതോടെ പവിത്രന്‍ തന്റെ കവിത പിന്‍വലിക്കുകയായിരുന്നു. തീവ്ര ഇസ്ലാമിക വിരുദ്ധതയാണ് ഇത്തരമൊരു കവിത എഴുതാന്‍ കാരണമെന്നാരോപിച്ച് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.
ആഫ്രിക്കയ്ക്കെതിരെയുള്ള പരാമര്‍ശവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ കവിത പോസ്റ്റ് ചെയ്തതിനേക്കാള്‍ സൈബര്‍ ആക്രമണമാണ് കവിത പിന്‍വലിച്ച ശേഷം തീക്കുനിയ്ക്ക് നേരെയുണ്ടായത്. ശ്രീരാമനെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹമെഴുതിയ സീത എന്ന കവിത ഇപ്പോഴും ലഭ്യമെന്നിരിക്കെ ‘പര്‍ദ്ദ’ പിന്‍വലിച്ചതോടെ തീവ്ര ഹിന്ദുത്വവാദികളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഇതിനകം തന്നെ ജിഹാദികളുടെ നിലപാടുകൾ കാരണം സംഘപരിവാരത്തിന് കേരളത്തിലും ശക്തമായ അടിത്തറ നൽകി കഴിഞ്ഞു.
നവോത്ഥാനത്തിന്റെ രണ്ടാം ഭാഗമാണ് കേരളത്തിൽ ഇപ്പോൾ കാണുന്ന മത മാറ്റം എന്നാണ് ജിഹാദികളുടെ മറ്റൊരു ഭാഷ്യം.
മതം മാറ്റമല്ല മതത്തിൽ നിന്നുള്ള മാറ്റമാണ് കേരളത്തിന് അഭികാമ്യം എന്ന് പറയേണ്ട മുഖ്യധാരാ ഇടതു പക്ഷക്കാർ ഇതുവരെ പ്രതിരിച്ചിട്ടില്ല. കാരണം നാട് നശിച്ചാലും തങ്ങളുടെ വോട്ടു ബേങ്കിനെ മുഷിപ്പിക്കാനാവില്ല എന്ന നിഷേധാത്മക നിലപാടിൽ ആണ് അവർ.