Fri. Mar 29th, 2024

മലയാള സിനിമയ്ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും നടി പാര്‍വതി. ബോളിവുഡിലെ തന്റെ ആദ്യചിത്രമായ ഖരീബ് ഖരീബ് സിംഗളെ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി നായകന്‍ ഇര്‍ഫാന്‍ഖാനോടൊപ്പം എന്‍.ടി ടി.വിയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് പാര്‍വ്വതി ഇക്കാര്യം പറഞ്ഞത്.

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് മലയാളസിനിമയില്‍ നിന്ന് മാത്രമായിരുന്നു എന്നാണ് പാര്‍വ്വതി ചാനലില്‍ നടത്തിയ കുമ്പസാരം. ഇത് ആദ്യ തവണയല്ല പാര്‍വതി മലയാളത്തില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നത്.

നേരത്തെ നടി പീഡിപ്പിക്കപ്പെട്ട സാഹചര്യത്തിലും ആ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു പെണ്‍കൂട്ടായ്മ(ഡബ്ല്യു. സി.സി) ഉണ്ടായ അത്യപൂര്‍വ്വ സന്ദര്‍ഭത്തിലുമാണ് പാര്‍വ്വതി ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയത്. അത് സന്ദര്‍ഭോചിതമായിരുന്നു. ഒരു പരിധിവരെ ധീരമായ തുറന്നു പറച്ചിലുമായിരുന്നു. അതുകഴിഞ്ഞ് ഒരു മലയാള ചാനലിലനുവദിച്ച അഭിമുഖത്തിലും പാര്‍വ്വതി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

അതേ സമയം, പാര്‍വ്വതി ഒരിക്കലും തന്നെ പീഡിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തു പറഞ്ഞില്ല. അവരെ അങ്ങനെ ദ്രോഹിക്കാന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് പല മാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞു വീണില്ലെന്നേയുള്ളൂ. ഇതുവരെയുള്ള പാര്‍വ്വതിയുടെ നീക്കങ്ങളെ വേണമെങ്കില്‍ നമുക്ക് പിന്‍തുണയ്ക്കാം. കാരണം സിനിമയില്‍ ഒരു ശുദ്ധികലശത്തിന് അത് കാരണമായി തീരുന്നുവെങ്കില്‍ അത്രയും നല്ലത്.

എന്നാല്‍ ഒരു ദേശിയ ചാനലില്‍ പോയിരുന്നു വീണ്ടും ആ കഥകള്‍ തന്നെ ആവര്‍ത്തിക്കുമ്പോള്‍ നടിയുടെ ധൈര്യത്തിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാം. എന്നാല്‍ ചിലര്‍ ചെയ്ത ദ്രോഹങ്ങള്‍ക്ക് മൊത്തം സിനിമാക്കാരെയും പെണ്ണുപിടിയന്മാര്‍ ആക്കുന്നത് എന്തായാലും നല്ല കാര്യമല്ല. നേരത്തെ രണ്ടുവട്ടവും പാര്‍വ്വതിയുടെ തുറന്നു പറച്ചിലില്‍ ഉദ്ദേശ ശുദ്ധിയുടെ ആനുകൂല്യം നല്‍കാമായിരുന്നു. പക്ഷേ ഇത്തവണ അതിന് കഴിയില്ലെന്ന് വരും.

കാരണം ഒരു ദേശീയ ചാനലിലിരുന്നുകൊണ്ട് തന്നെ വളര്‍ത്തി വലുതാക്കിയ മലയാള സിനിമയെയും അവിടുത്തെ കലാകാരന്മാരെയും താറടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പാര്‍വ്വതി നടത്തിയിരിക്കുന്നത്. ഇര്‍ഫാന്‍ഖാനെപ്പോലെ ഒരു നടനെ ഒപ്പമിരുത്തി വാനോളം വാഴ്ത്താനും പാര്‍വ്വതി ആ വേദി ഉപയോഗിച്ചു എന്നാലോചിക്കണം.

സിനിമയിലെന്നല്ല ലോകത്ത് ഏത് കര്‍മ്മ മേഖലയിലും സ്ത്രീപുരുഷ സാന്നിദ്ധ്യമുണ്ടോ അവിടെയെല്ലാം ഈ വിഭിന്ന ലിംഗാകര്‍ഷണം സത്യമാണ്. അവിടെ ചൂഷണം നടക്കുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. അതിനെതിരെ പ്രതികരിക്കേണ്ടതും പ്രതിരോധം സൃഷ്ടിക്കേണ്ടതും ഇര തന്നെയാകണം. അത് ഉടനടി ഉണ്ടാകേണ്ട ഒരു പ്രതിപ്രവര്‍ത്തനമാണ്.അപ്പോള്‍ മാത്രമേ അതിനെ ഉച്ഛാടനം ചെയ്യാന്‍ കഴിയൂ. പാര്‍വ്വതി പറഞ്ഞതനുസരിച്ചാണെങ്കില്‍ തനിക്ക് നേരെ പീഡനാനുഭവം ഉണ്ടായ സമയത്തുതന്നെ അവര്‍ അത് തുറന്നുപറയണമായിരുന്നു.

ഒരു നടിയെന്ന നിലയില്‍ മലയാള സിനിമയിലൂടെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പാര്‍വ്വതി ഇപ്പോള്‍ തന്റെ ദുരനുഭവങ്ങള്‍ വിളിച്ചുകൂവുന്നതില്‍ എന്താണര്‍ത്ഥം? ഒരുപക്ഷേ അന്ന് പാര്‍വ്വതി പ്രതികരിച്ചിരുന്നുവെങ്കില്‍, തന്നെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുപറഞ്ഞ് നിയമനടപടിക്ക് ഒരുങ്ങിയിരുന്നെങ്കില്‍ നമ്മുടെ ഒരു നടിയും പൊതുയിടങ്ങളില്‍ അപമാനിക്കപ്പെടില്ലായിരുന്നു.