Fri. Mar 29th, 2024

പൊതു ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ പത്മാവതി സിനിമയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തരുതെന്ന താക്കീതുമായി സുപ്രീംകോടതി. പത്മാവതി സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. ഈ മാസം ഇത് മൂന്നാം തവണയാണ് പത്്മാവതി സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി കോടതി തള്ളുന്നത്.

മുഖ്യമന്ത്രിമാരും മറ്റ് അധികൃതരും പത്മാവതി സിനിമയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാലും പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നായിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ പരസ്യമായി പറഞ്ഞത്. ഇതിനെതിരെയാണ് സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

സെന്‍സര്‍ബോര്‍ഡിന്റെ പരിഗണനയിലുള്ള സിനിമയ്ക്കെതിരെ ഉത്തരവാദിത്വമുള്ള പദവികളിലിരിക്കുന്നവര്‍ക്ക് എങ്ങനെയാണ് പ്രസ്താവന ഇറക്കാന്‍ കഴിയുന്നതെന്ന് കോടതി ചോദിച്ചു. ബോര്‍ഡിന്റെ പരിഗണനയിലിരിക്കെ സിനിമക്കെതിരെ സംസാരിക്കുന്നത് സിബിഎഫ്സിയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു.

സിനിമ കണ്ട് അത് പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സിബിഎഫ്സിയുടെ വിശേഷാധികാരത്തില്‍ പെട്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.