Thu. Apr 25th, 2024

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ അഴിമതിയും സ്ത്രീപീഡനവും അക്കമിട്ട് പറഞ്ഞ സാഹചര്യത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

ഉമ്മന്‍ചാണ്ടി നേരിട്ട് തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് കോടിക്കണക്കിന് രൂപ നേരിട്ട് കൈപ്പറ്റി എന്നു തുടങ്ങി, അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനു വേണ്ടി ഒരു സംരംഭകയോട് അവരുടെ ശരീരം പ്രതിഫലമായി വാങ്ങി എന്നതുവരെയുള്ള കണ്ടെത്തലുകളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇനിയും അവര്‍ക്ക് പൊതുപ്രവര്‍ത്തകര്‍ എന്ന ലേബലില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ആരോപണവിധേയരായ എല്ലാ നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് രാഷ്ട്രീയ മര്യാദ.

അതിനു പകരം ഇത്തരം കാര്യങ്ങള്‍ കമ്മീഷന്‍ അന്വേഷിച്ചത് പാതകമായിപ്പോയി എന്ന മട്ടിലുള്ള തട്ടാമുട്ട് ന്യായങ്ങള്‍ നിരത്തുന്നത് പ്രബുദ്ധകേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്യമാണെന്നും വിഎസ് തുറന്നടിച്ചു.