പൊലീസുകാർ നോക്കിനിൽക്കെ മരത്തിൽ തലകീഴായി കെട്ടിയിട്ട് ഗ്രാമവാസികൾ മർദിച്ച ഇരുപത്തിയെട്ടുകാരൻ കൊല്ലപ്പെട്ടു. മുംബൈയിലെ താനയിലാണ് രാജ്യത്തിനാകെ അപമാനകരമായ സംഭവം നടന്നത്. ദൃക്സാക്ഷികളായി രണ്ട് പോലീസുദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഇവർ പ്രശ്നത്തിൽ ഇടപെട്ടില്ല.
ഇരുമ്പു കമ്പി, മൂർച്ചയേറിയ ആയുധങ്ങൾ എന്നിവയുപയോഗിച്ചായിരുന്നു ആക്രമണം. അടിയേറ്റ് വേദന കൊണ്ട് ഇയാൾ അലറി നിലവിളിച്ചെങ്കിലും നാട്ടുകാർ മർദനം തുടർന്നു. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ കാരണവും വ്യക്തമല്ല.ഇയാൾ സമീപത്തെ കടകളിൽ നാശനഷ്ടമുണ്ടാക്കിയതാണ് സംഭവങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. യുപി സ്വദേശിയായ ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അമിത് പാട്ടീൽ, സാഗർ പാട്ടീൽ, ബൽറാം ഫുറാഡ് എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവം കണ്ടിട്ടും നടപടിയെടുക്കാതിരുന്ന പോലീസ് കോണ്‍സ്റ്റബിൾമാരായ എച്ച്.എൻ. ഗരുഡ്, എസ്. വി. കൻചവ് എന്നിവരെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്യുകയും ചെയ്തു.