സഖ്യത്തിൽ താൽപര്യമില്ലെങ്കിൽ ബിജെപിക്ക് പോകാമെന്ന് ശിവസേന. മുന്നണി ബന്ധത്തിൽ താൽപര്യമില്ലെങ്കിൽ ബന്ധം ബിജെപിക്ക് അവസാനിപ്പിക്കാമെന്ന് ശിവസേന മുഖപത്രമായ സാംമയിലാണ് പാർട്ടി വ്യക്തമാക്കിയത്.
ബിജെപിയുമായുള്ള മുന്നണി ബന്ധത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മുന്നറിയിപ്പിനു മറുപടിയായിട്ടാണ് ശിവസേന തിരിച്ചടിച്ചത്. ശിവസേനയെ ബുദ്ധിമുട്ടേറിയ പങ്കാളിയായാണു ബിജെപി കാണുന്നതെങ്കിൽ പോകുന്നതിൽനിന്ന് ആരും തടഞ്ഞുവച്ചിട്ടില്ലെന്നും എഡിറ്റോറിയലിൽ പറയുന്നു.
ബിജെപിയെ അപമാനിച്ച് ശിവസേന നേതാക്കള്‍ കുറച്ച് മാസങ്ങളായി ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് ശിവസേന ബിജെപിയെ പുച്ഛിച്ചത്. രാഹുലിനെ പുകഴ്ത്തി കോണ്‍ഗ്രസിനൊപ്പം നിൽക്കാനാണ് ശിവസേനക്ക് താൽപര്യമെങ്കിൽ രണ്ടിടത്തും മാറിമാറി നിൽക്കുന്ന നിലപാട് സേന മാറ്റണമെന്നുമായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം.
കേന്ദ്രത്തിൽ ബിജെപി വിജയിച്ചതിന്റെ ക്രഡിറ്റ് രാഹുൽ ഗാന്ധിക്കാണെന്ന് ശിവസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെന്നും ശിവസേനാ എംപി സഞ്ജയ് റൗത്തും അഭിപ്രായപ്പെട്ടിരുന്നു.
നരേന്ദ്ര മോഡി തരംഗം അവസാനിച്ചെന്നും രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ ഇപ്പോൾ പ്രാപ്തനാണെന്നുമായിരുന്നു റൗത്ത് പറഞ്ഞത്. ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രു. മഹാരാഷ്ട്ര ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. ഞങ്ങള്‍ പിന്തുണക്കുന്നുവെന്നെയുള്ളു. ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ഫഡ്നാവിസ് സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതെന്നും റൗത്ത് പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ 2019 ല്‍ നടക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ശിവസേന ഒരുക്കം തുടങ്ങിയെന്നും ബിജെപിയെ ഒപ്പം നിര്‍ത്തിയോ അല്ലാതെയോ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശിവസേന ഒരുക്കമാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. പാർട്ടി നേതാവ് ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറച്ചു മാസമായി ശക്തമായ രീതിയിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.